BUSINESS

ഇന്ത്യക്കാർക്ക് പ്രിയം നേരിട്ടുള്ള പണമിടപാടുകളോട്; വലഞ്ഞ് ആപ്പിളും മെഴ്സിഡസും അടക്കമുള്ള വൻകിട കമ്പനികൾ

വെബ് ഡെസ്ക്

ഇന്ത്യക്കാരുടെ പണമടയ്ക്കല്‍ രീതിയിൽ വെട്ടിലായി വൻകിട കമ്പനികൾ. ഫോൺ, ലാപ്ടോപ്പ്, ആഡംബര കാറുകൾ എന്നിവ വാങ്ങുമ്പോൾ മുഴുവൻ കറൻസികളായി പണമടയ്ക്കാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നതാണ് ആപ്പിൾ, മെഴ്‌സിഡസ് പോലുള്ള വമ്പൻ ബ്രാൻഡുകളെ വലയ്ക്കുന്നത്. പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഇന്ത്യയിലെ രണ്ട് സ്റ്റോറുകളിൽ നോട്ട് എണ്ണൽ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്ഥാപിച്ച മുംബൈയിലെയും ഡൽഹിയിലെയും ഔട്ട്‌ലെറ്റുകളിലാണ് കമ്പനി നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ചത്.

പണം നൽകി ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ അനുപാതം മുംബൈ സ്റ്റോറിനേക്കാൾ കൂടുതൽ ഡൽഹി സ്റ്റോറിൽ ആണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു. മൊബൈൽ ഫോണുകളോ കമ്പ്യൂട്ടറുകളോ വാങ്ങാൻ ഉപഭോക്താക്കൾ പണം ഉപയോഗിക്കാൻ താല്പര്യപ്പെടുന്നതിനാൽ, ഇന്ത്യൻ സ്റ്റോറുകളിലെ ആപ്പിളിൻ്റെ വിൽപ്പനയുടെ ഏകദേശം 7 മുതൽ 9 ശതമാനവും പണമിടപാടുകളായിട്ടാണ് നടക്കുന്നത്. യുഎസിലെയോ യൂറോപ്പിലെയോ ആപ്പിൾ സ്റ്റോറുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പണമിടപാടുകൾ നടക്കുന്നത്.

ഇന്ത്യയിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത് ആപ്പിളിന് മാത്രം അല്ല. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡഡ് ബെൻസ് അടക്കമുള്ള കമ്പനികളും ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ആഡംബര വാഹനങ്ങൾക്ക് പോലും, വിൽപ്പനയുടെ അഞ്ചിലൊന്ന് നേരിട്ടുള്ള പണമടയ്ക്കൽ വഴിയാണ് നടക്കുന്നത്. രണ്ട് ലക്ഷം രൂപ വരെ ഉപഭോക്താക്കൾ മുൻകൂറായി പണമടയ്ക്കുന്നു. അക്കൗണ്ട് പേയീ ചെക്ക്, ബാങ്ക് ഡ്രാഫ്റ്റ്, ബാങ്ക് അക്കൗണ്ടുകൾ വഴിയുളള ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതികൾ തുടങ്ങിയവ വഴി ബാക്കി തുക നൽകാൻ ഉപഭാക്താക്കൾക്ക് അവസരമുണ്ട്.

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുംബൈയിലും ബെംഗളൂരുവിലും വലിയൊരു വിഭാഗം ഉപയോഗിക്കുന്നത് പണമിടപാടുകളാണ്. കമ്പനിയുടെ രാജ്യത്തെ മറ്റ് കമ്പോളങ്ങളിൽ 15% പണമിടപാടുകൾ നടക്കുമ്പോൾ ഈ ഔട്ലെറ്റുകളിൽ നടക്കുന്നത് 25% ആണ്. കമ്പനിയുടെ ആകെ ഉപഭോക്താക്കളിൽ 20 % നടത്തുന്നത് പണമിടപാടുകളാണ്. സൂപ്പർ ലക്ഷ്വറി കാർ പോലും പൂർണ്ണമായി നേരിട്ട് പണം നൽകി സ്വന്തമാക്കുന്ന ഉപഭോക്താക്കളുണ്ട്.

ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി 2017 മുതൽ ഓരോ ഇടപാടിനും 2 ലക്ഷം രൂപയുടെ പണമിടപാട് പരിധി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പണമിടപാടുകൾ വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2017 മാർച്ചിലെ 13.35 ലക്ഷം കോടി രൂപയിൽ നിന്ന് ഈ വർഷം മാർച്ചിൽ രാജ്യത്ത് പ്രചാരത്തിലുള്ള പണം ഇരട്ടിയായി തുക അഥവാ 35.15 ലക്ഷം കോടി രൂപയായി വർധിച്ചു.

ഏറ്റവും പുതിയ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ 2017 മാർച്ചിലെ 2,425 കോടി രൂപയിൽ നിന്ന് ഈ വർഷം ഏപ്രിൽ അവസാനത്തോടെ 19.64 ലക്ഷം കോടി രൂപയായി ഉയർന്നിട്ടും കറൻസികൾ ആയുള്ള പണമിടപാടുകൾ വർധിച്ചു എന്നത് ശ്രദ്ധേയമാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം