ECONOMY

'ഇന്ത്യ സാമ്പത്തിക വളർച്ച നിരക്കിൽ കൃത്രിമം കാട്ടി'; ആരോപണവുമായി പ്രിൻസ്റ്റൺ സർവകലാശാല അധ്യാപകൻ

വെബ് ഡെസ്ക്

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വ്യവസ്ഥയായി രാജ്യം മാറുന്നു എന്ന അവകാശവാദങ്ങള്‍ക്കിടെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇന്ത്യ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും പ്രിൻസ്റ്റൺ സർവകലാശാല അധ്യാപകനുമായ അശോക മോദി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. 2023 വർഷത്തെ രണ്ടാം പാദത്തിൽ 7.8ശതമാനം വാർഷിക വളർച്ച നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവകാശ വാദങ്ങള്‍ സാധൂകരിക്കുന്ന വളർച്ച ഇന്ത്യയിലില്ലെന്നും പകരം അസമത്വമാണുള്ളതെന്നും തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ് എന്നുമാണ് റിപ്പോർട്ടിലെ ആക്ഷേപം.

ഇന്ത്യ സാമ്പത്തികമായി വേഗത്തില്‍ വളരുന്നു എന്ന് കാണിക്കാന്‍ ജിഡിപി കണക്കുകളിൽ കൃത്രിമം കാട്ടുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസത്തിൽ നിന്ന് കണക്കിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കാം. ലഭിച്ച വരുമാനത്തിന് തുല്യമായിരിക്കും സാധാരണ ചെലവുകൾ വരുക. എന്നാൽ ഇന്ത്യയിലെ വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകൾ അപൂർണമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇവയില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) ഏറ്റവും പുതിയ റിപ്പോർട്ടില്‍ ഉതദനത്തിൽ നിന്നുള്ള വരുമാനം ഏപ്രിൽ - ജൂൺ മാസങ്ങളിൽ 7.8 ശതമാനം വർധിച്ചതായാണ് കണക്കുകള്‍. എന്നാല്‍ ഇതേ കാലയളവിലെ ചെലവ് ഉയർന്നത് 1.4 ശതമാനം മാത്രമാണ്. വരുമാനത്തെ കൃത്യമായാണ് എൻഎസ്ഒ കാണിച്ചിരിക്കുന്നത്. ഇതിന് വരുമാനത്തിന് സമാനമായിരിക്കണം ചെലവെന്നും അനുമാനിക്കുന്നു. ഇന്ത്യക്കാർ ദുരിതമനുഭവിക്കുന്ന കാലത്ത് എൻഎസ്ഒ സത്യം മൂടിവയ്ക്കുകയാണെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.

വരുമാനവും ചെലവും തിരിച്ചറിഞ്ഞ്, അവയെ സംയോജിപ്പിക്കുന്നതാണ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ശരിയായ രീതി. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് (ബിഇഎ) രീതി ഉപയോ​ഗിച്ചാണ് യുഎസിൽ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നത്. ബിഇഎ രീതി ഉപയോ​ഗിച്ച് ഇന്ത്യൻ ഡാറ്റ വിശകലനം ചെയ്യുമ്പോൾ, ഏറ്റവും പുതിയ വളർച്ചാ നിരക്ക് 7.8% ൽ നിന്ന് 4.5 ശതമാനം ആയി കുറഞ്ഞതായി കാണിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

2019ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 3.5 ശതമാനം ആയിരുന്നെന്നും കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 13.1ശതമാനം ഉയർന്നതിന് ശേഷവും അത് വീണ്ടും ശരാശരി 3.5ശതമാനം ആയി കുറഞ്ഞുവെന്ന കണക്കും മറച്ചുവച്ചിരിക്കുയാണ് ചെയ്തത് എന്നാണ് മറ്റൊരു ആക്ഷേപം. ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാണെന്ന് സ്ഥിരീകരിക്കുക മാത്രമല്ല തൊഴിൽ ദൗർലഭ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതുമാണ് യഥാർത്ഥ കണക്കുകളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ദുർബലമാണ്. എന്നാല്‍ ജി20 ഉച്ചകോടിക്ക് മുന്നോടിയായി ആഹ്ലാദകരമായ ചിത്രങ്ങളും തലക്കെട്ടും കണക്കുകളും നിരത്താനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ വസ്തുതകൾ മറച്ചുവയ്ക്കുന്നത് അപകടമാണ് വിളിച്ചുവരുത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി