ECONOMY

റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ: വായ്പ എടുത്തവരെ എങ്ങനെ ബാധിക്കും?

വെബ് ഡെസ്ക്

വായ്പാ സൗകര്യം ഉപയോഗപ്പെടുത്തിയവരെ ആശങ്കയിലാഴ്ത്തില റിപ്പോ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. 4.9 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായാണ് നിരക്ക് വര്‍ധിപ്പിച്ചത്. കോവിഡ് മഹാമാരിക്കാലത്തേതിനേക്കാള്‍ ഉയര്‍ന്ന നിരക്കായിലേക്കായിരുന്നു വര്‍ധന. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ആര്‍ബിഐയുടെ ഈ നടപടി. ഇതോടെ പല വാണിജ്യ ബാങ്കുകളും അവരുടെ വായ്പ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നതിനാല്‍ വായ്പയെടുത്തവര്‍ ആശങ്കയിലായിരിക്കുകയാണ്.

നിലവിൽ പല ബാങ്കുകളും വായ്പാ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്

പഞ്ചാബ് നാഷണല്‍ ബാങ്കും, ഐസിഐസിഐ ബാങ്കും ഇതിനകം അവരുടെ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മേയ് നാലിന് 0.4 ശതമാനം, ജൂണില്‍ 0.5 ശതമാനം, ഈ മാസത്തില്‍ 0.5 ശതമാനം എന്നിങ്ങനെയാണ് വായ്പാനിരക്കിലുണ്ടായ വര്‍ധനവ്. അതായത് മൂന്നുമാസത്തിനുള്ളില്‍ വായ്പാനിരക്കില്‍ ഏകദേശം 1.4 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

സെപ്റ്റംബര്‍ അവസാനത്തോടെ ഇതില്‍ വീണ്ടും വര്‍ധന ഉണ്ടാകാനാണ് സാധ്യത. റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് വര്‍ധിപ്പിക്കുമ്പോള്‍ നിലവിലെ വായ്പകളിലെ പലിശയിലും ഇഎംഐ നിരക്കുകളിലുമെല്ലാം വര്‍ധനവ് ഉണ്ടാകും.

ഈ വര്‍ഷം അവസാനത്തോടെ വീണ്ടും ഉയരാൻ സാധ്യത

പ്രധാനമായി ഭവന വായ്പാ നിരക്കുകള്‍ വര്‍ധിക്കുന്നതിനാണ് ഇത് കാരണമാകുക. ഇടത്തരവും ചെലവ് കുറഞ്ഞതുമായ ഭവനങ്ങള്‍ നിര്‍മിക്കാന്‍ താല്‍പ്പര്യപ്പെട്ട് വായ്പകള്‍ എടുത്തവര്‍ക്ക്‌ ആര്‍ബിഐയുടെ ഈ നടപടി തിരിച്ചടിയാകും. നിക്ഷേപകര്‍ക്ക് പലിശ വര്‍ധനവ് ഉണ്ടാകും എന്നുള്ളതാണ് റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിന്റെ ആകെയുള്ള ഗുണം.

തിരിച്ചടി നേരിടുന്നത് സാധാരണക്കാരായ ജനങ്ങൾ

ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന റിപ്പോ നിരക്ക് സാധാരണക്കാരായ ജനങ്ങള്‍ക്കാണ് തിരിച്ചടിയുണ്ടാക്കുന്നത്.വായ്പ എടുത്ത് വീട് നിര്‍മിച്ചവരും , തവണ വ്യവസ്ഥയില്‍ വാഹനങ്ങളെടുത്തവരും വാങ്ങാനിരുന്നവരെയുമെല്ലാം നിരക്കിലെ വര്‍ധനവ് ബുദ്ധിമുട്ടിലാഴ്ത്തും.

ഉദാഹരണമായി 25 ലക്ഷം രൂപ 7.5 പലിശയില്‍ 20 വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ വായ്പ എടുത്തെന്ന് കരുതുക. ഈ വായ്പയില്‍ അര ശതമാനം പലിശ ഉയര്‍ന്നാല്‍ ഇഎംഐയില്‍ 771 രൂപയുടെ വര്‍ധനവ് ഉണ്ടാകും. ഇത് വായ്പയെടുത്ത വ്യക്തിക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക. അതല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കുക എന്നുള്ളതാണ്. പക്ഷേ കാലാവധി കൂടുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ട തുകയും ക്രമേണ വര്‍ധിക്കും.

കഴിഞ്ഞ മൂന്നു തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടും മാറ്റമുണ്ടായിട്ടില്ല

പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്ന സമയത്താണ് ആര്‍ബിഐ റിപ്പോ റേറ്റ് കുറയ്ക്കുക. കോവിഡ് സമയത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്താന്‍ വേണ്ടി 5.15 ശതമാനമായിരുന്ന റിപ്പോ നിരക്ക് 2020 മാര്‍ച്ചില്‍ 4.4 ശതമാനമായും മേയില്‍ 4 ശതമാനമായും കുറച്ചിട്ടുണ്ട്. രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ക്രമാതീതമായി വില ഉയരുന്ന അവസ്ഥയാണ് പണപ്പെരുപ്പം.

റീപ്പോ ഉയര്‍ത്തുമ്പോള്‍ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് കടമെടുക്കാന്‍ കൂടൂതല്‍ പലിശ നല്‍കേണ്ടി വരും. വായ്പാ നിരക്ക് ഉയരുന്നതോടെ ജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നത് കുറയുകയും ജനങ്ങളുടെ കയ്യില്‍ പണമെത്തുന്നത് നിയന്ത്രണത്തിലാകുമെന്നാണ് ആര്‍ബിഐ പറയുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടും പണപ്പെരുപ്പത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്