ECONOMY

പാകിസ്താന്‍ കടുത്ത ദാരിദ്ര്യത്തില്‍, 9.5 കോടിപ്പേര്‍ പട്ടിണിയില്‍; അടിയന്തര നടപടി വേണമെന്ന് ലോകബാങ്ക്‌

വെബ് ഡെസ്ക്

സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് പാകിസ്താന്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുകയാണെന്ന് ലോക ബാങ്ക്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് രാജ്യം വീഴുമെന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് പാകിസ്താനിലെ ദാരിദ്ര്യം 34.2 ശതമാനത്തിൽ നിന്ന് 39.4 ശതമാനമായി ഉയർന്നു എന്നാണ് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. രാജ്യത്തെ മോശം സാമ്പത്തിക സാഹചര്യങ്ങൾ കാരണം 12.5 ദശലക്ഷം ആളുകൾ കൂടി ദാരിദ്ര രേഖക്ക് താഴെയായി. ഏകദേശം 9.5 കോടി പാകിസ്താനികൾ ഇപ്പോൾകടുത്ത പട്ടിണിയിലാണെന്നും ലോകബാങ്കിന്റെ പ്രധാന സാമ്പത്തിക വിദഗ്ധൻ തോബിയാസ് ഹക്ക് പറഞ്ഞു.

"പാകിസ്താന്റെ സാമ്പത്തിക മാതൃക ഇനി ദാരിദ്ര്യം കുറക്കുകയില്ല. ജീവിത നിലവാരം സമാന സ്ഥിതിയിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്നു. സാമ്പത്തിക ഭദ്രത കൈവരിക്കാൻ കൃഷിക്കും റിയൽ എസ്റ്റേറ്റിനും നികുതി ചുമത്താനും പാഴായ ചെലവുകൾ വെട്ടിക്കുറയ്ക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണം '' -ഹക്ക് പറഞ്ഞു. ജിഡിപി അനുപാതം ഉടനടി 5 ശതമാനം വർദ്ധിപ്പിക്കുകയും ചെലവുകൾ ജിഡിപിയുടെ 2.7 ശതമാനം കുറയ്ക്കുകയും ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

പാകിസ്താൻ ഗുരുതരമായ സാമ്പത്തിക, മാനവ വികസന പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നും തോബിയാസ് ഹക്ക് പറഞ്ഞു. “ഇത് പാകിസ്താന്റെ സുപ്രധാന നയമാറ്റം നടത്താനുള്ള അവസരമായിരിക്കാം. ജിഡിപിയുടെ 22 ശതമാനത്തിന് തുല്യമായ നികുതി പിരിക്കാനുള്ള ശേഷി പാകിസ്താനുണ്ട്. എന്നാൽ അതിന്റെ നിലവിലെ അനുപാതം 10.2 ശതമാനം മാത്രമാണ്'' -ലോകബാങ്കിലെ പാകിസ്താന്റെ കൺട്രി ഡയറക്ടർ നജി ബെൻഹാസിൻ പറഞ്ഞു.

സാമ്പത്തിക ഇടപാടുകൾക്ക്, പ്രത്യേകിച്ച് ആസ്തികൾക്ക് CNIC (കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ്) നിർബന്ധമായും ഉപയോഗിക്കണമെന്ന് ലോകബാങ്ക് നിർദ്ദേശിച്ചു. ഊർജ, ചരക്ക് സബ്‌സിഡികൾ കുറയ്ക്കുക, ഒരു ട്രഷറി അക്കൗണ്ട് നടപ്പിലാക്കുക, ജിഡിപി തത്തുല്യമായ ചെലവുകളുടെ 1 ശതമാനം ലാഭിക്കാൻ ഹ്രസ്വകാലത്തേക്ക് താൽക്കാലിക ചെലവുചുരുക്കൽ നടപടികൾ ഏർപ്പെടുത്തുക എന്നിവയും നിർദ്ദേശിച്ചു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്