എലോണ്‍ മസ്‌ക് ഏറ്റെടുത്ത ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു. ഇരുന്നൂറോളം പേരെയാണ് ഏറ്റവും ഒടുവില്‍ പുറത്താക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലഘട്ടങ്ങളിലായി നിരവധി ജീവനക്കാരെയാണ് ട്വിറ്റര്‍ കഴിഞ്ഞ മാസങ്ങളിലായി പിരിച്ചുവിട്ടത്. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം രണ്ടായിരത്തിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് ശതമാനം ജീവനക്കാരെ കുടി പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
അതേസമയം, പിരിച്ചുവിട്ട വിവരം ഇത്തവണ ജീവനക്കാരെ അറിയിച്ചില്ലെന്നും അക്ഷേപങ്ങള്‍ ശക്തമാണ്. ചില ജീവനക്കാര്‍ക്ക് പുറത്താക്കല്‍ സംബന്ധിച്ച് ഇ-മെയില്‍ അറിയിപ്പ് ലഭിച്ചു. മറ്റ് ചിലര്‍ ഇന്റേണല്‍ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതിരുന്നപ്പോഴാണ് ഈ വിവരം അറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ എത്ര ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടമായെന്നതില്‍ വ്യക്തമായ കണക്കുകളില്ല
പിരിച്ചു വിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുമ്പോഴും നിലവില്‍ എത്ര ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടമായെന്നതില്‍ വ്യക്തമായ കണക്കുകളില്ല. എന്നാല്‍ പുറത്താക്കപ്പെട്ടവരില്‍ ട്വിറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂവിന്റെ ചുമതല വഹിച്ച എക്സിക്യൂട്ടീവുമാരില്‍ ഒരാളായ എസ്തര്‍ ക്രോഫോര്‍ഡും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മസ്‌ക് ട്വിറ്ററിലെ 3,700ലധികം ജീവനക്കാരെ പുറത്താക്കിയിരുന്നു
ചെലവ് ചുരുക്കല്‍ നടപടികള്‍ ജീവനക്കാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്വിറ്റര്‍ ഏറ്റെടുത്ത സ്റ്റാര്‍ട്ടപ്പുകളിലേക്കാണ് നടപടികള്‍ നീളുന്നത്. ഇതിന്റെ ഭാഗമായി സാര്‍ട്ടപ്പായ ന്യൂസ് ലെറ്റര്‍, ഡിസൈന്‍ സ്ഥാപനമായ യൂനോ എന്നിവരുടെ സ്ഥാപകരും പുറത്താക്കപ്പെട്ടു.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട തീരുമാനത്തെ ന്യായീകരിക്കുന്ന് മറുപടിയാണ് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് തുടക്കത്തില്‍ തന്നെ നല്‍കിയത്. ദിവസേന ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടത്തിലുള്ള കമ്പനിക്ക് ജീവനക്കാരെ ഒഴിവാക്കാതെ മറ്റൊരു മാര്‍ഗവുമില്ലെന്നായിരുന്നു മസ്‌കിന്റെ ന്യായീകരണം.