ENTERTAINMENT

പത്തു സിനിമാ വർഷങ്ങൾ; നന്ദി പറഞ്ഞ് ടൊവിനോ

വെബ് ഡെസ്ക്

''സിനിമയില്‍ എന്റെ നല്ല സമയം തുടങ്ങാന്‍ പോകുന്നതേയുള്ളൂ.'' മലയാള സിനിമയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ടൊവിനോ തോമസ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളിലെ ആത്മവിശ്വാസം തന്നെയാണ് ടൊവിനോ എന്ന നടനെ പത്ത് വർഷം കൊണ്ട് മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്.

സിനിമാ മോഹവുമായി ഏറെ നാള്‍ അലഞ്ഞ ടൊവിനോ 2012 ലാണ് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ മുഖം കാണിച്ചത് . തുടര്‍ന്ന് പൃഥ്വിരാജ് നായകനായ 7th day യില്‍ ചെറിയൊരു റോളിലെത്തി, ദുല്‍ഖര്‍ നായകനായ എബിഡിസിയില്‍ വില്ലനായും അഭിനയിച്ചു. പക്ഷെ ടൊവിനോ എന്ന അഭിനേതാവിനെ മലയാള സിനിമ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് നിന്റെ മൊയ്തീനിലെ അപ്പുവിലൂടെയാണ്. കാഞ്ചനമാലയെ പ്രണയിച്ച അപ്പുവിനെ കണ്ടെത്തിയതാകട്ടെ പൃഥ്വിരാജും. അതുതന്നെയായിരുന്നു ടൊവിനോയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവും .

ടൊവിനോ മികച്ച കലാകാരനാണ്. അപ്പുവിനെ ഇതിലും മികച്ചതായി മറ്റാരും ചെയ്യുമെന്ന് തോന്നുന്നില്ല . ഏറ്റവും മികച്ച കാസ്റ്റിംഗ് തന്നെയാണെന്ന ഉറപ്പിലാണ് ടൊവിയെ അപ്പുവാക്കിയത് എന്നാണ് പൃഥ്വി ആ തിരഞ്ഞെടുപ്പിന് കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി . ആ തിരഞ്ഞെടുപ്പ് തെറ്റല്ലെന്ന് കാലം തെളിയിക്കുമെന്ന് കൂടി പറഞ്ഞുവച്ചു പൃഥ്വിരാജ്. അന്ന് പൃഥ്വി പറഞ്ഞത് തന്നെയാണ് പിന്നെ മലയാള സിനിമയും പ്രേക്ഷകരും കണ്ടത്. ആ വാക്കുകളിലെ സത്യം പൃഥ്വി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിലെ ജതിന്‍ രാംദാസിലൂടെ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ കണ്ടു.

എന്ന് നിന്റെ മൊയ്തീന് ശേഷം ചാര്‍ലിയിലും ചെറിയ വേഷമായിരുന്നെങ്കിലും തൊട്ടടുത്ത വര്‍ഷം 2016 ല്‍ ടൊവിനോ ഗപ്പിയിലൂടെ നായകനടനായി. 2017 ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയിലെ ആഞ്ജനേയദാസ് എന്ന കഥാപാത്രമാണ് ടൊവിനോയെ നായകനിരയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്.

സ്‌ക്രീനിലും പുറത്തും ബേസില്‍ ജോസഫും ടോവിനോയും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അന്നോളം ലഭിച്ച വിരുന്നിനും അപ്പുറമുള്ള മാസ് സിനിമയായിരുന്നു മിന്നല്‍മുരളി

മായാനദിയിലെ മാത്തനെ കൂടി പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ യുവാക്കളുടെ ഹരമായി മാറി ടൊവിനോ തോമസ്. തീവണ്ടിയിലെ ബിനീഷ് ദാമോദരനും ഒരു കുപ്രസിദ്ധ പയ്യനിലെ അജയനും ഉയരെയിലെ വിശാല്‍ രാജശേഖരനും വൈറസിലെ പോള്‍ എബ്രഹാമുമൊക്കെ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെ മിനിമം ഗ്യാരണ്ടിയുള്ള നടന്‍മാരുടെ പട്ടികയില്‍ കൂടി ടൊവിനോ ഇടം നേടി. പിന്നാലെ വന്ന ലൂക്കയിലെ പ്രണയനായകനും കിലോമീറ്ററിലെ കോമഡി പരിവേഷമുള്ള ജോസ്‌മോനുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി

അഭിനയ ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തനാകുന്നുവെന്നത് തന്നെയാണ് ടൊവിനോ തോമസ് എന്ന നടന്റെ പ്ലസ് പോയിന്റ്

പക്ഷെ ടൊവിനോ തോമസെന്ന അഭിനേതാവിനെ മലയാളത്തിനും കേരളത്തിനുമപ്പുറം ലോകനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മിന്നല്‍മുരളി എന്ന ചിത്രമാണ്. പാന്‍ ഇന്ത്യന്‍ താരമെന്ന ലേബലിനപ്പുറം ഹോളിവുഡില്‍ നിന്നുവരെ അഭിനന്ദനങ്ങള്‍ തേടിയെത്തിയ സിനിമയായിരുന്നു അത്. സ്‌ക്രീനിലും പുറത്തും ബേസില്‍ ജോസഫും ടോവിനോയും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അന്നോളം ലഭിച്ച വിരുന്നിനും അപ്പുറമുള്ള മാസ് സിനിമയായിരുന്നു മിന്നല്‍ മുരളി

തുടര്‍ന്നുവന്ന വാശി കുടുംബ പ്രേക്ഷകരെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ യുവാക്കളെ മാത്രം ലക്ഷ്യമിട്ടായിരുന്നു തല്ലുമാലയുടെ വരവ് . അങ്ങനെ അഭിനയ ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തനാകുന്നുവെന്നത് തന്നെയാണ് ടൊവിനോ തോമസ് എന്ന നടന്റെ പ്ലസ് പോയിന്റ് .

മികച്ച പ്രേക്ഷക പ്രീതിയോടെ സിനിമയില്‍ തുടരുമ്പോഴും സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന ആഗ്രഹമില്ലെന്നും അച്ചായനെന്ന വിളി വേണ്ടെന്നുമൊക്കെ പറഞ്ഞുവയ്ക്കുന്നതിലൂടെ തന്റെ നിലപാടുകളില്‍ കൂടി ഉറച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന, വളരാന്‍ ആഗ്രഹിക്കുന്ന ഒരു കലാകാരനെ കൂടിയാണ് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമ കാണുന്നത്.

ഇതുവരെയുള്ള യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ടോവിനോ പറയുന്നത് ഇങ്ങനെയാണ്

പത്തുവര്‍ഷം കൊണ്ട് 43 സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ നേട്ടമായി കരുതുന്നു . വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഇവിടെവരെ എത്തിയത് . പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും തന്നെയാണ് മുന്നോട്ട് നയിക്കുന്നത്. നന്ദി പറഞ്ഞുകൊണ്ട് ടൊവിനോ കുറിച്ചു

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി