ENTERTAINMENT

'മാപ്പ്, തെറ്റ് അംഗീകരിക്കുന്നു': ക്ഷമ ചോദിച്ച് ആദിപുരുഷിന് സംഭാഷണമെഴുതിയ മനോജ് മുന്താഷിർ

വെബ് ഡെസ്ക്

രാമായണത്തെ അടിസ്ഥാനമാക്കി നിർമിച്ച ഇതിഹാസ ചിത്രം ആദിപുരുഷിന്റെ പരാജയത്തിന് പിന്നാലെ പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് സിനിമയ്ക്ക് സംഭാഷണമെഴുതിയ മനോജ് മുന്താഷിർ. ആദിപുരുഷ് ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് അംഗീകരിക്കുന്നു എന്ന് വിശദീകരിച്ച് മനോജ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു. ആദിപുരുഷിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടിരുന്നത് മോശം വിഎഫ്എക്സിനും സംഭാഷണങ്ങൾക്കും ആയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് മനോജ് രംഗത്തെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളിലാണ് ക്ഷമ ചോദിച്ച് മനോജ് പോസ്റ്റ് പങ്കുവെച്ചത്. തെറ്റ് അംഗീകരിക്കുന്നുവെന്നും കൂപ്പുകൈകളോടെ നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്നുമാണ് പോസ്റ്റ്. " ആദിപുരുഷ് ആളുകളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് ഞാൻ അംഗീകരിക്കുന്നു. കൂപ്പുകൈകളോടെ ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നു. പ്രഭു ബജ്‌റംഗ് ബലി നമ്മെ ഒരുമിപ്പിച്ച് നമ്മുടെ വിശുദ്ധ സനാതനത്തെയും നമ്മുടെ മഹത്തായ രാഷ്ട്രത്തെയും സേവിക്കാൻ നമുക്ക് ശക്തി നൽകട്ടെ." മനോജ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

നേരത്തെ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരായ വിമർശനങ്ങള്‍ മനോജ് പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. ഒപ്പം ഹനുമാൻ ഒരു ദൈവമല്ലെന്നും ഭക്തനാണെന്നും ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ 'ഭക്തി'യുടെ ശക്തി കാരണമാണ് ദൈവമായി കണക്കാക്കപ്പെടുന്നതെന്നും മനോജ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് മനോജിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

ജൂൺ 13 ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ആദിപുരുഷ് വലിയ പരാജയമാണ് തീയേറ്ററുകളിൽ നേരിട്ടത്. മനോജ് മുൻതാഷിർ എഴുതിയ സംഭാഷണങ്ങളിലെ വിവാദങ്ങൾക്ക് പിന്നാലെ സംഭാഷണങ്ങൾ നിർമാതാക്കൾ നീക്കം ചെയ്യുകയും ടിക്കറ്റ് നിരക്ക് 150 രൂപയായി കുറയ്ക്കുകയും പിന്നീട് 112 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകുകയും ചെയ്തിരുന്നു. എന്നിട്ടും തീയേറ്ററുകളിൽ പച്ച പിടിക്കാൻ ആദി പുരുഷിന് സാധിച്ചിരുന്നില്ല. ഒടിടി റിലീസിന് മുൻപായി ചിത്രത്തിന്റെ തമിഴ് പതിപ്പ് ചോർന്നതും നിർമാതാക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു.

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് ആദിപുരുഷ്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമാണ് വേഷമിട്ടത്. സീതയായി കൃതി സനോണും വേഷമിട്ടു. മോശം വിഎഫ്എക്സ് എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ ടീസർ ഉൾപ്പെടെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ശേഷം ചിത്രത്തിലെ മോശം സംഭാഷണങ്ങളെയും അവതരണരീതിയെയും വിമർശിച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ആദിപുരുഷ് പ്രദർശനത്തിനെത്തിയത്. മുടക്കുമുതൽ തിരികെ ലഭിച്ചെന്നാണ് നിർമാതാക്കളുടെ അവകാശവാദമെങ്കിലും 17 ദിവസം കൊണ്ട് 285 കോടി രൂപയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും