ENTERTAINMENT

'ഇതാണ് അനുയോജ്യമായ സമയം, കേരളത്തിന്റ പാത പിന്തുടരണം'; തെലുങ്ക് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിച്ച റിപ്പോര്‍ട്ട് പുറത്തുവിടമെന്ന് കമ്മിറ്റി അംഗം

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാള സിനിമയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിവച്ച ചര്‍ച്ചകള്‍ക്കിടെ തെലുങ്ക് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു. ടോളിവുഡിലെ പ്രശ്‌നങ്ങള്‍ പഠിച്ച റിപ്പോര്‍ട്ട് വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പക്കല്‍ വെളിച്ചം കാണാതെ തുടരുന്ന സാഹചര്യത്തിലാണ് സമ്മര്‍ദം വര്‍ധിക്കുന്നത്.

2019 ലാണ് അന്നത്തെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. 2021 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തമമായ സമയം ഇതാണെന്ന് കമ്മിറ്റി അംഗവും എഴുത്തുകാരിയുമായ എ സുനീത പ്രതികരിച്ചു.

മലയാള സിനിമ മേഖലയിലെ പ്രമുഖരുള്‍പ്പെടെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. എന്നാല്‍ തെലുങ്ക് മേഖലയില്‍ അതുണ്ടായില്ല
സമിതി അംഗം

തെലുങ്ക് സിനിമ മേഖലയിലെ ലിംഗവിവേചനം, ലൈംഗികാതിക്രമം എന്നിവയുള്‍പ്പെടെയാണ് സര്‍ക്കാര്‍ നിയോഗിച്ച സബ് കമ്മിറ്റി പരിശോധിച്ചത്. സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് - നാല് തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നു എ സുനീത പറയുന്നു. എന്നാല്‍ മലയാള സിനിമ മേഖല തുടങ്ങിവെച്ച പുതിയ ചര്‍ച്ചകളുടെ സാഹചര്യത്തില്‍ മുന്‍സര്‍ക്കാരിന് മുന്നിലെത്തിയ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് രേവന്ത് റെഡ്ഡി സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് സിനിമ പ്രവര്‍ത്തകര്‍.

സിനിമ-ടെലിവിഷന്‍ മേഖലയിലെ വനിതാ അഭിനേതാക്കള്‍, മറ്റ് വനിതാ സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ വലിയൊരു വിഭാഗവുമായി സംസാരിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇരുപതോളം സെഷനുകളായാണ് ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കിയത്. എന്നാല്‍ തെലുങ്ക് സിനിമ - ടെലിവിഷന്‍ മേഖലയിലെ ഒരു പ്രമുഖരും സമിതിയുമായി സഹകരിച്ചില്ലെന്നും എ സുനീത ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമ മേഖലയിലെ പ്രമുഖരുള്‍പ്പെടെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല. തെലുങ്ക് സിനിമാ വ്യവസായത്തില്‍ പവര്‍ ഗ്രൂപ്പിന്റെ സാന്നിധ്യം പ്രകടമാണെന്നും സുനീത പറയുന്നു.

അതേസമയം, കേരള സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ തെലുങ്ക് സിനിമാ മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് ആവശ്യം ശക്തമായിരുന്നു. പ്രമുഖ നടി സാമന്ത റൂത്ത് പ്രഭു, നടിയും നിര്‍മാതാവുമായ ലക്ഷ്മി മന്‍ചു എന്നിവരാണ് റിപ്പോര്‍ട്ടിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവിധ മേഖലയില്‍നിന്നുള്ള നിരവധിപേരും സമാനമായ പ്രതികരണം നടത്തിയിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും