എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗായികയാണ് അനുരാധ പൗഡ്വാള്‍. ആഷിഖി, ദില്‍ ഹേ കെ മന്ത നഹിന്‍, സഡക്, ദില്‍, ബീറ്റ, സാജന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അനുരാധ ആലപിച്ച ഗാനങ്ങള്‍ വന്‍ ജനപ്രീതി നേടി.റീമിക്സ് ഗാനങ്ങൾ അരോചകമായാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായിക.ട്രെന്‍ഡായി മാറിയ റിമിക്‌സ് ഗാനങ്ങള്‍ തനിക്ക് ആരോചകമായാണ് അനുഭവപ്പെടുന്നതെന്നും താൻ അവയുടെ ആരാധികയല്ല എന്നുമാണ് അനുരാധ പറഞ്ഞത്.
''ഞാന്‍ ചിലപ്പോള്‍ എന്റെ സ്വന്തം പാട്ടുകള്‍ കേള്‍ക്കാറുണ്ട്. അധികമൊന്നുമില്ല. എന്നാലും പാടിയ ഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കേള്‍ക്കും. ഈ അടുത്തായി ഞാന്‍ പാടിയ ഗാനങ്ങളുടെ റീമിക്‌സ് ഗാനങ്ങള്‍ കേട്ടുനോക്കി. അവ എനിക്ക് ഭയാനകമായാണ് തോന്നിയത്. ചിലത് കേട്ട് വല്ലാത്ത ബുദ്ധിമുട്ട് തോന്നി,കരഞ്ഞു പോയി. ഉടനെ എന്റെ സ്വന്തം പാട്ടുകള്‍ ഇട്ട് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എത്ര മനോഹരമായിട്ടായിരുന്നു അതെല്ലാം പാടിയത്'' അനുരാധ പറഞ്ഞു.
''ഉടന്‍ തന്നെ യഥാര്‍ത്ഥ പാട്ട് യൂട്യൂബില്‍ നിന്നെടുത്ത് ഒരുപാട് തവണ ഞാന്‍ കേട്ടു. അപ്പോഴാണ് എനിക്ക് അതിന്റെ ബുദ്ധിമുട്ടില്‍ നിന്നും പുറത്തുവരാന്‍ കഴിഞ്ഞത്.''
തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ഒരു റീമിക്സ് ഗാനത്തെ കുറിച്ച് അവർ തുറന്നടിച്ചു.''വിനോദ് ഖന്നയും മാധുരി ദീക്ഷിതും അഭിനയിച്ച ദയവാനിലെ 'ആജ് ഫിര്‍ തും പെ പ്യാര്‍ ആയാ ഹേ' എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് ഞാന്‍ കേട്ടത്. ഈ ഗാനം ആദ്യം രചിച്ചത് ലക്ഷ്മികാന്തും പ്യാരേലാലുമാണ്. ഞാനും പങ്കജ് ഉദസും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. അര്‍ക്കയുടെ സംഗീതത്തില്‍ അരിജിത് സിങ്ങും സമീറ കോപ്പിക്കറും ചേര്‍ന്നാണ് പുനഃസൃഷ്ടിച്ച ട്രാക്ക് ആലപിച്ചത്. സൂപ്പര്‍ ഹിറ്റായ പാട്ടാണെന്ന് പറഞ്ഞാണ് ഒരാള്‍ ആ പാട്ട് അയച്ചു തന്നത്. കേട്ടപ്പോള്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ട് തോന്നി, ഞാൻ കരഞ്ഞു. ഉടന്‍ തന്നെ യഥാര്‍ത്ഥ പാട്ട് യൂട്യൂബില്‍ നിന്നെടുത്ത് ഒരുപാട് തവണ ഞാന്‍ കേട്ടു. അപ്പോഴാണ് എനിക്ക് അതിന്റെ ബുദ്ധിമുട്ടില്‍ നിന്നും പുറത്തുവരാന്‍ കഴിഞ്ഞത്.''
തന്റെ സൂര്യേദയ ഫൗണ്ടേഷന്റെ കീഴില്‍ ഗിഫ്റ്റ് ഓഫ് സൗണ്ട് എന്ന പേരില്‍ അനുരാധ ഒരു സംരംഭം ആരംഭിച്ചു. നഗരത്തിലെ ബിഎംസിയുടെ കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കിടയില്‍ കേള്‍വിശക്തി പുനഃസ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.കേള്‍വി ശക്തിയില്ലാതെ വളര്‍ന്നവരെ ശബ്ദം അനുഭവിക്കാന്‍ സഹായിക്കുക എന്നതാണ് തന്റെ ആശയമെന്നും പൗഡ്വാള്‍ പറഞ്ഞു. സംഗീതലോകത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കൂടിയാണ് അവരുടെ ഈ ജീവകാരുണ്യ സംരംഭം.