ENTERTAINMENT

'10 കോടി രൂപ നഷ്ടപരിഹാരം വേണം'; പണം വാങ്ങിയിട്ടും പരിപാടിക്ക് വന്നില്ലെന്ന ആരോപണത്തിന് എ ആർ റഹ്മാന്റെ വക്കീൽ നോട്ടിസ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഡ്വാൻസ് തുക വാങ്ങിയിട്ടും പരിപാടിക്കെത്തിയില്ലെന്ന് തനിക്കെതിരെ ആരോപണമുയർത്തിയ അസോസിയേഷൻ ഓഫ് സർജൻസ് ഇന്ത്യക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. ആരോപണത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടിസിലെ ആവശ്യം.

2018ൽ തങ്ങൾ സംഘടിപ്പിച്ച പരിപാടിക്കായി 29.5 ലക്ഷം കൈപ്പറ്റിയിട്ടും എ ആർ റഹ്മാൻ എത്തിയില്ലെന്നായിരുന്നു അസോസിയേഷൻ ഓഫ് സർജൻസ് ഇന്ത്യയുടെ ആരോപണം. ഇതുസംബന്ധിച്ച് അസോസിയേഷൻ നേരത്തെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച റഹ്മാൻ, തന്റെ പേരും പ്രശസ്തിയും കളങ്കപ്പെടുത്തിയതിന് നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടിസ് അയച്ചത്.

2018 ൽ സംഘടിപ്പിച്ച അസോസിയേഷന്റെ 78 -ാം വാർഷിക സമ്മേളനത്തിൽ പരിപാടി അവതരിപ്പിക്കാൻ എ ആർ റഹ്‌മാൻ 29.5 ലക്ഷം വാങ്ങിയെന്നാണ് ആരോപണം. എന്നാൽ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തില്ല. അഡ്വാൻസ് ആയി വാങ്ങിയ തുക അദ്ദേഹം തിരികെ നനൽകിയിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന അയച്ച വക്കീൽ നോട്ടീസിന് മറുപടിയായാണ് എ ആർ റഹ്മാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

റഹ്മാനെ പ്രതിനിധീകരിച്ച് അഭിഭാഷകയായ നർമ്മദാ സമ്പത്ത് നൽകിയ നാല് പേജുള്ള മറുപടിയിൽ , താൻ ഒരിക്കലും അസോസിയേഷനുമായി ഒരു കരാർ ബാധ്യതയിലും ഏർപ്പെട്ടിട്ടില്ലെന്നും, വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“പരാതിയിൽ പറഞ്ഞിട്ടുള്ള തുക എനിക്ക് ഒരിക്കലും നൽകിയിട്ടില്ല, മറിച്ച് ഒരു മൂന്നാം കക്ഷിയായ സെന്തിൽവേലനും സെന്തിൽവേലന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കുമാണ് നൽകിയിട്ടുള്ളത്. അസോസിയേഷൻ താനുമായി പണമിടപാട് നടത്തിയിട്ടില്ലെന്ന് പൂർണമായി അറിഞ്ഞുകൊണ്ടാണ് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ തീരുമാനിച്ചത്,” റഹ്മാൻ നോട്ടിസിൽ വ്യക്തമാക്കി.

റഹ്മാൻ നേടിയ പ്രശസ്തിയിൽനിന്ന് മാധ്യമശ്രദ്ധ നേടാനും അദ്ദേഹത്തെ ദ്രോഹിക്കാനും വേണ്ടി മാത്രമാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപിച്ച് നർമദ, 15 ദിവസത്തിനകം സംഗീത സംവിധായകന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം ചെന്നൈയിൽ നടത്താനിരുന്ന എ ആർ റഹ്മാന്റെ 'മറക്കുമാ നെഞ്ചം' എന്ന സംഗീത പരിപാടി വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത നിരവധി പേർക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ല. പ്രവേശിച്ചവർക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാൽ ഷോ ആസ്വദിക്കാനുമായില്ല. ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് നടത്തിയ സംഗീതപരിപാടിക്ക് ടിക്കറ്റെടുത്തവർക്കാണ് ഈ ദുർഗതിയുണ്ടായത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും