ENTERTAINMENT

'സംഭവം ഞെട്ടലുണ്ടാക്കി'; ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ അനുശോചിച്ച് സിനിമാ ലോകം

എന്റർടെയ്ൻമെന്റ് ഡെസ്ക്

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. തെന്നിന്ത്യന്‍ താരങ്ങളായ ചിരഞ്ജീവി, ജൂനിയർ എൻടിആർ, ബോളിവുഡ് താരം സൽമാൻ ഖാൻ തുടങ്ങി നിരവധി അഭിനേതാക്കൾ ട്വിറ്ററിലൂടെ അനുശോചനം അറിയിക്കുകയും ആവശ്യമുള്ളവർക്ക് പിന്തുണയുമായി എത്താൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. രക്തം ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്ന് ചിരഞ്ജീവി ആരാധകരോട് ആഹ്വാനം ചെയ്തു.

ഒഡിഷയിലെ ദാരുണമായ അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ''ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തര ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ ജനങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്,''ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.

അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ശരിക്കും സങ്കടമുണ്ടെന്ന് സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. ഈ നിർഭാഗ്യകരമായ അപകടത്തിൽനിന്ന് പരുക്കേറ്റവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെയെന്നും സല്‍മാന്‍ ഖാൻ കുറിച്ചു.

ദാരുണമായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുശോചനമറിയിക്കുന്നതായി ജൂനിയർ എൻടിആർ കുറിച്ചു. ഈ വിനാശകരമായ സംഭവത്തിൽ ബാധിതരായ ഓരോ വ്യക്തിയോടും ഒപ്പം നിൽക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ശക്തിയും പിന്തുണയും അവർക്കുണ്ടാകട്ടെയെന്നും ജൂനിയര്‍ എന്‍ടിആര്‍ ട്വീറ്റ് ചെയ്തു.

ഒഡിഷയിലുണ്ടായ അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്ന് നടി പ്രിയ ആനന്ദ് പ്രതികരിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഈ ദുരന്തത്തെ അതിജീവിക്കാൻ ശക്തി ലഭിക്കട്ടെ. അപകടത്തിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രിയ ട്വിറ്ററിൽ കുറിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാറില്‍നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്. നിലവില്‍ 238 പേരാണ് അപകടത്തില്‍ മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ