ENTERTAINMENT

ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്പ്പ് അവരെ ധൈര്യശാലികളാക്കുന്നു, എന്തിനും ഒരുമ്പെട്ടവരാക്കുന്നു: ദീദി ദാമോദരൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. അലൻസിയർ ചടങ്ങിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്ക് ഉത്തരവാദി അദ്ദേഹം മാത്രമല്ലെന്ന്, ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതടക്കമുള്ള സർക്കാർ നടപടികൾ ചൂണ്ടിക്കാട്ടി ദീദി പറയുന്നു. സിനിമയിൽ പണിയെടുക്കുന്ന നിരവധി സ്ത്രീകൾ സ്വന്തം ജീവിതം വില കൊടുത്ത് നൽകിയ മൊഴികൾ കൊണ്ട് വാർത്ത ഹേമ കമ്മീഷൻ റിപ്പോർട്ട് നിശബദമാക്കിയതിന്റെ പിൻബലത്തിലാണ് അലൻസിയറിനെ പ്പോലുള്ളവർ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

"ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാതെ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നുവെങ്കിൽ അലൻസിയർ മാത്രമല്ല , മറ്റ് അസംഖ്യം ആണത്ത വിഗ്രഹങ്ങൾക്കും തലതാഴ്ത്തി നിൽക്കേണ്ടി വരുമായിരുന്നു. പലരും ഒരു പക്ഷേ ജയിലിലകപ്പെട്ടേനെ. അപ്പോൾ അവരെയൊക്കെ രക്ഷിച്ചു നിർത്തിയ ആ പുരസ്കാര വേദിയോട് അവർക്ക് കടപ്പാടുണ്ട്. അതവരെ ധൈര്യശാലികളാക്കുന്നു. എന്തും പറയാനും എന്തും ചെയ്യാനും ഒരുമ്പെട്ടവരാക്കുന്നു." ദീദി വ്യക്തമാക്കുന്നു. മലയാള സിനിമയിലെ ഏററവും ഉന്നത സ്ത്രീ പുരസ്കാരം പി കെ റോസിയുടെ പേരിലുള്ളതാവണം എന്നും അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. പെൺകരുത്ത് എന്തെന്നറിയാൻ കേരളത്തിനും ഒരു സ്ത്രീ മുഖ്യമന്ത്രിയായി വേണമെന്നും ദീദി ദാമോദരൻ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം :

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ പേരിൽ നമ്മുടെ പുരസ്കാര വേദിയിൽ പ്രിയ സംവിധായകൻ ടി.വി.ചന്ദ്രൻ ആദരിക്കപ്പെട്ടു. സന്തോഷമുണ്ട് . എന്നാൽ നൽകപ്പെടാത്ത ഒരു ആദരവിന്റെ പേരിലുള്ള വേദനയെ മറയ്ക്കാൻ ആ സന്തോഷത്തിനാകില്ല. മലയാള സിനിമയുടെ അമ്മ പി.കെ. റോസിയെ ഒരു പുരസ്കാരത്തിന്റെ പേരിൽ ആദരിയ്ക്കാൻ ഇനിയും ഒരു തീരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ വേദനയാണത് .

മാതൃശൂന്യമായ എല്ലാ ആണത്തങ്ങളുടെയും ചരിത്ര സാക്ഷ്യങ്ങളാണത് . അതുകൊണ്ടാണ് പുരസ്കാര വേദിയിൽ നടൻ അലൻസിയർ നടത്തിയ ആണത്ത ഉൽഘോഷം നടൻ ഒറ്റക്ക് ചെയ്യുന്ന കുറ്റമല്ല എന്ന് പറയേണ്ടി വരുന്നത് . അതയാളുടെ മാത്രം കുറ്റമേ അല്ല. (കുറ്റമെന്താണെന്ന് അയാൾക്കിനിയും മനസ്സിലായിട്ടുമില്ല) അതൊരു അധികാരത്തിന്റെ നിലപാടാണ് , വെളിപാടാണ് , ആണധികാരത്തിന്റെ .

അലൻസിയർക്കെതിരെ സിനിമയിലെ ഒരു "മീ ററൂ " ആരോപണം ഉന്നയിച്ച സഹപ്രവർത്തകയെ നാം സൗകര്യപൂർവ്വം മറന്നു പോയതാണ്. അവളെ മാത്രമല്ല നമ്മുടെ പുരസ്കാര വേദികൾ മറന്നു കിടക്കുന്നത് . സിനിമയിൽ പണിയെടുക്കുന്ന എത്രയോ സ്ത്രീകൾ സ്വന്തം ജീവിതം വില കൊടുത്ത് നൽകിയ മൊഴികൾ കൊണ്ട് വാർത്ത ഒരു ഹേമ കമ്മറ്റി റിപ്പോർട്ട് ഇവിടെ ഉണ്ടായിരുന്നു . അതിപ്പോൾ കോൾഡ് സ്റ്റോറേജിലാണ് . അതിന്റെ നിലവിളി ആരും കേൾക്കുന്നില്ല.

അത് കാണാതെ പോകുന്നതാണ് കുറ്റം. ഹേമ കമ്മറ്റി റിപ്പോർട്ട് നിശബ്ദമാക്കിയതിന്റെ പിൻപുറത്താണ് ആ പുരസ്കാര വേദി അലൻസിയറിന്റെ ആണത്ത അഹങ്കാരങ്ങളാൽ തലയുയർത്തി നിൽക്കുന്നത്. നീതി നിഷേധത്തിൻ്റെ ഒരു നീണ്ട ചരിത്രമാണ് അതുവഴി ഇരുട്ടിലാഴ്ത്തപ്പെട്ടത്. അതാണ് അലൻസിയർക്ക് ഇളിച്ചു കൊണ്ട് പുരസ്കാര വിഗ്രഹത്തെ നോക്കി അത് പ്രലോഭനമുണ്ടാക്കുന്നു എന്ന് ആക്ഷേപിക്കാൻ ധൈര്യമുണ്ടാക്കി കൊടുക്കുന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാതെ അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നു എങ്കിൽ അലൻസിയർ മാത്രമല്ല , മറ്റസംഖ്യം ആണത്ത വിഗ്രഹങ്ങൾക്കും തലതാഴ്ത്തി നിൽക്കേണ്ടി വരുമായിരുന്നു . പലരും ഒരു പക്ഷേ ജയിലിലകപ്പെട്ടേനെ. അപ്പോൾ അവരെയൊക്കെ രക്ഷിച്ചു നിർത്തിയ ആ പുരസ്കാര വേദിയോട് അവർക്ക് കടപ്പാടുണ്ട് . അതവരെ ധൈര്യശാലികളാക്കുന്നു. എന്തും പറയാനും എന്തും ചെയ്യാനും ഒരുമ്പെട്ടവരാക്കുന്നു .

മികച്ച സ്ത്രീ സിനിമക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ച ഒരു സർക്കാറാണ് ഇത് എന്ന് മറക്കുന്നില്ല. ആ പുരസ്കാരം വാങ്ങാൻ പ്രിയ ചങ്ങാതി ശ്രുതി വേദിയിലുണ്ടായിരുന്നു താനും . എന്നാൽ ശ്രുതിക്ക് സംസാരിക്കാൻ അവസരം കിട്ടിയില്ല. പകരം സ്ത്രീവിരുദ്ധ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പോലും റദ്ദാക്കിക്കൊണ്ട് പുരസ്കാരച്ചടങ്ങിന് ഉപസംഹാരം കുറിയ്ക്കാൻ അലൻസിയറിന് കഴിഞ്ഞു . ആൺകരുത്തിന്റെ ഉൽഘോഷം മാത്രമേ അലൻസിയറും നമ്മുടെ ജനതയുമൊക്കെ ഇതുവരെയും കണ്ടിട്ടുള്ളൂ. അത് നമ്മുടെ ചരിത്രപരമായ പരിമിതിയാണ് എന്ന് സമ്മതിക്കാതെ വയ്യ. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്നത് കാണാനും പെൺകരുത്ത് എന്തെന്നറിയാനും നമുക്കിനിയും കഴിഞ്ഞിട്ടില്ല.

അലൻസിയർ ബാക്കിവയ്ക്കുന്നത് ഇത്രയുമാണ് : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരണം. അതിലെ നിർദേശങ്ങൾ നടപ്പിലാവണം. മലയാള സിനിമയിലെ ഏററവും ഉന്നത സ്ത്രീ പുരസ്കാരം പി കെ റോസിയുടെ പേരിലുള്ളതാവണം. പെൺകരുത്ത് എന്തെന്നറിയാൻ കേരളത്തിനും ഒരു സ്ത്രീ മുഖ്യമന്ത്രിയായി വേണം. പെൺകേരളം കാത്തിരിക്കുകയാണ്. തീരുമാനങ്ങൾക്ക്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?