ENTERTAINMENT

ഇടപാടുകൾ അടിമകളോടെന്നപോലെ; 'ജൂനിയർ ആർട്ടിസ്റ്റ് അറേഞ്ച്മെന്റ്' എന്ന പേരിൽ നടക്കുന്നത് പച്ചയായ മാംസക്കച്ചവടമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജൂനിയർ ആർട്ടിസ്റ്റുകളെ കലാകാരന്മാരായോ സിനിമാ തൊഴിലാളികളായോ നിലവിലുളള ഒരു സിനിമാ സംഘടനകളും അം​ഗീകരിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തൽ. അവരുമായുളള ഇടപാടുകൾക്ക് വിവിധ ഏജൻ്റുമാരെയും ഇടനിലക്കാരെയും ഏർപ്പാടാക്കുകയെന്നതാണ് മലയാള സിനിമയിൽ തുടർന്നുപോരുന്ന രീതി. ഏതാനും പേരുവിവരങ്ങളും നമ്പറുകളുമല്ലാതെ ഇവരുമായി ബന്ധപ്പെടാൻ ചിട്ടയായ വാട്‌സാപ്പ്‌ ഗ്രൂപ്പുകളോ ഇമെയിൽ ഐഡികളോ ഒന്നുംതന്നെ തങ്ങൾക്കു ലഭ്യമായിരുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

ജൂനിയർ ആർട്ടിസ്റ്റുകളായെത്തുന്ന പെൺകുട്ടികളിൽ ലൈംഗിക താത്പര്യങ്ങൾക്കു വഴങ്ങിത്തരുന്നവരുണ്ടോയെന്ന പരിശോധന നടക്കാറുണ്ട്. അടുത്ത ഘട്ടത്തിൽ ആവശ്യക്കാരെയും പെൺകുട്ടികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാട്‌സാപ്പ്‌ ​ഗ്രൂപ്പിന്റെ ഭാ​ഗമാക്കി സിനിമയുടെ മുഖ്യധാരയിലുളളവർക്ക് ‌അവരെ എത്തിച്ചുനൽകുക പോലുളള വിചിത്രമായ നടപ്പുരീതികളും മലയാളസിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് അനുഭവസ്ഥരുടെ മൊഴികളിൽ പറയുന്നു.

പച്ചയായ മാംസക്കച്ചവടമാണ് ഓരോ സിനിമാ സെറ്റുകളിലും പ്രവർത്തിക്കുന്ന ഇത്തരം വാട്സപ്പ് ​ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പ്രവർത്തിക്കുന്ന അനേകം പേരിൽ നിന്ന് ചേദിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയു‌ടെ നി​ഗമനങ്ങൾ. തെളിവുകളടക്കം ഇവർ ഹേമ കമ്മിറ്റിയോട് പങ്കുവെച്ച മൊഴികളുടെ സാരാംശം ഇങ്ങനെ:

''അടിമകളോടെന്നപോലെ ഞെട്ടിക്കുന്നതാണ് പല സിനിമാ സെറ്റുകളിലും ജൂനിയർ ആർട്ടിസ്റ്റുകളോടുളള പെരുമാറ്റം. കുടിവെള്ളമോ ഭക്ഷണമോ പോലും നൽകാതെ പൊരിവെയിലത്ത് 19 മണിക്കൂറിലേറെ നിർത്തിയ അനുഭവങ്ങളുണ്ട്. പല ഇടത്തും മാനുഷിക പരി​ഗണന നൽകാതെയാണ് ഇടപെടലുകൾ. തിരഞ്ഞെടുത്തവർക്കു മാത്രം ഭക്ഷണത്തിനുളള കൂപ്പൺ നൽകുകയും ബാക്കിയുളളവർ പട്ടിണിനിൽക്കേണ്ടി വരുന്നതുമായ അവസ്ഥകളുണ്ട്. ചെയ്ത തൊഴിലിനുളള കൂലിക്കായി നിർമാതാവിനോടോ ഇടപാടുകാരോടോ യാചിക്കേണ്ട അവസ്ഥ. ജൂനിയർ ആർട്ടിസ്റ്റ് ആക്കാമെന്ന വാ​ഗ്ദാനം നൽകി പണം കൈപ്പറ്റുകയും സിനിമാ സെറ്റിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് പല ആവശ്യങ്ങൾക്കുമായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ഇടനിലക്കാർ അനേകമുണ്ട്. ഒരു ദിവസം 500 രൂപ തികച്ച് ജൂനിയർ ആർട്ടിസ്റ്റ്സിന് കൂലിയായി നൽകുന്നവർ വളരെ ചുരുക്കം. ഇടനിലക്കാർ കൈപ്പറ്റിയ കമ്മീഷന്റെ മിച്ചം വന്ന തുച്ഛമായ തുക മാത്രമാണ് മിക്കപ്പോഴും ജൂനിയർ ആർട്ടിസ്റ്റുകളുടെയും താഴേത്തട്ടിലുളള സ്ത്രീകളായ തൊഴിലാളികളുടേയും കൂലി.

ആവശ്യത്തിലധികം പേരെ വിളിച്ചുവരുത്തി ഭക്ഷണം പോലും തരാതെ വെയിലത്ത് നിർത്തുന്ന അവസ്ഥ. ചോദ്യം ചെയ്യാനോ പരാതിപ്പെടാനോ പോയാൽ തുടർന്നൊരു സിനിമകളിലും അവസരം തരില്ലെന്ന ഭീഷണി. ജൂനിയർ ആർട്ടിസ്റ്റായി എത്തുന്ന മിക്ക പെൺകുട്ടികളും, വഴങ്ങിത്തന്നാൽ അവസരം നൽകാമെന്ന വാ​ഗ്ദാനം കേട്ടിട്ടുളളവരാണ്. അഡ്​ജസ്റ്റ്മെന്റ്, വിട്ടുവീഴ്ച എന്നീ രണ്ട് വാക്കുകളാണ് അവർ ആവശ്യപ്പെടുന്നത്. അവർ ഉദ്ദേശിക്കുന്ന തരത്തിലുളള ലൈംഗിക അഡ്ജസ്റ്റ്മെന്റുകൾക്കു വഴങ്ങാൻ തയ്യാറായാൽ അടുത്ത ഘട്ടം ആവശ്യക്കാരെയും പെൺകുട്ടികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാട്സപ്പ് ​ഗ്രൂപ്പിന്റെ ഭാ​ഗമാക്കുകയെന്നതാണ്. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. വാട്സപ്പ് ​ഗ്രൂപ്പുകളിൽ അവ ക്രോഡീകരിക്കാൻ പോന്ന മേൽനോട്ടക്കാരും ഇടനിലക്കാരുമുണ്ട്. പച്ചയായ മാംസക്കച്ചവടമാണ് ഓരോ സിനിമാ സെറ്റുകളിലും പ്രവർത്തിക്കുന്ന ഇത്തരം വാട്സപ്പ് ​ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ലൈം​ഗിക ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഭക്ഷണത്തിൽ പോലും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നവർ ആ വകുപ്പിൽ ഈടാക്കുന്ന പണത്തിനു കൃത്യമായ കണക്കുകളോ ചെലവാക്കുന്ന തുകക്ക് രേഖകളോ ഇല്ല. മെമ്പർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 2500 മുതൽ 3000 രൂപ വരെ ഓരോ ജൂനിയർ ആർട്ടിസ്റ്റിൽനിന്നും ശേഖരിച്ച് പറ്റിക്കുന്ന സംഘടനകൾ വരെ ഉണ്ട്. ഫെഫ്കയുടേതിനു സമാനമായ പേരിലാണ് ഇത്തരം അം​ഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ അറിയപ്പെടുന്നത് പോലും. ഇത്തരം നൂറിലധികം സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.

സ്ത്രീകളായ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒരു സുരക്ഷയും സെറ്റുകൾ നൽകാറില്ല. അടുത്തിടെ ചിത്രീകരിച്ച ഒരു ബജറ്റ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് എഴുപത്തിയൊന്നുകാരിക്കു പൊള്ളലേൽക്കുകയുണ്ടായി. പ്രൊഡക്ഷൻ ടീം അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വേണ്ട ചികിത്സ ഉറപ്പുവരുത്തുകയോ ആശുപത്രിയിൽ അവർക്കുവേണ്ട പണമടയ്ക്കുകയോ ചെയ്തില്ല. ലൊക്കേഷനുകളിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കുണ്ടാകുന്ന അപകടങ്ങൾ ആരും ​ഗൗനിക്കാറില്ല. അവരെ മനുഷ്യരായി പരി​ഗണിക്കാറില്ല. അതേ സെറ്റിൽ വെച്ച് മറ്റൊരു സ്ത്രീയുടെ കാലൊടിഞ്ഞിട്ടും ഇതൊക്കെത്തന്നെ ആയിരുന്നു അനുഭവം.

ഏറെ വൈകിയും ചിത്രീകരണം തുടരുന്ന സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് തങ്ങാൻ സുരക്ഷിതമായ ഇടമോ തിരികെ പോകാൻ വേണ്ട വാഹന സൗകര്യമോ നൽകാറില്ല. അർധദ്ധരാത്രിയിൽ ചിത്രീകരണം കഴിഞ്ഞ് മടങ്ങുന്ന വഴി പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്ത അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്കു ജോലിയിൽ സമയപരിമിതി ഇല്ല. എത്ര നേരം വേണമെങ്കിലും ആവശ്യപ്പെടുന്നതിന് അനുസരിച്ച് ലൊക്കേഷനിൽ നിൽക്കാൻ തയ്യാറായിരിക്കണമെന്നാണ് നിബന്ധന. പലപ്പോഴും ഷൂട്ടിങ് മാറ്റിവെക്കുന്നതും തീരുന്നതും പോലും ആർട്ടിസ്റ്റുകളെ അറിയിക്കാറില്ല.

അധികസമയം ജോലി ചെയ്യേണ്ടി വന്നാൽ അധിക തുക നൽകുക എന്നത് മറ്റെല്ലാ തൊഴിൽ മേഖലയിലും ഉള്ളകാര്യമാണ്. എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടുന്ന സിനിമയിലെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇത് ബാധകമല്ല. അധിക തുക പോയിട്ട് നിർമ്മാതാവിൽനിന്ന് ഈ വകുപ്പിൽ ഈടാക്കുന്ന തുക മൊത്തമായും തരാൻ പോലും ഇടനിലക്കാർ തയ്യാറാവാറില്ല.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും