FILM NEWS

വെടിവെയ്പ്പ് മുതൽ സ്റ്റേജിലെ തള്ളിമാറ്റൽ വരെ; നന്ദമൂരി ബാലകൃഷ്ണ വിവാദത്തിലായ അഞ്ച് സന്ദർഭങ്ങൾ

വെബ് ഡെസ്ക്

തെലുങ്കിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ആരാധകർ ബാലയ്യ എന്ന് വിളിക്കുന്ന ബാലകൃഷ്ണ. നിരവധി ആരാധകർ ഉള്ള ബാലയ്യ വിവാദങ്ങളിലെയും നിറസാന്നിധ്യമാണ്. ഗുരുതരമായ നിരവധി ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ നിരന്തരം ഉണ്ടാവാറുണ്ട്. ഏറ്റവും ഒടുവിലായി ഒരു പൊതുപരിപാടിയിൽ സ്റ്റേജിൽ ഉണ്ടായിരുന്ന നടി അഞ്ജലിയെ തള്ളി മാറ്റുന്ന ബാലയ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സഹപ്രവർത്തകരോട് മോശമായി പെരുമാറുന്ന ബാലയ്യയുടെ വീഡിയോക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ആദ്യമായിട്ടല്ല ബാലകൃഷണ ഇത്തരത്തിൽ വിവാദത്തിൽ പെടുന്നത്. താനുമായി ചർച്ചക്കെത്തിയ സിനിമപ്രവർത്തകരെ തോക്കെടുത്ത് വെടിവെച്ചത് മുതൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയതടക്കം നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. അതിൽ ചില സംഭവങ്ങൾ നോക്കാം.

ഹൈദരാബാദിലെ വെടിവെയ്പ്പ്

2004 ൽ ആണ് സംഭവം. ഹൈദരാബാദിൽ തന്റെ വസതിയിൽ എത്തിയ നിർമാതാവ് ബെല്ലംകൊണ്ട സുരേഷിനെയും അസിസ്റ്റന്റ് ആയ സത്യനാരായണ ചൗധരിയെയും ഭാര്യ വസുന്ധരാ ദേവിയുടെ പേരിലുള്ള റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്. ബെല്ലംകൊണ്ട സുരേഷും സത്യനാരായണനും തന്നെ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിച്ചെന്നും ഇതിൽ നിന്ന് രക്ഷനേടാനാണ് വെടിവെച്ചതെന്നുമായിരുന്നു ബാലകൃഷ്ണയുടെ വിശദീകരണം.

കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് ബാലകൃഷ്ണ തനിക്ക് നേരെ വെടിയുതിർത്തതെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ബെല്ലംകൊണ്ട സുരേഷ് പിന്നീട് , ആരാണ് തനിക്ക് നേരെ വെടിവെച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞു. അതേസമയം താൻ ബാലയ്യയുടെ കടുത്ത ആരാധകൻ ആണെന്നും ഒരിക്കലും അദ്ദേഹത്തെ കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. കേസിൽ ആദ്യം ബാലകൃഷ്ണയെ അറസ്റ്റ് ചെയ്യുകയും പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്‌തെങ്കിലും പിന്നീട് തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് വെറുതെ വിട്ടു.

സ്ത്രീകൾക്കെതിരായ ആശ്ലീലകമന്റുകൾ

സ്ത്രീകൾക്കെതിരെയും തന്റെ സഹപ്രവർത്തകരായ നടിമാർക്കെതിരെയും മോശം കമന്റുകൾ ബാലകൃഷ്ണ നടത്തിയതായി നിരവധി തവണ ആരോപണങ്ങൾ ഉയർന്നിരുന്നു. ഒരു സിനിമയുടെ ലോഞ്ചിങ് ചടങ്ങിനിടെ നടത്തിയ അശ്ലീല പരാമർശമായിരുന്നു ഇതിൽ ഏറ്റവും വിവാദമായത്. 2016 ലായിരുന്നു സംഭവം.

താൻ സ്‌ക്രീനിൽ സ്ത്രീകളെ വശീകരിച്ചാൽ തന്റെ ആരാധകർക്ക് സന്തോഷമാവില്ലെന്നും താൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. 'ഞാൻ പെൺകുട്ടികളെ വശീകരിക്കുകയോ ടീസ് ചെയ്യുകയോ ചെയ്താൽ അവർ സമ്മതിക്കുമോ? അവർ അംഗീകരിക്കില്ല. ഒന്നുകിൽ അവളെ ചുംബിക്കണം അല്ലെങ്കിൽ അവളെ ഗർഭിണിയാക്കണം. ഞാൻ അതിന് പ്രതിജ്ഞാബദ്ധനാകണം.' എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമർശം.

ഇതിന് പിന്നാലെ ബാലകൃഷ്ണ കൂടി അംഗമായ തെലുഗുദേശം പാർട്ടി ബാലകൃഷ്ണയുടെ പേരിൽ ഒരു പ്രസ്താവന പുറത്തിറക്കി. തന്റെ പരാമർശം തമാശയുടെ ഭാഗമായിട്ടായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നുമായിരുന്നു പ്രസ്താവന. ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുകയും ചെയ്യുന്നെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആരെയും ലക്ഷ്യം വച്ചല്ല താൻ പരാമർശം നടത്തിയതെന്നും തന്റെ പിതാവായ എൻ ടി രാമറാവുവിൽ നിന്നാണ് സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം തനിക്ക് പാരമ്പര്യമായി ലഭിച്ചതെന്നും ബാലകൃഷ്ണ പറഞ്ഞത്.

സെൽഫി എടുത്ത ആരാധകന് അടി

തന്റെ ആരാധകരെ പരസ്യമായി അടിച്ച ഒന്നിലധികം സംഭവങ്ങളാണ് ബാലകൃഷ്ണയുടെ പേരിൽ ഉള്ളത്. 2017 ൽ സെൽഫിയെടുക്കുന്നതിനിടെ വീഴാൻ പോയ ആരാധകനെ ആരാധകനെ ബാലകൃഷ്ണ മുഖത്ത് അടിച്ചിരുന്നു. അതേവർഷം തന്നെ സെൽഫി എടുക്കാൻ വന്ന ആരാധകന്റെ ഫോൺ എറിഞ്ഞുടക്കകയും മറ്റൊരു ആരാധകനെ പരസ്യമായി തെറി വിളിക്കുകയും ചെയ്തിരുന്നു.

ഷൂ തുടയ്ക്കുന്ന സഹായിക്ക് മര്‍ദ്ധനം

2018 ൽ ബാലകൃഷ്ണയുടെ ഹിറ്റ് സിനിമകളിൽ ഒന്നായ ജയസിംഹയുടെ സെറ്റിൽ തന്റെ സഹായിയോട് ചൂടാവുകയും ഷൂ തുടപ്പിക്കുകയും ഷൂ വൃത്തിയാക്കുന്നതിനിടെ സഹായിയുടെ തലയിൽ അടിക്കുകയും ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

നടിമാരോടുള്ള മോശം പെരുമാറ്റം

ബാലകൃഷ്ണയുടെ അടുത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് നടി രാധിക ആപ്‌തെ തുറന്നുപറഞ്ഞിരുന്നു. നടന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചെയ്ത ഈ രണ്ട് തെലുങ്ക് ചിത്രങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നെന്നായിരുന്നു രാധിക പറഞ്ഞത്. ചിത്രീകരണത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും രാധിക പറഞ്ഞിരുന്നു.

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം അരികിലേക്ക് വന്ന നടൻ തന്റെ കാലിൽ തടവാൻ തുടങ്ങിയെന്നും എന്നാൽ താൻ എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ വെച്ച് നടനെ തട്ടിമാറ്റിയെന്നും രാധിക ഒരഭിമുഖത്തിൽ പറഞ്ഞു.

സീനിയർ താരമായ നിർമലയും താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ തന്റെ റൂമിന്റെ വാതിലിന് ബാലകൃഷ്ണ തട്ടിയ സംഭവമായിരുന്നു നിർമല തുറന്നുപറഞ്ഞത്. 2001ൽ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 'ഒരു വലിയ താരം' തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നും, താനിതിന് വഴങ്ങാത്തതിന് സിനിമയുടെ ഫൈറ്റ് മാസ്റ്റർ തന്നെ അപമാനിച്ചുവെന്നും നടി വിചിത്രയും ആരോപിച്ചിരുന്നു. ഇത് ബാലകൃഷ്ണയാണെന്നാണ് സോഷ്യൽ മീഡിയ ആരോപിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും