ENTERTAINMENT

Review | പാരഡൈസ്: ഒരു പോരാട്ടത്തിന്റെ നേർസാക്ഷ്യം

ജിഷ്ണു രവീന്ദ്രൻ

ശ്രീലങ്കൻ ജനതയുടെ പോരാട്ടവും അതിജീവനവും മുഖ്യധാര ചർച്ചകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തപ്പെട്ട കാലത്താണ് ശ്രീലങ്കയിൽ നിന്ന് ആ ദേശത്തിന്റെയും ജനങ്ങളുടെയും കഥപറയുന്ന മലയാളികൾ കൂടി ചേരുന്ന കേരളത്തിലെ തീയേറ്ററുകളിൽ റിലീസാകുന്നത്. കേരളത്തിൽ നിന്ന് പങ്കാളികളായ കേശവ്, അമൃത എന്നിവർ അവരുടെ പ്രണയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്നിടത്ത് നിന്നാണ് കഥയാരംഭിക്കുന്നത്. ആ യാത്രയിൽ ശ്രീലങ്കയിൽ വച്ച് സംഭവിക്കുന്ന ചില കാര്യങ്ങളും അത് അവരുടെ രണ്ടുപേരുടെയും ജീവിതത്തെ ബാധിക്കുന്നതുമാണ് സിനിമ.

കേശവും അമൃതയും ശ്രീലങ്കയിൽ എത്തുമ്പോൾ തന്നെ അവിടെ ജനങ്ങൾ പ്രതിഷേധത്തിലായിരുന്നു. എന്നാൽ വിനോദസഞ്ചാരികളെന്ന നിലയിൽ ഒരു ബുദ്ധിമുട്ടും അവിടത്തെ ജനങ്ങളിൽ നിന്ന് കേശവും അമൃതയും അനുഭവിച്ചിട്ടില്ല. അതിനു കാരണം ഈ സഞ്ചാരികളിലൂടെ തങ്ങളുടെ രാജ്യത്ത് പണം വരുന്നുണ്ട് എന്ന ബോധ്യം സമരത്തിന്റെ ഭാഗമായി നിൽക്കുന്നവർക്കുണ്ട് എന്നതാണ്. ജീവിത നിലവാരം ഉയർത്തുന്നതിനാണ് അവർ സമരം ചെയ്യുന്നത്. അതുകൊണ്ടു തന്നെ അതിന് സഹായകമാകുന്ന ഒരു കാര്യത്തെയും അവർ തടസ്സപ്പെടുത്തില്ല.

ഒരുപാട് പ്ലാനിങ്ങുകൾക്കോടുവിലാണ് ശ്രീലങ്കയിലേക്ക് പോകാം എന്ന് കേശവും അമൃതയും തീരുമാനിക്കുന്നത്. എന്നാൽ അവിടെയെത്തിയപ്പോൾ അവർക്ക് കുറച്ചധികം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവന്നു. ഒരു രാത്രി അവർ താമസിച്ചിരുന്ന റിസോർട്ടിൽ നടക്കുന്ന മോഷണമാണ് കഥയുടെ ഗതി മാറ്റുന്നത്. തുടക്കം മുതൽ തന്നെ കഥയിൽ സംഭവിക്കാൻ പോകുന്ന മുഴുവൻ കാര്യങ്ങളും പലവിധത്തിൽ, രൂപകങ്ങളായി കാഴ്ച്ചക്കാരന് കാണിച്ചു കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിനിമയിലുടനീളം വന്നുപോകുന്ന മാനിനെ വേട്ടയാടുന്ന ഭാഗം. റോഷൻ ചെയ്യുന്ന കേശവ് എന്ന കഥാപാത്രത്തിന് മാനിറച്ചി കഴിക്കണം എന്ന് പറഞ്ഞതിനെ തുടർന്നാണ് റിസോർട്ടിലെ തമിഴ്‌ വംശജനായ 'ശ്രീ' മാനിനെ വേട്ടയാടാൻ പോകുന്നത്. ആ വേട്ടയാടൽ കാലങ്ങളായി ശ്രീലങ്കയിൽ നടക്കുന്ന തമിഴ് വേട്ടയെക്കൂടിയാണ് സൂചിപ്പിക്കുന്നത്. കേശവും സംഘവും സിനിമയിൽ ഒരിക്കൽ പോലും മാനിനെ വേട്ടയാടി കഴിക്കുന്നില്ല. എന്നാൽ അവർക്കു ചുറ്റും ഇടയ്ക്കിടെ വെടിയൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. ആ വെടിയൊച്ചകൾ ചരിത്രത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്തു.

റോഷൻ മാത്യു ചെയ്യുന്ന കേശവ് എന്ന കഥാപാത്രം ആ വെടിയൊച്ച ആസ്വദിച്ചിരുന്നു. ഒരു രാത്രി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഈ വെടിയൊച്ച കേട്ട് കേശവ് "ഓഹ് മൈ ഡിയർ" എന്ന് പറയുന്ന ഒരു സന്ദർഭമുണ്ട്. ആ ഡിയർ അയാളുടെ പ്രിയതമായല്ല. അത് വെടിയേറ്റ് ചത്ത മാനിന്റെ ഇറച്ചിയോടുള്ള കൊതി കൂടിയാണ്. അത് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനാണ്. ശ്രീലങ്കയിലേതു മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ വംശീയതകളെയും അവതരിപ്പിക്കുന്ന സന്ദര്ഭമാണതെന്നു പറയാം. റോഷൻ, ദർശന എന്നീ മലയാളി താരങ്ങളുടെ പ്രകടനങ്ങൾക്കപ്പുറം ശ്രദ്ധിക്കപ്പെടുന്നത് ശ്രീലങ്കൻ അഭിനേതാവായ മഹേന്ദ്ര പെരേരയുടെ അഭിനയമാണ്.

ഒരു മോഷണക്കേസിലെ പ്രതിയെ കണ്ടുപിടിക്കാൻ തങ്ങളുടെ വണ്ടിയിൽ ഡീസലില്ല എന്ന് പറയുന്ന നിസ്സഹായനായ പൊലീസുകാരനായി തുടക്കത്തിൽ തോന്നുന്ന മഹേന്ദ്ര പെരേരയുടെ പോലീസ് കഥാപാത്രം പിന്നീട് എല്ലാ കുറ്റങ്ങളും ഒരു സമൂഹത്തിനു മുകളിൽ ചാർത്തി നൽകി തമിഴരെ വേട്ടയാടുന്ന വേട്ടക്കാരനായി മാറുന്നു. തങ്ങൾക്ക് ഈ കേസന്വേഷിക്കാൻ സാധിക്കില്ല എന്ന് മഹേന്ദ്ര പെരേരയുടെ കഥാപാത്രം പറയുമ്പോൾ, നിങ്ങൾ അന്വേഷിച്ചില്ലെങ്കിൽ ഞാൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തുകയാണ് റോഷൻ ചെയ്യുന്ന കേശവ് എന്ന കഥാപാത്രം. ആ ഭീഷണിക്കു വഴങ്ങിയാണ് കിട്ടാത്ത കള്ളന് പകരം പോലീസ് തമിഴ് വംശജരെ തേടിപ്പോകുന്നത്. ഒരു നിർണ്ണായക സന്ദർഭത്തിൽ മഹേന്ദ്ര പെരേര ചെയ്ത കഥാപാത്രം കേശവിനോട് "ഇപ്പോൾ നിങ്ങളാണ് എന്റെ യജമാനൻ" എന്ന് പറയുന്നുണ്ട്. അത്രയും ക്രൂരനായിരിക്കുമ്പോൾ തന്നെ അയാളെത്ര നിസഹായനാണ് എന്നാണ് ഈ സന്ദർഭം കാണിക്കുന്നത്.

സാമ്പത്തികാവസ്ഥയിലും ഭരണനിർവഹണത്തിലും ശ്രീലങ്ക പൂർണ്ണമായും തകർന്ന്, ആ ജനത ഒന്നടങ്കം തെരുവിലിറങ്ങി സമരം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത് 2022ലാണ്. വലിയതോതിലുള്ള ഇന്ധനക്ഷാമം അവർ അനുഭവിച്ചു. ആർക്കും നിത്യോപയോഗത്തിനുപോലും ഇന്ധനമില്ലാതായി. ജനങ്ങൾ ശ്രീലങ്കൻ പ്രസിഡന്റ് ഗൊത്തബായ രാജപക്സെയ്ക്കും, പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കുമെതിരെ തെരുവിലേക്കിറങ്ങുകയായിരുന്നു. ഒടുവിൽ ഗൊത്തബായ രാജപക്സെ രാജ്യം വിടുന്ന സാഹചര്യംവരെ ഉണ്ടായി. പതുക്കെ ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു ജനതയ്ക്ക്, വിനോദമേഖലകൾ ഇലതായിപ്പോയ ഒരു സമൂഹത്തിന്, കേരളം പോലൊരു സംസ്ഥാനത്തിന് നൽകാൻ സാധിക്കുന്ന വലിയ കൈത്താങ്ങാണ് ഈ സിനിമ. മറ്റൊരു തരത്തിൽ ഈ സിനിമയിലൂടെ മലയാളി ചെന്ന് തൊടുന്നത് അയൽപക്കത്തുള്ള ഒരുപാട് മനുഷ്യരുടെ മനസിലാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ