ENTERTAINMENT

വരാഹരൂപത്തിന് വീണ്ടും വിലക്ക്; നവരസത്തിന്റെ കോപ്പിയല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി

ഷബ്ന സിയാദ്

ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ് . തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കോപ്പിയടി സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി . നിർമാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി പരാമർശം

വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങളിൽ പകർപ്പവകാശ നിയമം 1956 പ്രകാരമുള്ള കേസിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ മുൻകൂർ ജാമ്യം അനുവദിച്ചത്.

തൈക്കുടം ബ്രിഡ്ജ് ബാൻഡിന്റെ നവരസത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നാണ് ആരോപണം

മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പ ടിവിക്ക് വേണ്ടി തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസത്തിന്ഫെ കോപ്പിയാണ് വരാഹരൂപം എന്നാണ് ആരോപണം. എന്നാൽ പകർപ്പവകാശ ലംഘനം സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട സിവിൽ കോടതിയാണ്.

പകർപ്പവകാശ ലംഘനം ആരോപിച്ച് പരാതിക്കാർ ഇതിനകം രണ്ട് വ്യത്യസ്ത സിവിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സിനിമാ സംവിധായകനും നിർമാതാവും ഹൈക്കോടതിയെ അറിയിച്ചു. ഈ ഹർജികൾ കോഴിക്കോട്, പാലക്കാട് ജില്ലാ കോടതികളാണ് ആദ്യം പരിഗണിച്ചത്. ജില്ലാ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് മാതൃഭൂമിയും തൈക്കുടവും നൽകിയ ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

വരാഹരൂപത്തിന് നവരസവുമായി ബന്ധമില്ല , പ്രോസിക്യൂഷൻ ചിലരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നതെന്ന് ഹർജിക്കാർ

'കാന്തര' എന്ന സിനിമയിലെ 'നവരസം' എന്ന ഗാനം 'വരാഹരൂപം' എന്ന പേരിൽ ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചു. "വരാഹരൂപം' എന്ന ഗാനം ഒരു സ്വതന്ത്ര സൃഷ്ടിയാണ്, അതിന് നവരസവുമായി യാതൊരു ബന്ധവുമില്ല. പാട്ടുകൾ തമ്മിൽ സാമ്യമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ചില കാഴ്ചക്കാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ആശ്രയിച്ചിട്ടുള്ളതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ചോദ്യം ചെയ്യലിനും മറ്റ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരം പ്രഥമദൃഷ്ട്യാ ശിക്ഷാർഹമായ കുറ്റമാണ് കേസിൽ ചെയ്തിരിക്കുന്നതെന്നും അത്തരം സാഹചര്യങ്ങളിൽ ഹർജിക്കാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. രണ്ട് ഗാനങ്ങളും തമ്മിൽ സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നവരസത്തിന്റെ കോപ്പിയടിച്ച പതിപ്പാണ് വരഹരരൂപം എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിദഗ്ധരില്‍ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ വിശദവും നീതിയുക്തവുമായ അന്വേഷണം ഇക്കാര്യത്തിൽ തികച്ചും അനിവാര്യമാണ്. അതിനാൽ, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, പ്രതികൾ നിരപരാധികളെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അതിനാൽ 'കാന്താര' സിനിമയിൽ 'വരാഹ രൂപം' എന്ന ഗാനം സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പ്രദർശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു.

ഹർജിക്കാർ ഈ മാസം 12 ,13 തിയതികളിൽ 10 മണിക്കും 1 മണിക്കും ഇടയിൽ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം. അറസ്റ്റുചെയ്യുകയാണെങ്കിൽ, അവരെ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കും. മജിസ്ടേറ്റ് കോടതി ഹർജിക്കാരെ രണ്ടാൾ ജാമ്യവും 50,000/- രൂപയുടെ ബോണ്ടും എന്നവ്യവസ്ഥയില്‍ ജാമ്യത്തിൽ വിടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാർ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത്. അവർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം