ENTERTAINMENT

കറുത്ത വർഗക്കാരനായതിനാല്‍ ഞാൻ ഇവിടെ നിൽക്കുന്നു; ഗോൾഡൻ ഗ്ലോബ് വേദിയിൽ അവതാരകൻ ജെറോഡ് കാർമൈക്കൽ

വെബ് ഡെസ്ക്

ബെവർലി ഹിൽട്ടൺ സ്റ്റേജിൽ ജെറോഡ് കാർമൈക്കൽ ആമുഖ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്. ''ഞാൻ ഇവിടെ നിൽക്കുന്നത് ഒരു കറുത്ത വർഗക്കാരനായതുകൊണ്ടാണ്. ഗോൾഡൻ ഗ്ലോബ് അവാർഡ് എന്ന ഈ ഷോ കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്തില്ല. അതിന്റെ കാരണം എല്ലാവർക്കുമറിയാമല്ലോ? ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ ഒരു വംശീയ സംഘടനയാണെന്ന് ഞാൻ പറയുന്നില്ല, എങ്കിലും ജോർജ്ജ് ഫ്ലോയിഡ് മരിക്കുന്നതുവരെ അവർക്ക് കറുത്ത വർഗക്കാരനായ ഒരു അംഗം പോലും ഉണ്ടായിരുന്നില്ല. ഈ കാര്യം നിങ്ങൾ ഓരോരുത്തരും മനസ്സിൽ വയ്ക്കണം''

ഹൃദയസ്പർശിയായ ഈ വാക്കുകളോടെയാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാര രാവ് ആരംഭിച്ചത്. വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ചടങ്ങ് നടന്നിരുന്നില്ല. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നിർണയിക്കുന്ന ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ (എച്ച്എഫ്പിഎ) എന്ന സംഘടനയിൽ കറുത്ത വർഗ്ഗക്കാരായ ആരും തന്നെ അംഗങ്ങളായി ഇല്ല എന്നുള്ളതായിരുന്നു വിമർശനങ്ങളില്‍ ഏറ്റവും പ്രധാനം. ഈ വിഷയം പരാമർശിച്ചാണ് അവതാരകനായ ജെറോഡ് കാർമെക്കൽ ചടങ്ങ് ആരംഭിച്ചത്.

ഗോൾഡൻ ഗ്ലോബ് പ്രൊഡ്യൂസറായ സ്റ്റീഫൻ ഹില്ലാണ് ചടങ്ങിന് അവതാരകനായി ജെറോഡിനെ ക്ഷണിച്ചത്. ''ഒരു ജിവസം രാവിലെ വീട്ടിൽ ചായ ഉണ്ടാക്കികൊണ്ടിരുന്ന എന്നെ HFPA അതിന്റെ കറുത്ത മുഖമാകാൻ ക്ഷണിക്കുന്നു. മറുപടിയായി ഞാൻ സ്റ്റീഫനോട് ഇങ്ങനെയാണ് പറഞ്ഞത്. സത്യസന്ധമായി ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം. എന്നെ വിളിച്ചതിൽ എനിക്ക് നന്ദിയുണ്ട്, ഇതൊരു വലിയ അവസരമാണ്. പക്ഷെ ഞാൻ ഒരു കറുത്ത വർഗക്കാരനായതുകൊണ്ടാണല്ലോ നിങ്ങൾ എന്നെ വിളിക്കുന്നത്. എന്നാല്‍ കഴിവുള്ളതുകൊണ്ടാണ് നിങ്ങളെ ക്ഷണിച്ചതെന്നാണ് മറുപടിയായി സ്റ്റീഫൻ പറഞ്ഞത്. സ്റ്റീഫൻ തന്നെ ഒരു കറുത്ത വർഗക്കാരനാണ്, പിന്നെ അദ്ദേഹത്തോട് ഞാൻ കൂടുതൽ സംസാരിച്ചിട്ട് എന്ത് കാര്യം'', ജെറോഡ് കൂട്ടിച്ചേർത്തു

79 വർഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് ചരിത്രത്തില്‍ ഇന്നേവരെ അവതാരകരായി ഒറ്റ കറുത്ത വർഗക്കാരന്‍ പോലും വന്നിട്ടില്ല. ഇതിന്റെ പേരിൽ കഴിഞ്ഞ വർഷം എച്ച്എഫ്പിഎ ഏറെ വിമർശനം നേരിട്ടിരുന്നു. എച്ച്എഫ്പിഎ അംഗങ്ങൾ അവാർഡ് ലോബിയിങ്ങിനായി ആയിരക്കണക്കിന് ഡോളർ പ്രതിഫലമായി സ്വീകരിച്ചു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.

സംഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് എൻബിസി കഴിഞ്ഞ വർഷം ഷോ സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ആമസോൺ, നെറ്റ്ഫ്ലിക്സ്, വാർണർ മീഡിയ തുടങ്ങിയ പ്രമുഖ സ്റ്റുഡിയോകളും സംഘടനയെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ടോം ക്രൂസ് തനിക്ക് ലഭിച്ച അവാർഡുകൾ സംഘടനയ്ക്ക് തിരികെ നൽകി. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യൽ, യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റൽ തുടങ്ങി എച്ച്എഫ്പിഎയിൽ കാര്യമായ അഴിച്ചുപണി നടത്തിയ ശേഷമാണ് ഇത്തവണ പരിപാടി നടന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും