IFFK 2023

ആറാം തമ്പുരാനായി നടന്നതുകൊണ്ടല്ല ഫെസ്റ്റിവൽ നന്നായത്, തിരുത്തിയില്ലെങ്കിൽ പുറത്താക്കണം; രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ

വെബ് ഡെസ്ക്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരസ്യപ്രതികരണവുമായി അക്കാദമി അംഗങ്ങൾ. അക്കാദമിയിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് രഞ്ജിത്ത് നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ചെയര്‍മാനെതിരെ യോഗം ചേർന്ന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയത്.

ചെയർമാന്റെ പ്രകടനം ബോറും മാടമ്പിത്തരവുമാണെന്ന് അംഗങ്ങൾ ആരോപിച്ചു. വിമത യോഗമല്ല തങ്ങൾ ചേർന്നതെന്നും അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെയർമാനായ രഞ്ജിത്തിന് എല്ലാവരോടും പുച്ഛമാണ്. രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തങ്ങൾക്കില്ലെന്നും രഞ്ജിത്ത് തിരുത്താൻ തയ്യാറാവണമെന്നും അല്ലെങ്കിൽ അക്കാദമിയിൽ നിന്ന് പുറത്താക്കണമെന്നും ജനറൽ കൗൺസിൽ അംഗമായ മനോജ് കാന പറഞ്ഞു.

രഞ്ജിത്തിന്റെ ഏകാധിപത്യം നടത്താൻ ഇത് വരിക്കാശ്ശേരി മന അല്ല, ചലച്ചിത്ര അക്കാദമിയാണെന്ന് ഓര്‍ക്കണം. ആരും അക്കാദമിക്കും ഫെസ്റ്റിവലിനും എതിരല്ല, ചെയർമാന്റെ ധിക്കാരപരമായ മാടമ്പിത്തരത്തിന് എതിരാണ്. രഞ്ജിത്ത് വാർത്താസമ്മേളനം നടത്തുന്നതിന് മുമ്പ് തങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നാൽ എന്താണ് പ്രശ്‌നമെന്നോ അത് തിരുത്താനോ രഞ്ജിത്ത് തയ്യാറായില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു. ചെയര്മാനെ കുറിച്ച് ഇന്നലെ പരാതി നൽകിയിരുന്നു, ആ വിഷയം ഇന്നും നിലനിൽക്കുന്നുണ്ട്, പ്രശ്‌നങ്ങൾ ഇല്ലെന്ന് അക്കാദമി ചെയർമാൻ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും അക്കാദമി കൗൺസിൽ അംഗം കൂടിയായ സംവിധായകൻ എൻ അരുൺ പറഞ്ഞു.

അക്കാദമിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചെയർമാൻ പെരുമാറുകയും അഭിമുഖം നടത്തുകയും ചെയ്യുന്നത്. അത് സർക്കാർ തിരുത്തിക്കുകയോ അല്ലെങ്കിൽ പുറത്താക്കുകയോ ചെയ്യണമെന്നും മനോജ് കാന ആവശ്യപ്പെട്ടു.

കുക്കു പരമേശ്വരനുമായി സൗഹൃദമുണ്ടെന്നാണ് ചെയർമാൻ പറയുന്നത്. ചെയർമാൻ വിളിച്ചിരുന്നെന്നും പറഞ്ഞു. എന്നാൽ കുക്കു പരമേശ്വരൻ അസുഖമായി ആശുപത്രിയിലാണ് അവരെ ചെയർമാൻ വിളിച്ചിട്ടില്ലെന്നും അക്കാദമി അംഗങ്ങൾ പറഞ്ഞു. എല്ലാ അംഗങ്ങൾക്കും ചെയർമാനോട് എതിർപ്പുണ്ട്. പക്ഷെ തുറന്നുപറയാൻ ബുദ്ധിമുട്ടാണ്. രഞ്ജിത്തിന്റെ പരാമർശം പ്രശ്നമുണ്ടാകുന്നത് അക്കാദമിക്ക് മൊത്തമാണ്.

നേരത്തെ ചലച്ചിത്ര അക്കാദമി ഭരണ സമിതിയിൽ ഭിന്നതയെന്ന റിപ്പോർട്ടുകൾ തള്ളി രഞ്ജിത്ത് വാർത്താസമ്മേളനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വാർത്തകളിൽ വന്ന ദൃശ്യങ്ങൾ അക്കാദമി ഭരണ സമിതിയുടെ സ്വാഭാവിക യോഗങ്ങളാണ്, സമാന്തര യോഗമല്ലെന്ന് സെക്രട്ടറി സി. അജോയും പ്രതികരിച്ചിരുന്നു.

ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് കുക്കു പരമേശ്വരനുമായി തർക്കങ്ങളുണ്ടായെന്ന റിപ്പോർട്ടുകളും നിഷേധിച്ചിരുന്നു. കുക്കു പരമേശ്വരൻ 1984 മുതൽ സുഹൃത്താണ്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തുമ്പോൾ കുക്കു പരമേശ്വരനും ഉൾപ്പെടുത്തും. താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോൾ ഇല്ല. ഇപ്പോൾ രാജിക്കാര്യങ്ങൾ ഒന്നും പരിഗണനയിലില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും