IFFK 2023

IFFK2023 | ദ ഓള്‍ഡ് ഓക്ക്: അരക്ഷിതാവസ്ഥയ്ക്ക് കെൻ ലോച്ച് നൽകുന്ന ഉത്തരം

ഹരികൃഷ്ണന്‍ എം

തകർച്ചയുടെ വക്കില്‍ പ്രത്യാശയോടെ ജീവിതത്തെ സമീപിക്കുന്ന ചിലർ. സൗഹൃദങ്ങളും അനുകമ്പയും അനുഭാവവും നല്ല നാളേക്കുള്ള വഴി തുറന്നിടുമെന്ന് കരുതുന്നവർ. ഇംഗ്ലണ്ടിലെ വടക്കു കിഴക്കൻ നഗരമായ ഡർഹാമിൽ നടക്കുന്ന 'ദ ഓൾഡ് ഓക്കി'ൽ കെൻ ലോച്ചെന്ന സംവിധായകൻ ലോകത്തിന്റെ വിവിധ കോണുകളിലുള്ള 'നമ്മളെ' പലയിടങ്ങളിലും വരച്ചിടുന്നുണ്ട്.

ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മനുഷ്യമനസുകളിലേക്ക് വിദ്വേഷവും വെറുപ്പും എളുപ്പത്തിൽ എത്തിച്ചേക്കും. ജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിൽ മറ്റുള്ളവരുടെ കടന്നുവരവ് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അപ്പോൾ അവരുടെ കണ്ണുകളിൽ സഹാനുഭൂതിക്കായിരിക്കില്ല മുൻഗണന, മറിച്ച് ഭീഷണികളെ മറികടന്ന് എങ്ങനെ അതിജീവിക്കാം എന്ന ചിന്തക്കായിരിക്കും. ഇങ്ങനെയൊരു ജീവിതം നയിക്കുന്ന ഡർഹാമിലാണ് കെൻ ലോച്ച് 'ദ ഓൾഡ് ഓക്കി'ന്റെ കഥ പറയുന്നത്.

ക്യാമറ ക്ലിക്കുകളുടെ പശ്ചാത്തലത്തിലെത്തുന്ന ആദ്യ ഷോട്ടുകളിൽ തന്നെ ഡർഹാമിലെ ഒരുവിഭാഗത്തിന്റെ അഭയാർത്ഥികളുടെ മനോഭാവം സംവിധായകൻ തെളിച്ചിടുന്നുണ്ട്.

മൈനിങ്ങിലൂടെ നേടിയ പ്രതാപം നഷ്ടപ്പെട്ട് കൊടിയ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന ഡർഹാമിലേക്ക് സിറിയയിലെ യുദ്ധഭൂമിയിൽനിന്ന് പ്രധാന കഥാപാത്രമായ യാരയും (എബ്ല മാരി) കുടുംബവും മറ്റ് കുറച്ചുപേരും എത്തുന്നു. നാളെകൾ ചോദ്യചിഹ്നമായി അവശേഷിക്കുന്ന, സങ്കീർണതകളിലൂടെ കടന്നുപോകുന്ന രണ്ട് ജനവിഭാഗങ്ങൾ ഒരു നഗരത്തിലുണ്ടാകുമ്പോൾ പിരിമുറുക്കവും ഏറെയായിരിക്കുമല്ലോ.

ക്യാമറ ക്ലിക്കുകളുടെ പശ്ചാത്തലത്തിലെത്തുന്ന ആദ്യ ഷോട്ടുകളിൽ തന്നെ ഡർഹാമിലെ ഒരുവിഭാഗത്തിന്റെ അഭയാർത്ഥികളുടെ മനോഭാവം സംവിധായകൻ തെളിച്ചിടുന്നുണ്ട്. വംശീയതയും വെറുപ്പുംകൊണ്ടാണ് യാരയേയും സിറിയൻ അഭയാർത്ഥികളേയും ഡർഹാം വരവേൽക്കുന്നത്. അവിടെ വ്യത്യസ്തരായി കാണപ്പെടുന്നത് ടി ജെ ബലാന്റൈനും (ഡേവ് ടർണർ) ലോറയുമാണ് (ക്ലെയർ റോഡ്ജേഴ്സൺ).

തകർച്ചയിലേക്ക് നീങ്ങുന്ന ബലാന്റൈന്റെ 'ദ ഓൾഡ് ഓക്ക്' പബ്ബാണ് ഡർഹാമിലെ ഒരുപറ്റം മധ്യവയസ്കരുടെ ആശ്രയം. അവിടെയുള്ളവർ പോലും സിറിയൻ അഭയാർത്ഥികളുടെ കടന്നുവരവിലും ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റത്തിലും അതൃപ്തി അറിയിക്കുന്നതായി കാണാം. എന്നാൽ ഡർഹാമിലെ മറ്റുള്ളവരെ പോലെയായിരുന്നില്ല ബാലാന്റൈനിന്റെ സമീപനം.

പ്രതീക്ഷയില്ലാതെ ജീവിതം നയിക്കുന്ന ബലാന്റൈന്റേയും നേർവിപരീതമായി സഞ്ചരിക്കുന്ന യാരയുടേയും സൗഹൃദത്തിലൂടെയാണ് കഥയുടെ പിന്നീടുള്ള സഞ്ചാരം.

സിറിയൻ അഭയാർത്ഥികളെ അയാൾ ഇരുകൈ നീട്ടി സ്വീകരിക്കുകയും യാരയുമായി വൈകാതെ സൗഹൃദത്തിലാകുകയും ചെയ്യുന്നു. ഇരുവരുടേയും ജീവിത പശ്ചാത്തലവും കടന്നുവന്ന വഴികളും രണ്ട് തട്ടിലാണെങ്കിലും സമാനതകൾ നിറഞ്ഞതാണ്. പ്രതീക്ഷയില്ലാതെ ജീവിതം നയിക്കുന്ന ബലാന്റൈന്റേയും നേർവിപരീതമായി സഞ്ചരിക്കുന്ന യാരയുടേയും സൗഹൃദത്തിലൂടെയാണ് കഥയുടെ പിന്നീടുള്ള സഞ്ചാരം.

പബ്ബിന്റെ രണ്ട് മുറികളിലായി നടക്കുന്ന സംഭവവികാസങ്ങൾ ഓരേ സങ്കീർണതകളിലൂടെ കടന്നുപോകുന്നവരുടെ രണ്ട് മനോഭാവങ്ങളേയും തുറന്നുകാണിക്കുന്നുണ്ട്. ഭരണകൂടത്താൽ അവഗണിക്കപ്പെട്ട് ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്ന ഡർഹാമിനും യുദ്ധത്തിന്റെ മുറിവുകൾ ഉണങ്ങാതെ പിന്തുടരുന്ന സിറിയൻ അഭയാർത്ഥികളും ഒരുമകൊണ്ടെങ്ങനെ മുക്തി നേടുമെന്നതാണ് കെൻ ലോച്ച് സ്ക്രീനിൽ വരച്ചിടുന്നത്.

സാധാരണക്കാരുടെ ജീവിതം ഏറ്റവും സാധാരണമായി പറയുന്ന ശൈലിയാണ് സിനിമയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുന്നത്. എവിടെയൊക്കയൊ കണ്ടുമറന്ന, നമ്മൾ തന്നെ നേരിട്ടിട്ടുള്ള അരക്ഷിതാവസ്ഥ നിറഞ്ഞ സന്ദർഭങ്ങളൊക്കെ പോൾ ലാവർട്ടിയെന്ന തിരക്കഥാകൃത്തിന് പ്ലേസ് ചെയ്യാനായി എന്നത് ദ ഓൾഡ് ഓക്കിന്റെ ആഗോളസ്വീകര്യതയ്ക്ക് കാരണമായെന്നു തോന്നുന്നു. യാരയുടെയോ അല്ലെങ്കിൽ ബലാന്റൈന്റെയോ കഥയായി മാത്രം കെൻ ലോച്ചിന്റെ സൃഷ്ടിയെ ഒരിക്കലും സമീപിക്കാനും കഴിയില്ല. അദ്ദേഹത്തിന്റെ പലസിനിമകളിലേയും പോലെ, ദ ഓൾഡ് ഓക്കിന്റെ ഏതൊക്കെയോ നിമിഷങ്ങളിൽ നമ്മളുമുണ്ടായിരുന്നു.

സാധാരണക്കാരുടെ ജീവിതം ഏറ്റവും സാധാരണമായി പറയുന്ന ശൈലിയാണ് സിനിമയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുന്നത്.

കെന്‍ ലോച്ചിന്റെ ചിത്രങ്ങള്‍ ഇതിനു മുന്‍പും ഐഎഫ്എഫ്‌കെയുടെ മുഖ്യ ആകർഷണമായിട്ടുണ്ട്. ഫെസ്റ്റിവലിന്റെ 21-ാം പതിപ്പില്‍ കെന്‍ ലോച്ചിന്റെ ഒൻപത് ചിത്രങ്ങളായിരുന്നു സ്ക്രീന്‍ ചെയ്തിരുന്നത്.

കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ ഐ, ഡാനിയല്‍ ബ്ലേക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അന്ന് മേളയുടെ ഭാഗമായിരുന്നു. ഫാദർലാന്‍ഡ്, ഹിഡന്‍ അജെന്‍ഡ, റിഫ് റാഫ്, ലാന്‍ ആന്‍ഡ് ഫ്രീഡം, ലുക്കിങ് ഫോർ എറിക്, കെസ് തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന ചിത്രങ്ങള്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും