ENTERTAINMENT

സെലക്ഷന്‍ കമ്മിറ്റി സിനിമ കണ്ടില്ലെന്ന ആരോപണം പുതിയതല്ല; ഐഎഫ്എഫ്കെയില്‍ കേരള പ്രീമിയര്‍ വേണമെന്ന് മൈക്ക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കൊഴുക്കുന്നതിനിടെ ചലച്ചിത്ര അക്കാദമിക്ക് എതിരെ മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്). സെലക്ഷൻ കമ്മിറ്റി സിനിമ കണ്ടില്ല എന്ന പരാതിയിലെ അക്കാദമി വിശദീകരണം അവാസ്തവമാണെന്ന് മൈക്ക് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഐഎഫ്എഫ്കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണെന്ന് അക്കാദമിയുടെ വിശദീകരണത്തോടാണ് മൈക്കിന്റെ പ്രതികരണം.

ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിന് പരിഗണിക്കുന്നതിന് അയച്ച 'എറാന്‍' (The man who always obeys) എന്ന ചിത്രം ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന സംവിധായകന്‍ ഷിജു ബാലഗോപാലന്റെ ആരോപണമാണ് ഇത്തവണ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിമിയോ എന്ന സ്ക്രീനിം​ഗ് പ്ലാറ്റ്ഫോമിൽ നിന്നുള്ള തെളിവുകൾ സഹിതമായിരുന്നു സംവിധായകൻ ഷിജു ബാല​ഗോപാലൻ 'എറാൻ' എന്ന സിനിമ ഐഎഫ്എഫ്കെ സെലക്ഷൻ കമ്മിറ്റി കണ്ടിട്ടേയില്ല എന്ന് ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ടു എന്നാണ് ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണം.

അതേസമയം, ഡൗണ്‍ലോഡ് ചെയ്താലും അത് വിമിയോ അനലറ്റിക്സിൽ വ്യക്തമായി കാണിക്കും എന്നതിനാൽ ഇപ്പോഴത്തെ വിശദീകരണം അംഗീകരിക്കാനാകില്ല. ഇതിനൊപ്പം ഡൗണ്ലോഡ് ഓപ്‌ഷൻ ഇല്ലാത്ത സിനിമകൾ എങ്ങനെ അക്കാദമി എങ്ങനെ കണ്ടു എന്ന ചോദ്യം പ്രസക്തമാണെന്നും മൈക്ക് ചൂണ്ടിക്കാട്ടുന്നു.

'മെനു' എന്ന സിനിമയുടെ സംവിധായകൻ ക്രിസ്റ്റൺ ജോസഫ് തന്റെ ലിങ്കിൽ ഡൗണ്‍ലോഡ് അനുവദിച്ചിരുന്നില്ല എന്ന വാദം ചൂണ്ടിക്കാട്ടുന്ന മൈക്ക് ആ സിനിമയും ജൂറി കണ്ടില്ല എന്ന് വ്യക്തമായതായും ആരോപിക്കുന്നു.

അപേക്ഷിക്കുന്ന ചില സിനിമകൾ സെലക്ഷൻ കമ്മിറ്റി കാണാതിരിക്കുകയോ ഭാഗികമായി മാത്രം കാണുകയോ ചെയ്യുന്ന രീതി ഇപ്പോഴും തുടരുന്നതായാണ് പരാതികൾ ആവർത്തിക്കുന്നതിൽ നിന്നും വ്യക്തമാകുന്നത്. ബം​ഗാളി സംവിധായകനായ ഇന്ദ്രാസിസ് ആചാര്യ 2019ൽ പാഴ്സൽ എന്ന തന്റെ സിനിമയുടെ വിമിയോ ലിങ്ക് സെലക്ഷൻ കമ്മിറ്റി തുറന്ന് പോലും നോക്കിയിട്ടില്ല എന്ന് തെളിവ് സഹിതം പരാതിപ്പെട്ടിരുന്നു. അതേ വർഷം അപേക്ഷിക്കപ്പെട്ട 93 മലയാളം സിനിമകൾ 12 ദിവസം കൊണ്ട് സമിതി കണ്ട് തീർത്തത് എങ്ങനെയാണ് എന്നു ആക്ഷേപം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സെലക്ഷൻ കമ്മിറ്റി സിനിമ പൂർണ്ണമായും കാണേണ്ടതില്ല എന്ന ഒരു വ്യവസ്ഥ കൂടി എഴുതി ചേർത്ത് അക്കാദമി അതിനെ ന്യായീകരിക്കാൻ‌ ശ്രമിക്കുകയാണ് ചെയ്തത്. ഈ നിഷേധാത്മക സമീപനം തിരുത്താൻ അക്കാദമി തയ്യാറാകണം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ ഇടപെടലുകളെയും മൈക്ക് കുറ്റപ്പെടുത്തുന്നു. മലയാള സിനിമ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി വി എം വിനു എന്ന സംവിധായകൻ വന്നത് ചെയർമാൻ രഞ്ജിത്തിന്റെ സൗഹൃദവലയത്തിൽപ്പെട്ട ആളാണെന്ന ഒറ്റ കാരണത്താൽ ആണെന്ന് ആക്ഷപമുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ പോലും രഞ്ജിത്ത് ഇടപെട്ടിരുന്നതായി ജൂറി അം​ഗങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ അക്കാദമി ചെയർമാനെ മാറ്റുന്നതിനോ നിയന്ത്രിക്കുന്നതിനോ സാംസ്കാരിക വകുപ്പ് തയ്യാറായിട്ടില്ലെന്നതും മൈക്ക് ചൂണ്ടിക്കാട്ടുന്നു.

കേരള ചലച്ചിത്ര അക്കാദിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതരത്തിലുള്ള ഇത്തരം പരാതികൾ വ്യാപകമായിരിക്കെയാണ് സംസ്കാരിക വകുപ്പ് കണ്ണടയ്ക്കുന്നത്. ഐഎഫ്എഫ്കെയുടെ നിലവാരം ഉയർത്താൻ അപേക്ഷിക്കുന്ന സിനിമകൾ 'കേരള പ്രീമിയർ' ആയിരിക്കണം എന്ന നിബന്ധന കൊണ്ടുവരണം. സ്വജനപക്ഷപാതത്തെക്കുറിച്ച് നിരന്തരം ഉയരുന്ന പരാതികൾ അക്കാദമി ​ഗൗരവത്തിൽ എടുക്കണമെന്നും മൈക്ക് വർഷങ്ങളായി ആവശ്യപ്പെടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും