ENTERTAINMENT

ദളിത് അധിക്ഷേപം: നടൻ ഉപേന്ദ്രക്കെതിരെയുള്ള കേസിന് ഇടക്കാല സ്റ്റേ

ദ ഫോർത്ത് - ബെംഗളൂരു

ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ കന്നഡ നടൻ ഉപേന്ദ്രക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് താത്കാലികമായി സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. സി കെ അച്ചുകട്ടു പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെയായിരുന്നു ഹർജി. നടനെതിരെ കർണാടകയിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകള്‍ക്കും കോടതിയുടെ ഇടക്കാല സ്റ്റേ ബാധകമാണ് .

ദളിത് വിഭാഗത്തെ അധിക്ഷേപിക്കാൻ മനഃപൂർവം നടത്തിയ പരാമർശമല്ല ഫേസ്ബുക്ക് ലൈവിലൂടെ ഉണ്ടായതെന്ന ഉപേന്ദ്രയുടെ വാദം അംഗീകരിച്ചാണ് ഇടക്കാല സ്റ്റേ. ഹർജിയിൽ വാദം പൂർത്തിയായി തീർപ്പുണ്ടാകും വരെയാണ് കോടതി എഫ്ഐആർ റദ്ദാക്കിയിരിക്കുന്നത്. ദളിത് അധിക്ഷേപ പരാമർശത്തെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെയായിരുന്നു ഉപേന്ദ്ര അറസ്റ്റ് ഭയന്ന് കോടതിയെ സമീപിച്ചത്.

പ്രജാകീയ പാർട്ടിയുടെ അധ്യക്ഷനായ ഉപേന്ദ്ര പാർട്ടി രൂപീകരണ വാർഷിക ദിനത്തിൽ ഫേസ്ബുക്ക് ലൈവിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു വിവാദ പരാമർശം നടത്തിയത്. ദളിത് സംഘടനകൾ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഉപേന്ദ്ര വീഡിയോ നീക്കം ചെയ്ത് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ നടനെതിരെ ദളിത് അധിക്ഷേപ പരാതിയുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിക്കുകയായിരുന്നു. സി കെ അച്ചുകട്ടു പോലീസ് സ്റ്റേഷന് പുറമെ ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിലും ചിക്കമംഗളൂരുവിലെ ഒരു പോലീസ് സ്റ്റേഷനിലും ഉപേന്ദ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ കർണാടകയിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു . നടന്റെ ബെംഗളൂരുവിലെ രണ്ട് വീടുകളിലും പോലീസ് നോട്ടീസുമായി എത്തിയെങ്കിലും ഉപേന്ദ്ര സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത് .

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും