ENTERTAINMENT

മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന ഉള്ളടക്കം; ഹമാരേ ബാരഹിന് കർണാടകയിൽ വിലക്ക്, നടപടിയുമായി ബോംബെ ഹൈക്കോടതിയും

എന്റർടെയ്ൻമെന്റ് ഡെസ്ക്

മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന ഉള്ളടക്കവുമായി റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. കമൽചന്ദ്ര സംവിധാനം ചെയ്ത ഹമാരേ ബാരഹിനാണ് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

ചിത്രം വർഗീയ സംഘർഷത്തിന് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. നിരവധി സംഘടനകളുടെ അഭ്യർഥന പരിഗണിച്ചും ട്രെയിലർ കണ്ടതിനുശേഷവുമാണ് തീരുമാനമെടുത്തതെന്ന് കർണാടക സർക്കാർ അവകാശപ്പെട്ടു. കർണാടക സിനിമാ റെഗുലേഷൻസ് ആക്ട് 1964, സെക്ഷൻ 15(1), 15(5) അനുസരിച്ചാണ് തീരുമാനം.

രാജ്യത്ത് ജനസംഖ്യ കൂടുന്നതിനെക്കുറിച്ചും മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കെതിരെയുള്ള അനീതികൾ തുറന്നു കാട്ടുന്നതിനും വേണ്ടിയാണ് ചിത്രം ഒരുക്കിയതെന്നാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. എന്നാൽ ചിത്രം മുസ്ലിം മതവിഭാഗത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് ആരോപണം. ജൂൺ ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

മെയ് 30 നായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. എന്നാൽ വിവാദമായതിന് പിന്നാലെ സിനിമയുടെ ട്രെയിലർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിച്ചിരുന്നു. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ മുതൽ 11 മാറ്റങ്ങൾ വരുത്താനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഹം ദോ ഹമാരേ ബാരഹ് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ പേര്.

അതേസമയം ചിത്രത്തിന്റെ റിലീസ് ബോംബെ ഹൈക്കോടതി തടഞ്ഞു. ജൂൺ 14 വരെയാണ് ചിത്രത്തിന്റെ പ്രദർശനം തടഞ്ഞിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിന് നൽകിയ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും റിലീസ് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിലാണ് ജസ്റ്റിസുമാരായ എൻആർ ബോർക്കറും കമാൽ ഖാട്ടയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് റിലീസ് താൽക്കാലികമായി റദ്ദാക്കിയത്.

അസ്ഹർ ബാഷ തംബോലിയാണ് ചിത്രത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. 1952ലെ സിനിമറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്കും അതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ് ജൂൺ 7 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന സിനിമയെന്നും ഹർജിയിൽ പറയുന്നു.

ചിത്രത്തിന്റെ റിലീസ് ഭരണഘടനയുടെ ആർട്ടിക്കിൾ 19(2), ആർട്ടിക്കിൾ 25 എന്നിവ ലംഘിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷമാണ് ചിത്രത്തിന് സർട്ടിഫിക്കേഷൻ അനുവദിച്ചതെന്ന് സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അദ്വൈത് സേത്ന വാദിച്ചു.

അന്നു കപൂർ, അശ്വിനി കൽശേക്കർ, മനോജ് ജോഷി, രാഹുൽ ബഗ്ഗ, പാരിതോഷ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിരേന്ദർ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാൽ, ഷിയോ ബാലക് സിങ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം