ENTERTAINMENT

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം

എന്റർടെയ്ൻമെന്റ് ഡെസ്ക്

കോട്ടയം തിരുനക്കര മൈതാനത്ത് ആളും ആരവുമെല്ലാം നിറഞ്ഞൊരു ദിനം...അച്ഛൻ ടി പി ദാമോദരന്റെ കൈകള്‍പിടിച്ച് മൈതാനത്തെത്തിയതായിരുന്നു ഒരു പെണ്‍കുട്ടി. ഇരുവരുടേയും ഉദ്ദേശം എം എസ് സുബ്ബലക്ഷ്മിയുടെ സംഗീത പരിപാടി ആസ്വദിക്കുക എന്നതായിരുന്നു. ആസ്വദിക്കുക മാത്രമല്ല, സുഭലക്ഷ്മിയുടെ ശബ്ദവും സംഗീതത്തിന്റെ ഒഴുക്കുമെല്ലാം ആ പെണ്‍‌കുട്ടിയുടെ മനസില്‍ പതിഞ്ഞെന്ന് പറയാം...

സംഗീതത്തോടുള്ള ആദ്യ കൊതി പൊന്നമ്മയ്ക്കുണ്ടായത് അന്നായിരുന്നില്ല, ഇതിനൊക്കെ മുൻപ് അച്ഛനോടൊപ്പം കച്ചേരി കാണാൻ പോയ മറ്റൊരുനാളില്‍ ഹാർമോണിയം വേണമെന്ന് വാശിപിടിച്ചൊരു പൊന്നമ്മയുണ്ടായിരുന്നു. അന്ന് ടി പി ദാമോദരന് അത് വാങ്ങിച്ചുകൊടുക്കാനായില്ല, പക്ഷേ, പിന്നീട് മകളുടെ ആഗ്രഹം അയാള്‍ സാധിച്ചുകൊടുത്തു...

മുഖത്ത് ഛായപ്പൊടികള്‍ തൊടുംമുന്നെ സംഗീതമായിരുന്നു പൊന്നമ്മയ്ക്കെല്ലാം...ലക്ഷ്യം സുബ്ബലക്ഷ്മിയുടെ പാതയും...

അഞ്ചാം വയസിലാണ് പൊന്നമ്മ സംഗീതം പഠിക്കാൻ തുടങ്ങുന്നത്. പിന്നീട് എല്‍ പി ആർ വർമയുടെ കീഴില്‍ കുറച്ചുകാലം. വെച്ചൂർ ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും തേച്ചുമിനുക്കി ശബ്ദം.

സുബ്ബലക്ഷ്മിയുടെ ജീവിതം സ്വപ്നംകണ്ട പൊന്നമ്മയുടെ ആദ്യ ചുവട് അന്നത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആർട്ട്‌സിലൂടെയായിരുന്നു. ദേവരാജൻ മാഷും തോപ്പില്‍ ഭാസിയും കൈപിടിച്ചുയർത്തിയ നാടകജീവിതമായിരുന്നു പൊന്നമ്മയുടേത്. 14-ാം വയസില്‍ ആദ്യ ഗാനം. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കെ പി എ സിയുടെ 'മൂലധനം' എന്ന നാടകത്തില്‍ പാടാനെത്തിയ ദിനമാണ് പൊന്നമ്മയുടെ സംഗീതജീവിതം അഭിനയജീവിതത്തിലേക്ക് വഴിതിരിച്ചുവിട്ടത്.

അന്ന് നാടകത്തില്‍ അഭിനയിക്കാനുള്ള നടിയുടെ അഭാവത്തിലാണ് പൊന്നമ്മ ആദ്യമായി തട്ടേല്‍ കയറുന്നത്. അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കരഞ്ഞിരുന്നു പൊന്നമ്മ. പക്ഷേ, തൊപ്പില്‍ ഭാസിയുടെ ഇടപെടലില്‍ പൊന്നമ്മയുടെ മുഖത്ത് ആദ്യമായി ഛായം തൊട്ടു. പക്ഷേ, അഭിനയത്തില്‍ ഒതുക്കപ്പെട്ടിരുന്നില്ല ആദ്യകാലം...

തീർത്ഥയാത്ര എന്ന സിനിമയിലെ "അംബികേ ജഗദംബികേ..." എന്ന ഭക്തി ഗാനമാണ് കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമാഗാനം. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങൾ പാടി. കാളിദാസ കലാകേന്ദ്രത്തിന്റെ 'ഡോക്ടർ' എന്ന നാടകത്തില്‍ പൊന്നമ്മ പാടിയ 'പൂക്കാരാ പൂക്കാരാ' എന്ന പാട്ട് ഏറെ ജനപ്രിയമായിരുന്നു. ജനനീ ജന്മഭൂമി, അള്‍ത്താര എന്നീ നാടകങ്ങളിലും പാടുകയും അഭിനയിക്കുകയും ചെയ്തു...

17-ാം വയസില്‍ മണ്ഡോദരിയില്‍ തുടങ്ങിയതാണ്, ആദ്യ ടേക്കില്‍ തന്നെ ജി കെ രാമുവെന്ന സംവിധായകൻ പൊന്നമ്മയുടെ ഭാവങ്ങളില്‍ സംതൃപ്തനായിരുന്നു. അവിടെ ജനിച്ചു പൊന്നമ്മയെന്ന അഭിനേത്രി. പിന്നീട് മലയാള സിനിമയില്‍ പൊന്നമ്മയ്ക്കായി തന്നെ കഥാപാത്രങ്ങള്‍ ജനിക്കുകയായിരുന്നു. അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍...വാത്സല്യവും തനിയാവർത്തനവും ഹിസ് ഹൈനസ് അബ്ദുള്ളയും കിരീടവും തേന്മാവിൻ കൊമ്പത്തും വടക്കുംനാഥനുമൊക്കെ മലയാളിക്ക് സമ്മാനിച്ചത് അവർക്കുചുറ്റുമുള്ള അമ്മമാരെ തന്നെയായിരുന്നു.

സംഗീതത്തോടുള്ള പ്രണയം അഭിനയത്തോടുള്ള അഭിനിവേശമായി മാറുകയായിരുന്നെന്ന് പറയാം. തമിഴ്‌ സൂപ്പർ സ്റ്റാറായിരുന്ന ശിവാജി ഗണേശനുപോലും ഡേറ്റ് നല്‍കാനില്ലായിരുന്നൊരുകാലം പൊന്നമ്മയ്ക്കുണ്ടായിരുന്നു.

സുബ്ബലക്ഷ്മിയാകാൻ കൊതിച്ച കൗമാരിക്കാരിയുടെ അഭിനയം കണ്ട് കൊതിച്ചും കണ്ണീരണിഞ്ഞും ചിരിച്ചും മലയാളി എത്രതവണ തിയേറ്ററിന്റെ വാതിലുകള്‍ തുറന്നിറങ്ങിയിരിക്കുന്നു... ഇനിയങ്ങനെയൊരു നിമിഷമില്ലെന്ന യാഥാർഥ്യവും അതേ മലയാളിയെ തേടിയെത്തിയിരിക്കുന്നു... വട്ടപ്പൊട്ടും നിറപുഞ്ചിരിയുമായൊരു പൊന്നമ്മക്കാലവും അവസാനിച്ചിരിക്കുന്നു...

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

മകന് വിഷം വാരിക്കൊടുത്ത ദേവൂട്ടി, മരിച്ച മകനെയോര്‍ത്ത് ചങ്ങലയില്‍ക്കിടന്ന ഭാഗീരഥി; പൊന്നമ്മയെ അനശ്വരയാക്കുന്ന കവിയൂര്‍ അമ്മഭാവങ്ങള്‍