ENTERTAINMENT

'കൺമണി' ഉപയോഗിച്ചത് പണം കൊടുത്ത് അവകാശം വാങ്ങി; ഇളയരാജയുടെ വാദം തള്ളി ഗണപതിയും ഷോൺ ആന്റണിയും

എന്റർടെയ്ൻമെന്റ് ഡെസ്ക്

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ 'കൺമണി അൻപോട്' എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയാണെന്ന് ദ ഫോർത്തിനോട് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും നടനുമായ ഗണിപതിയും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷോൺ ആന്റണിയും.

സിനിമയുടെയും പാട്ടിന്റെയും അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിൽ നിന്ന് പണം നൽകിയാണ് ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയത്. നിലവിൽ ഇളയരാജ അയച്ചെന്ന് പറയുന്ന വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ അത് നിയമപരമായി നേരിടുമെന്നും ഷോൺ ആന്റണി ദ ഫോർത്തിനോട് വ്യക്തമാക്കി.

പാട്ടിന്റെ റൈറ്റ്സിന് എത്ര രൂപ നൽകിയെന്നത് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും ഷോൺ ദ ഫോർത്തിനോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഇളയരാജ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന് എതിരെ വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന 'കൺമണി അൻപോട്' എന്ന ഗാനം തന്റെ അനുമതി ഇല്ലാതെയാണ് ഉൾപ്പെടുത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.

കമൽഹാസൻ നായകനായി 1991-ൽ പുറത്തിറങ്ങിയ 'ഗുണ' എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് 'കൺമണി അൻപോട് കാതലൻ'. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പ്രധാനരംഗങ്ങളിൽ ഗുണ സിനിമയും ഈ ഗാനവും വരുന്നുണ്ട്.

എന്നാൽ തന്റെ അനുമതി തേടാതെയാണ് ഗാനം ഉപയോഗിച്ചതെന്നും ടൈറ്റിൽ കാർഡിൽ കടപ്പാട് വച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും, ചൂണ്ടിക്കാട്ടിയാണ് ഇളയരാജ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പകർപ്പവകാശ നിയമം ലംഘിച്ചെന്നാണ് പ്രധാന ആരോപണം. ഗാനം ഉപയോഗിക്കുമ്പോൾ ഒന്നുകിൽ അനുമതി തേടണമായിരുന്നുവെന്നും അല്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും നോട്ടീസിൽ ഇളയരാജ പറയുന്നു. ഉചിതമായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും പാട്ട് സിനിമയിൽ നിന്ന് പിൻവലിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

നേരത്തെ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലി എന്ന ചിത്രത്തിൽ 'വാ വാ പക്കം വാ' എന്ന ഗാനം ഉപയോഗിച്ചതിന് എതിരെയും ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നുന്നു. എന്നാൽ ഗാനത്തിൽ ഇളയരാജയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു.

'തങ്കമഗൻ' എന്ന ചിത്രത്തിലെ ഗാനമാണ് 'വാ വാ പക്കം വാ'. കൂലി സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. എക്കോ കാറ്റലോഗിന് ആണ് ചിത്രത്തിന്റെ പകർപ്പവകാശം ഉള്ളത്. പിന്നീട് എക്കോ കാറ്റലോഗിനെ സോണി മ്യൂസിക് സൗത്ത് ഏറ്റെടുത്തു. ഈ പകർപ്പവകാശം പിന്നീട് സൺപിക്ച്ചേഴ്സിന് നൽകുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും