ENTERTAINMENT

എ ആർ റഹ്മാൻ ഷോ വിവാദം: മാപ്പ് പറഞ്ഞ് സംഘാടകർ, സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ചെന്നൈയിലെ എ ആർ റഹ്മാന്റെ സം​ഗീത ഷോ അലങ്കോലപ്പെട്ട സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് പരിപാടിയുടെ മുഖ്യ സംഘാടകനായ എസിടിസിയുടെ സിഇഒയും മേധാവിയുമായ ഹേമന്ത്. ഈ വിവാദങ്ങൾക്കും സംഭവങ്ങൾക്കും എസിടിസിയാണ് പൂർണ ഉത്തരവാദിയെന്നും റഹ്മാന്റെ ഭാഗത്ത് തെറ്റില്ലെന്നും ഹേമന്ത് പറഞ്ഞു. അതേസമയം, സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണ റിപ്പോർച്ച് സമർപ്പിച്ചു.

സംഘാടനത്തിലെ പിഴവ് കാരണമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. അനുഭവപരിചയമില്ലാത്ത കോളേജ് വിദ്യാർഥികളെയാണ് ഇവന്റ് ഓർഗനൈസർ, വളണ്ടിയർമാരായി ഉപയോഗിച്ചതെന്ന് പോലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്കേറിയ സാഹചര്യം കൈകാര്യം ചെയ്യാൻ ഇവർക്ക് ശരിയായ പരിശീലനമോ നിർദേശമോ നല്കിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് വിശദീകരണം എത്രയും വേഗം സമർപ്പിക്കാൻ ഇവന്റ് സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഷോ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് പരിപാടിയുടെ സംഘാടകൻ ആ​രാധക‍ർക്ക് അനുഭവപ്പെട്ട അസൗകര്യത്തിൽ ക്ഷമാപണം നടത്തി രംഗത്തെത്തിയത്. പരിപാടിക്കിടെ ഉണ്ടായ എല്ലാ അസൗകര്യങ്ങൾക്കും തങ്ങൾ ഉത്തരവാദികളാണെന്നും എ ആർ റഹ്മാൻ ഉത്തരവാദിയല്ലെന്നും ഹേമന്ത് പറഞ്ഞു. തിരക്ക് കാരണം പ്രവേശനം ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക തിരികെ നൽകാമെന്നും ഹേമന്ത് വാഗ്ദാനം ചെയ്തു.

''തിരക്ക്, വ്യാജ ടിക്കറ്റ് തുടങ്ങിയ ചില നിർഭാഗ്യകരമായ കാരണങ്ങൾ മൂലം പരിപാടിയ്ക്കിടെ നിരവധി അസൗകര്യങ്ങൾ സംഭവിച്ചു. ടിക്കറ്റ് എടുത്ത ആളുകൾക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഷോ കാണാൻ കഴിയാത്ത ആരാധകർക്ക്, അവരുടെ ടിക്കറ്റ് ഫീസ് തീർച്ചയായും തിരികെ നൽകും. ആരും എ ആർ റഹ്മാൻ സാറിനെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കരുത്. പരിപാടി വിജയിപ്പിക്കാൻ തന്നാൽ കഴിയുന്നതെല്ലാം എ ആർ റഹ്മാൻ സാ‍ർ ചെയ്തു. പരിപാടിയുടെ നടത്തിപ്പുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല, നിങ്ങൾക്കുണ്ടായ അസൗകര്യങ്ങൾക്കും അദ്ദേഹം ഉത്തരവാദിയല്ല. എല്ലാ ഉത്തരവാദിത്തവും ഞങ്ങൾക്കാണ്''- ഹേമന്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ഷോ ഏറെ കോളിളക്കമുണ്ടാക്കിയതോടെ താംബരം പോലീസ് കമ്മീഷണർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന്, വിശദമായ അന്വേഷണം നടത്താൻ ഡിജിപി ശങ്കർ ജിവാൾ താംബരം പോലീസ് കമ്മീഷണറോട് ഉത്തരവിടുകയായിരുന്നു. ഗതാഗതക്കുരുക്ക്, ജനത്തിരക്കിന്റെ കാരണം, പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയ സ്ഥലം തുടങ്ങിവ സംബന്ധിച്ച് അന്വേഷിക്കാനും നിർദേശം നൽകിയിരുന്നു. സംഭവത്തിൽ ഗുരുതരമായ വീഴ്ച നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈ ഡിസിപി ദീപ സത്യ, ദിശാ മിത്തൽ ഐപിഎസ്, ആദർശ് പച്ചേര ഐപിഎസ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും