ENTERTAINMENT

ശങ്കരാഭരണത്തിലെ കാമുകൻ 'മാഷ്' ഇനി ഓർമ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മല്ലംപള്ളി ചന്ദ്രശേഖര റാവു എന്ന ചന്ദ്രമോഹനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മവരിക ആന്ധ്രയിലെ അന്നത്തൂർ അമ്പലത്തിന്റെ കൽപ്പടവുകളിലൂടെ താഴേക്ക് ഉരുണ്ടുപോകുന്ന ഒരു പിച്ചള ഗ്ലാസാണ്. "ശങ്കരാഭരണ"ത്തിലെ കുസൃതി നിറഞ്ഞ പ്രണയരംഗം.

വെങ്കടകാമേശ്വര റാവു എന്ന സ്‌കൂൾ അധ്യാപകന്റെ റോളിലാണ് പടത്തിൽ ചന്ദ്രമോഹൻ. ദർശനത്തിനായി അമ്മൂമ്മയോടൊപ്പം ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറിപ്പോകവേ ശങ്കര ശാസ്ത്രിയുടെ സുന്ദരിയായ മകൾ ശാരദയെ യാദൃച്‌ഛികമായി കണ്ടുമുട്ടുന്നു റാവു. പ്രഥമദർശനാനുരാഗം. കൈയിലെ കൂജയിൽ നിന്ന് അമ്മൂമ്മയ്ക്ക് കുടിക്കാൻ വെള്ളം എടുത്തുകൊടുക്കവേ അബദ്ധത്തിലെന്നോണം കയ്യിലെ ഗ്ലാസ് താഴേക്കിടുന്നു അയാൾ. ഗ്ലാസ് നേരെ ഉരുണ്ടു ചെന്നത് ശാരദയുടെ മുന്നിൽ. ഓടിയിറങ്ങിവന്ന റാവുവിന് ലജ്ജയോടെ ഗ്ലാസെടുത്തുകൊടുക്കുകയാണ് ശാരദ. ഒരു നിശബ്ദ പ്രണയത്തിന്റെ തുടക്കം.

ആ പ്രണയം വിവാഹാലോചനയിലും പെണ്ണുകാണൽ ചടങ്ങിലുമെത്തിയപ്പോഴാണ് സിനിമയിൽ "സാമജ വരഗമനാ" എന്ന ഹിന്ദോളരാഗ കൃതിയുടെ രംഗപ്രവേശം. ശങ്കരശാസ്ത്രിയുടെ കല്പനയനുസരിച്ച് പ്രതിശ്രുത വരന് മുന്നിൽ പാടുന്നതിനിടെ ശാരദയുടെ ആലാപനത്തിൽ ചെറിയൊരു പിഴവ് വരുന്നതും ശാസ്ത്രികൾ ക്ഷുഭിതനാകുന്നതുമൊക്കെ ശങ്കരാഭരണത്തിലെ കൗതുകമാർന്ന രംഗങ്ങൾ. തെല്ലൊരു ജാള്യത്തോടെ എല്ലാറ്റിനും സാക്ഷിയായി ഇരിക്കുന്ന ചന്ദ്രമോഹന്റെ മുഖം ഇപ്പോഴുമുണ്ട് ഓർമ്മയിൽ.

തെലുങ്കിലെ കൾട്ട് ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന, കേരളത്തിൽ പോലും ഇരുനൂറ് ദിവസം തുടർച്ചയായി ഓടിയ "ശങ്കരാഭരണ"ത്തിൽ നിന്ന് ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന വിഷ്വലുകൾ. രാജലക്ഷ്മിയോടൊപ്പം ആ രംഗങ്ങളിൽ അഭിനയിച്ച ചന്ദ്രമോഹൻ കഴിഞ്ഞ ദിവസം ഓർമ്മയായി; എൺപതാം വയസ്സിൽ. ശങ്കരാഭരണ"ത്തിന്റെ സംവിധായകൻ കെ വിശ്വനാഥിന്റെ അടുത്ത ബന്ധു കൂടിയാണ് ചന്ദ്രമോഹൻ.

"ശങ്കരാഭരണം" (1980) ചരിത്രമാകുന്നതിന് വർഷങ്ങൾ മുൻപ് തന്നെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട് ചന്ദ്രമോഹൻ. 1972 ൽ കെ സുകുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ "അനന്തശയന"ത്തിൽ നായകതുല്യമായ വേഷമായിരുന്നു ചന്ദ്രമോഹന്. നായികമാരായി ഷീലയും ജയഭാരതിയും. ബ്രഹ്മാനന്ദൻ പാടിയ മാരിവിൽ ഗോപുര വാതിൽ തുറന്നൂ, ജയചന്ദ്രന്റെ മാനവഹൃദയം ഭ്രാന്താലയം (ശ്രീകുമാരൻ തമ്പി -- കെ രാഘവൻ) എന്നീ ഗാനങ്ങൾ ഈ സിനിമയിലാണ്.

"രംഗുല രത്നം" എന്ന തെലുങ്ക് ചിത്രത്തിലൂടെ 1966 ലാണ് അഭിനേതാവായി ചന്ദ്രമോഹന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള ആന്ധ്ര പ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് നേടിയ ചന്ദ്രമോഹൻ പിൽക്കാലത്ത് ഹാസ്യനടൻ, സ്വഭാവനടൻ എന്നീ വിഭാഗങ്ങളിലും ആ നേട്ടം ആവർത്തിച്ചു. ഇടക്ക് തമിഴിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത "നാളൈ നമതേ"യിൽ എം ജി ആറിന് ഒപ്പവും വേഷമിട്ടു.

തെലുങ്കിൽ ശ്രീദേവിയുടെ ആദ്യ നായകനായിരുന്നു ചന്ദ്രമോഹൻ. ഭാരതിരാജയുടെ പതിനാറു വയതിനിലെ എന്ന തമിഴ് പടത്തിന്റെ തെലുങ്ക് റീമേക്ക് ആയ "പടഹറല്ല വയസ്സി"ൽ ശ്രീദേവിയെ നായികയാക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു നിർമ്മാതാക്കൾക്ക്. ജയസുധയോ ജയലളിതയോ ആയിരുന്നു നായികയായി അവരുടെ മനസ്സിൽ. രണ്ടു പേരും ഒഴിഞ്ഞുമാറിയപ്പോൾ തമിഴ് പതിപ്പിൽ നായികയായിരുന്ന ശ്രീദേവിക്ക് ആ അവസരം വീണുകിട്ടുകയായിരുന്നു.

"ബാലതാരമായി എനിക്കൊപ്പം മുൻപ് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ശ്രീദേവി. സെറ്റിൽ വന്നാൽ എന്റെ മടിയിൽ കിടന്നാണ് ഉറങ്ങുക. അതേ കുട്ടി എന്റെ നായികയായി വന്നാൽ പടം ക്ലിക്ക് ചെയ്യുമോ എന്ന് സംവിധായകൻ പോലും സംശയിച്ചു. എല്ലാ സംശയങ്ങളും കാറ്റിൽ പറത്തി ബോക്സോഫീസ്‌ വിജയമായി മാറുകയായിരുന്നു "പടഹറല്ല വയസ്സ്". പല കേന്ദ്രങ്ങളിലും 150 ദിവസം തുടർച്ചയായി ഓടി ആ സിനിമ.." -- ചന്ദ്രമോഹന്റെ വാക്കുകൾ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം