ENTERTAINMENT

റോട്ടർഡാം അന്താരാഷ്‍ട്ര ചലച്ചിത്ര മേള: ടൈഗർ മത്സരവിഭാഗത്തിൽ ഇടം പിടിച്ച് മിഥുൻ മുരളിയുടെ 'കിസ് വാഗൺ'

വെബ് ഡെസ്ക്

നവാഗതസംവിധായകൻ മിഥുൻ മുരളിയുടെ പരീക്ഷണചിത്രം 'കിസ് വാഗൺ' അൻപത്തിമൂന്നാമത് റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുപ്രധാനമായ 'ടൈഗർ മത്സരവിഭാഗത്തിലാണ്' ചിത്രം ഇടം പിടിച്ചത്, ഇത്തവണ ടൈഗർ വിഭാഗത്തിലേക്ക് മത്സരിക്കുന്ന ഏക ഇന്ത്യൻ സിനിമ കൂടിയാണ് 'കിസ് വാഗൺ'.

കൂടാതെ, നവാഗതനായ അഫ്രദ് വി കെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച മറ്റൊരു മലയാള ചിത്രമായ റിപ്ടൈഡ് 'ബ്രൈറ്റ് ഫ്യൂച്ചർ' വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരി 25 മുതൽ ഫെബ്രുവരി നാലുവരെയാണ് റോട്ടർഡാം ചലച്ചിത്ര മേള നടക്കുക.

മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് 'കിസ് വാഗൺ' പറയുന്നത്. പാർസൽ ഡെലിവെറിയുടെ ഭാഗമായി നടത്തുന്ന അവളുടെ സാഹസികമായ യാത്ര, ചലനാത്മകമായ ശബ്ദ - ദൃശ്യ അകമ്പടികളോടെ വലിയൊരു കഥാലോകത്തെ തുറന്നു കാട്ടുന്നു. നിഴൽനാടകങ്ങളുടെ (ഷാഡോ പ്ലേ) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട്, രണ്ടായിരത്തോളം കരകൗശലനിർമ്മിതമായ ഷോട്ടുകളുടെയും ഓഡിയോ - വീഡിയോ അകമ്പടികളുടെയും ഒരുക്കിയിട്ടുള്ളതാണ് ഈ ചിത്രം. മൂന്നുമണിക്കൂർ ദൈർഖ്യമുള്ളതാണ് മിഥുൻ മുരളി ഒരുക്കുന്ന പരീക്ഷണചിത്രം.

"പാരമ്പര്യേതര രീതിയിൽ ഒരു സിനിമ സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ആലോചന. സിനിമ സംവിധായകന്റെ കലയാണെങ്കിലും, സിനിമയെ ഒരു കലാരൂപമായി നിർവചിക്കുന്ന അടിസ്ഥാന ഘടകങ്ങളെ പലപ്പോഴും അവഗണിച്ചുകൊണ്ട് മിക്ക സിനിമാപ്രേമികളും സ്ക്രീനിലെ അഭിനേതാക്കളുടെ പ്രവർത്തനങ്ങളിൽ ഉടക്കിനിൽക്കുന്നു, ഈ ശീലത്തെ മറികടക്കാനുള്ള കൗതുകകരമായ തിരിച്ചറിവാണ് "കിസ് വാഗൺ" എന്ന ചിത്രത്തിലേക്ക് നയിച്ചത്. പരമ്പരാഗത സങ്കൽപ്പങ്ങളെ ആശ്രയിക്കാതെ, മുഖങ്ങളെയോ മറ്റൊന്നും തന്നെയോ ഷൂട്ട് ചെയ്യാതെ ഓരോ ഫ്രയിമും ഡിജിറ്റലി നിർമ്മിച്ചെടുത്തു കൊണ്ട് രചന, എഡിറ്റിംഗ്, ശബ്ദം, സംഗീതം, ആഖ്യാന ശൈലി, രൂപം, ഘടന തുടങ്ങിയ സിനിമാറ്റിക് ഘടകങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു മിക്സഡ് - മീഡിയ ഫീച്ചർ ഫിലിം അപ്രകാരം വിഭാവനം ചെയ്തു." സംവിധായകനായ മിഥുൻ പറയുന്നു.

തന്റെ ക്രിയാത്മക - രചനാ സഹായിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവർഷത്തോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ് ഇത്തരമൊരു പരീക്ഷണ ഫാന്റസി മിഥുന്‍ ഒരുക്കിയത്. അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ തന്നെ. ഡി. മുരളിയാണ് പ്രൊഡ്യൂസർ.

നവാഗത സംവിധായകനും, സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് മിഥുന്റെ ഈ സുപ്രധാന ചിത്രത്തെ റോട്ടർഡാമിൽ അവതരിപ്പിക്കുന്നത്. 2022-ൽ ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ 'പ്രാപ്പെട' എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറും റോട്ടർഡാമിൽ ആയിരുന്നു. 'പ്രാപ്പെട'യുടെ പോസ്റ്പ്രൊഡക്ഷനിൽ മിഥുൻ മുരളി പങ്കാളിയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും