ENTERTAINMENT

'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്'; മലയാള സിനിമയിൽ പുതിയ സംഘടന, 'ലക്ഷ്യം കാലഹരണപ്പെട്ട സംവിധാനങ്ങളുടെ അഴിച്ചുപണി'

എന്റർടെയ്ൻമെന്റ് ഡെസ്ക്

സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിൽ ഒരുങ്ങുന്ന ആശയം കാലഹരണപ്പെട്ട സംവിധാനങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന ഒട്ടും പുരോഗമനപരമല്ലാത്ത നിലവിലെ സിനിമാ പ്രവർത്തനങ്ങളെ മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായതെന്ന് സംഘ‌ടനാ നേതൃത്വം പറയുന്നു.

സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. സമത്വം, സഹകരണം, സാമൂഹിക നീതി എന്നി മൂല്യങ്ങളിൽ വേരൂന്നിയാവും സംഘടനയുടെ പ്രവർത്തനങ്ങൾ എന്ന് അം​ഗങ്ങൾ ചേർന്ന് തയ്യാറാക്കിയ കത്തിൽ പറയുന്നു. തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയതങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വാ​ഗ്ദാനമുണ്ട്.

കത്തിന്റെ ഉള്ളടക്കം

ഒരു പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ്റെ രൂപീകരണത്തിനായുള്ള ആലോചന

കേരളത്തിന്റെ സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയ വ്യവസായമാണ് സിനിമ. സിനിമയുടെ പിന്നണിപ്രവർത്തകർ എന്ന നിലയിൽ നാം സൃഷ്ടിക്കുന്ന അടിത്തറയിലാണ് ഈ വ്യവസായം നിലനിൽക്കുന്നത് തൊഴിൽ നിർമ്മാണവും, സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കലും, പുതുവഴികൾ സൃഷ്ടിക്കപ്പെടലുമൊക്കെ ഇവിടെ നടക്കുന്നുണ്ട് എന്നിരിക്കിലും ഈ വ്യവസായം ഇപ്പോഴും ഒരു പരിധിവരെ കാലഹരണപ്പെട്ട രീതികളേയും സംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും നിയതമായ രീതികളോ വ്യവസ്ഥകളോ ഇല്ലാതെ, ഒട്ടും പുരോഗമനപരമല്ലാതെ തുടരുന്ന മേഖലകളിലാണ് നമുക്ക് പ്രവർത്തിക്കേണ്ടി വരുന്നുന്നത്. നൂതനകാലത്തെ മറ്റ് വ്യവസായ മേഖലകളുമായി തുലനം ചെയ്ത് നോക്കുമ്പോൾ നമ്മുടെ പ്രവർത്തനരംഗം ഒട്ടേറെ പിറകിലാണെന്ന് പറയാതെ വയ്യ.

ഈ സാഹചര്യത്തിൽ ഒരു പുത്തൻ മലയാള സിനിമാ സംസ്കാരത്തെ പിൻവാങ്ങുന്ന സിനിമാ പിന്നണിപ്രവർത്തകരുടെ ഒരു പുതിയ കൂട്ടായ്മ ഇവിടെ അനിവാര്യമാണ്. ധാർമ്മികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തികരണം എന്നി മൂല്യങ്ങളിൽ അധിഷ്ഠിതമായി രൂപികരിക്കേണ്ട ഈ കൂട്ടായ്മ, ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ നീതിയുക്തവും ന്യായപുർണ്ണവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുക എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം.

ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്വവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നി മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയതങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്. പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളൂ. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്പരപൂരകങ്ങളായ സഹായങ്ങളും, പദ്ധതിഘടനകളും (frameworks), മാർഗ്ഗരേഖകളും, പിന്തുണയും നൽകുന്ന കൂട്ടായ്മാണ് നാം വിഭാവന ചെയ്യുന്നത്.

നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം, സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിൻ്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്നത്തിൽ നമുക്ക് ഒന്നിച്ച് അണിചേരാം...

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം