ENTERTAINMENT

മാതാപിതാക്കൾക്ക് തന്റെ അഭിനയജീവിതത്തിൽ ആശങ്കയുണ്ടായിരുന്നു; പ്രേമലുവിന് ലഭിച്ചത് അപ്രതീക്ഷിത പ്രതികരണമെന്നും മമിത ബൈജു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളിപ്രേക്ഷകരുടെ ഹൃദയത്തിൽ നേരത്തെ തന്നെ ഇടംപിടിച്ച മമിത ബൈജു 'പ്രേമലു'വിലൂടെ ദക്ഷിണേന്ത്യയിലാകെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. 'പ്രേമലു'വിന് ഇതര ഭാഷകളില്‍ ഉള്‍പ്പെടെ ലഭിച്ച സ്വീകരണം അപ്രതീക്ഷിതമെന്നാണ് മമിത പറയുന്നത്. 'ടൈംസ് ഓഫ് ഇന്ത്യ'ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'റിബല്‍' എന്ന സിനിമയിലൂടെ തമിഴ് സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ച മമിത, സംവിധായകന്‍ റാം കുമാറിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകൻ.

'പ്രേമലു' മലയാളത്തിൽ മാത്രം ഹിറ്റാകുമെന്നാണ് കരുതിയതെന്നും എന്നാൽ തങ്ങ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചതെന്നും മമിത പറഞ്ഞു. പ്രേമലുവിൽ അഭിനയിച്ച ഓരോരുത്തര്‍ക്കും ലഭിച്ച അംഗീകാരം ഏറെ സന്തോഷം നല്‍കുന്നതാണ്.

ഉര്‍വശി, ശോഭന എന്നിവരാണ് അഭിനയത്തില്‍ താന്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്ന നടിമാര്‍. വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഉര്‍വശിയുടെ വൈദഗ്ധ്യം എടുത്ത് പറയേണ്ടതാണ്. അതോടൊപ്പം തന്നെ അസിന്‍, നയന്‍താര എന്നീ മലയാളികളായ നടിമാരുടെ അഭിനയമികവ് പ്രചോദനം നല്‍കുന്നതാണെന്നും മമിത.

സിനിമ പശ്ചാത്തലമില്ലാതെ ആ മേഖലയില്‍ എത്തിയ ഒരാളായതുകൊണ്ട് മാതാപിതാക്കള്‍ക്ക് തന്റെ അഭിനയജീവിതത്തെപ്പറ്റി ആശങ്കയുണ്ടായിരുന്നു. ആദ്യചിത്രമായ 'സര്‍വോപരി പാലക്കാരനി'ല്‍ വളരെ ചെറിയ വേഷമാണ് ലഭിച്ചത്. അഭിനയത്തോടുള്ള ആവേശം മൂലമാണ് പല ചിത്രങ്ങളിലും വേഷമിട്ടത്. എന്നാല്‍ സ്‌കൂള്‍ കാലഘട്ടത്തിനുശേഷമാണ് സിനിമയെ ഗൗരവത്തോടെ എടുത്തു തുടങ്ങിയത്. സൂപ്പര്‍ ശരണ്യ, ഓപ്പറേഷന്‍ ജാവ, ഖൊ ഖൊ എന്നിവ തന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളാണെന്നും മമിത പറഞ്ഞു.

ജോലിസംബന്ധമായ വിഷയങ്ങള്‍ വളരെ ആലോചിച്ചു മാത്രം കൈകാര്യം ചെയ്യാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ് താന്‍. കൃത്യമായ പദ്ധതികളോടെ അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെങ്കിലും സ്വകാര്യജീവിതത്തില്‍ വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാറുണ്ട്. സമ്മര്‍ദത്തിലകപ്പെട്ടാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന ചലച്ചിത്ര താരങ്ങള്‍ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും മമിത വ്യക്തമാക്കി.

റാം കുമാറിന്റെ പുതിയ ചലച്ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച താരം, തന്റെ ആദ്യ തമിഴ് ചലച്ചിത്രമായ 'റിബെലി'ലൂടെ തമിഴ് സിനിമാ രംഗത്തുനിന്നു ലഭിച്ചത് നല്ല അനുഭവങ്ങളാണെന്നും വ്യക്തമാക്കി. വളരെ കൂടുതല്‍ സിനിമകള്‍ കാണാറില്ലെങ്കിലും കാണുന്ന സിനിമകള്‍ വളരെ ആസ്വദിക്കുന്ന പ്രേക്ഷകയാണ് താനെന്നും മമിത പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും