ENTERTAINMENT

'ഉണ്ണിയോടും അമ്മയോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; റിവ്യൂവറെ അധിക്ഷേപിച്ചതില്‍ മാപ്പുപറഞ്ഞ് സംവിധായകൻ അനീഷ് അൻവർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

യുട്യൂബ് റിവ്യൂവർ ഉണ്ണി വ്‌ളോഗ്‌സ് എന്ന ഉണ്ണികൃഷ്ണനെ തെറി പറയുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തിൽ മാപ്പുപറഞ്ഞ് സംവിധായകൻ അനീഷ് അൻവർ. ഉണ്ണിയെ മനപ്പൂർവം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ലെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ സംഭവിച്ചു പോയതാണെന്നും അനീഷ് അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

നേരത്തെ അനീഷ് സംവിധാനം ചെയ്ത 'രാസ്ത' എന്ന ചിത്രത്തിനെ ഉണ്ണികൃഷ്ണൻ റിവ്യു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണിയെ വിളിച്ച് അനീഷ് മോശമായി സംസാരിച്ചത്. സംവിധായകൻ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.

ഇതോടെയാണ് അനീഷ് പരസ്യമായി മാപ്പുപറഞ്ഞത്. 'എന്റെ പുതിയ സിനിമ 'രാസ്ത' ഇറങ്ങിയപ്പോൾ 'ഉണ്ണി വ്‌ളോഗ്സിൽ' അതിന്റെ റിവ്യൂ വിഡിയോയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ഫോൺ സംഭാഷണം ഉണ്ടാവുകയും, അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു . കഴിഞ്ഞ മൂന്ന് ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളർന്നു പോയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു . തീർച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു പോയതിൽ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ് .സത്യത്തിൽ അമ്മയെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്.കുറച്ചു സമയത്തേക്ക് ഞാൻ ഞാനല്ലാതെയായിപ്പോയി' - അനീഷ് പറഞ്ഞു.

തന്റെ മറ്റു സംഭാഷങ്ങൾ ഉണ്ണിക്കു 'ജാതി' അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് തനിക്ക് പിന്നീട് മനസ്സിലായെന്നും മനപ്പൂർവം അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ലെന്നും അനീഷ് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പരാമർശങ്ങൾ ഉണ്ണിയെ വേദനിപ്പിച്ചതിൽ 'ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. 'എന്റെ പ്രവർത്തി കൊണ്ട് വിഷമിച്ച 'ഓരോരുത്തരോടും ഈ അവസരത്തിൽ തന്റെ ഖേദം അറിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആർക്കുമോ ഇതിന്റെ പേരിൽ ഒരുപദ്രവവും എന്നിൽ നിന്നോ, എന്റെ ബന്ധുമിത്രാദികളിൽ നിന്നോ ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാർഥതയോടെയാണ് ഞാൻ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്' എന്നും അനീഷ് അൻവർ കുറിച്ചു.

സംവിധായകൻ മാപ്പു പറഞ്ഞ സ്ഥിതിക്ക് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല എന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉണ്ണകൃഷ്ണന് വേണ്ടി അഭിഭാഷകനായ മുഹമ്മദ് ഇബ്രാഹിം കോടതിയിൽ ഹാജരായി.

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങളാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരായിരുന്നു 'രാസ്ത'യിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും