ENTERTAINMENT

ഓൺലൈൻ വാതുവയ്പ് ആപ്പ് വഴി കള്ളപ്പണം വെളുപ്പിച്ച കേസ്: ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇ ഡി സമൻസ്

വെബ് ഡെസ്ക്

ഓൺലൈൻ വാതുവയ്പ്‌ ആപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. മഹാദേവ് ഓൺലൈൻ വാതുവയ്പ്‌ കേസിലാണ് സമൻസ്. ഒക്‌ടോബർ 10ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. വാതുവയ്പ്‌ പ്ലാറ്റ്‌ഫോമിന്റെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറാണ് രൺബീർ കപൂർ. ആപ്പിന്റെ പ്രമോഷണൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് നടന് പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുണ്ട്. പ്ലാറ്റ്‌ഫോമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചില സെലിബ്രിറ്റികളെ തുടർന്നും ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി സെലിബ്രറ്റികൾ ഇ ഡിയുടെ നിരീക്ഷണത്തിലാണ്.

ചൂതാട്ട ആപ്പ് സ്ഥാപകൻ സൗരഭ് ചന്ദ്രാകറിന്റെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണി, ടൈഗർ ഷ്‌റോഫ്, ഗായിക നേഹ കക്കർ തുടങ്ങിയ പ്രമുഖരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദുബായിൽനിന്ന് ഓൺലൈൻ ചൂതാട്ട ആപ്പ് നടത്തുന്ന സൗരഭ് ചന്ദ്രാകറിനും ബിസിനസ് പങ്കാളി രവി ഉപ്പലിനുമെതിരെ ഇന്ത്യയിൽ 5,000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് നിലനിൽക്കുന്നത്.

ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് വാതുവയ്പ്‌ നടത്തി പണം തട്ടിയെടുക്കാൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വലിയ തോതിലുള്ള ഹവാല ഓപ്പറേഷനുകൾ നടക്കുന്നുണ്ടെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി നിരവധി നഗരങ്ങളിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ ദുബായിലായിരുന്നു സൗരഭിന്റെ ആഡംബര വിവാഹം. 200 കോടി രൂപയാണ് വിവാഹത്തിന്റെ ആകെ ചിലവ്. നിരവധി സെലിബ്രറ്റികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആഡംബര വിവാഹത്തിലെ 200 കോടിയുടെ ഭൂരിഭാഗവും സൗരഭ് ചന്ദ്രാകർ ചെലവഴിച്ചത് വിവാഹത്തിൽ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത ബോളിവുഡ് താരങ്ങൾക്ക് വേണ്ടിയാണ്.

സംശയാസ്പദമായ ഇടപാടുകളിലൂടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത പ്രമുഖർക്ക് വൻ തുക ഫീസായി നൽകിയതായി അന്വേഷണത്തിൽ പറയുന്നു. ഈ വർഷം സെപ്റ്റംബർ 18 ന് ഷെഡ്യൂൾ ചെയ്ത ദുബായിലെ സെവൻ സ്റ്റാർ ആഡംബര ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുക്കാൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമിന്റെ പ്രമോട്ടർമാർ താരങ്ങൾക്ക് 40 കോടി രൂപ നൽകിയതായി റിപ്പോർട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും