ENTERTAINMENT

കറുപ്പിനഴക്... പക്ഷേ സ്റ്റേജിൽ വേണ്ട

രവി മേനോന്‍

പല മെഗാ സംഗീത ഷോകളുടേയും അവാർഡ് നിശകളുടേയും സംഘാടക പക്ഷത്ത് നിൽക്കേണ്ടിവന്നിട്ടുണ്ട്; ജോലിയുടെ, അല്ലെങ്കിൽ വെറും സൗഹൃദത്തിന്റെ ഭാഗമായി.പാടേണ്ട പാട്ടുകൾ നിശ്ചയിക്കുകയായിരിക്കും പ്രധാന ദൗത്യം; പിന്നെ അവ വേദിയിൽ അവതരിപ്പിക്കേണ്ട ഗായകരെയും. രണ്ടും ഇഷ്ടമുള്ള വിഷയങ്ങൾ.

ഗായകരെ നിർദ്ദേശിക്കുമ്പോൾ പരിഗണന ഒന്നു മാത്രം: പ്രതിഭ. ഗാനത്തിന്റെ ആത്മാവിൽ അലിഞ്ഞുചേരാനുള്ള കഴിവ്. രൂപഭാവങ്ങളോ, നിറമോ, ശരീര ഘടനയോ ഒന്നും പ്രസക്തമല്ല അവിടെ.എന്നിട്ടും പതിവായി പട്ടികയിൽ നിന്നും പുറത്താകും ചിലർ. "ഏയ്, ആ കുട്ടി വേണ്ട. ശരിയാവില്ല." -- സംഘാടകരിലെ പ്രമുഖർ പറയും.

നടത്തിപ്പുകാർക്ക് കച്ചവടമാണ് പ്രധാനം. പാട്ടല്പം മോശമായാലും,ടെലികാസ്റ്റ് സമയത്ത് ഏച്ചുകൂട്ടാം. ആളുടെ രൂപം അങ്ങനെയല്ലല്ലോ. തടിച്ചവർ, തീരെ മെലിഞ്ഞവർ, കറുത്തവർ, സംഘാടകർ നിശ്ചയിച്ച മാനദണ്ഡം (അങ്ങനെയൊന്നുണ്ടെങ്കിൽ) അനുസരിച്ചു സുന്ദരികളല്ലാത്തവർ... ഇവർക്കൊക്കെ പടിക്ക് പുറത്താണ് സ്ഥാനം.

ചോദിക്കാതിരിക്കാൻ പറ്റില്ല: "അതെന്താ അങ്ങനെ? അസ്സലായി പാടുന്ന കുട്ടിയാണ്. ഏത് സ്ഥായിയിലും പാടും. ഏത് പാട്ടും ധൈര്യമായി ഏല്പിക്കാം."

"അതൊക്കെ ശരി."-- സംഘാടകർ പറയും. "പക്ഷേ കാഴ്ച്ചക്ക് അത്ര ഇമ്പം പോരാ. ആളുകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മുടെ സ്പോൺസർമാർക്കും. ടി വിയിലും വരാനുള്ളതല്ലേ?"

പ്രതിഷേധം, ആത്മരോഷം ഒന്നും വിലപ്പോവാറില്ല അവിടെ. ഏറിവന്നാൽ അടുത്ത തവണ എന്നെക്കൊണ്ട് ഈ പണി എടുപ്പിക്കരുത് എന്നു പറഞ്ഞു ഇറങ്ങിപ്പോരാം. അത്രമാത്രം.

നടത്തിപ്പുകാർക്ക് കച്ചവടമാണ് പ്രധാനം. പാട്ടല്പം മോശമായാലും, ശ്രുതി പിഴച്ചാലും ടെലികാസ്റ്റ് സമയത്ത് രണ്ടാമത് റെക്കോർഡ് ചെയ്തു ഏച്ചുകൂട്ടാം. ആളുടെ രൂപം അങ്ങനെയല്ലല്ലോ. തടിച്ചവർ, തീരെ മെലിഞ്ഞവർ, കറുത്തവർ, സംഘാടകർ നിശ്ചയിച്ച മാനദണ്ഡം (അങ്ങനെയൊന്നുണ്ടെങ്കിൽ) അനുസരിച്ചു സുന്ദരികളല്ലാത്തവർ... ഇവർക്കൊക്കെ പടിക്ക് പുറത്താണ് സ്ഥാനം.

"സ്റ്റേജിൽ നിന്നല്ലേ അവർക്ക് എന്നെ പുറത്താക്കാൻ കഴിയൂ ചേട്ടാ. ആളുകളുടെ കാതിൽ നിന്നും മനസ്സിൽ നിന്നും പറ്റില്ലല്ലോ.." അവഗണനയുടെ നിരാശ പങ്കുവച്ചപ്പോൾ പ്രിയസുഹൃത്ത് കൂടിയായ ഗായിക പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിനെ നോവിക്കുന്നു..

കുറ്റം പറയരുതല്ലോ. അവഗണനയിൽ ആൺ പെൺ ഭേദമില്ല. ശതമാനക്കണക്ക് നോക്കിയാൽ പെൺപക്ഷത്താണ് അധികം ഇരകൾ എന്നു മാത്രം.

ക്ഷമിക്കുക. കലാരംഗത്തെ അവഗണനകളെ കുറിച്ച്, ബോഡി ഷെയിമിംഗിനെ കുറിച്ച്, വർണ്ണവിവേചനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ രണ്ടു ദിവസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന തീപ്പൊരിപ്പോസ്റ്റുകളും ധാർമ്മിക രോഷ പ്രകടനങ്ങളും കണ്ടപ്പോൾ പറഞ്ഞുവെന്നു മാത്രം.

ഈ സംഘാടക പ്രഭൃതികളേയും കണ്ടേക്കാം പ്രതിഷേധക്കാരിൽ. രായ്ക്കുരാമാനം നിറം മാറുന്നവർക്കാണല്ലോ നാട്ടിൽ മാർക്കറ്റ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും