ENTERTAINMENT

ജനാധിപത്യ സംവാദങ്ങള്‍ സ്വാഗതാർഹം, പ്രെമോഷനിൽ അക്രഡിറ്റേഷൻ ഉള്ളവർ മാത്രം; കടുത്ത തീരുമാനങ്ങളുമായി സിനിമാ സംഘടനകള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമയിൽ റിവ്യു ബോംബിങ്ങ് നടക്കുന്നുണ്ടെന്ന ആരോപണത്തിനിടെ നിർണായക തീരുമാനങ്ങളുമായി ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും. ഒക്ടോബർ 31, നവംബർ 1 തിയതികളിലായി നടന്ന യോഗങ്ങളിലാണ് തീരുമാനം. സിനിമയിൽ ഡിജിറ്റൽ മാർക്കറ്റിങിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും അക്രഡിറ്റേഷൻ ഉള്ളവരെ മാത്രമേ ഇനി മുതൽ സിനിമ പ്രെമോഷനിൽ സഹകരിപ്പിക്കുകയുള്ളുവെന്നുമാണ് തീരുമാനം.

സിനിമകൾക്ക് മനപ്പൂർവം നെഗറ്റീവ് റിവ്യു നൽകുന്നെന്നും പണം വാങ്ങിയാണ് ഇത് ചെയ്യുന്നതെന്നുമുള്ള ആരോപണങ്ങൾക്കും പരാതികൾക്കും പിന്നാലെയാണ് സിനിമ പ്രെമോഷനിൽ അടക്കം പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കാൻ സിനിമ സംഘടനകൾ തീരുമാനിച്ചത്. ഫെഫ്ക് ഡയറക്‌റ്റേഴ്‌സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ, പ്രൊഫഷ പ്രോഡക്ഷൻ എക്‌സിക്യൂട്ടിവ്‌സ് യൂണിയൻ, ഫെഫ്ക്ക പി ആർ ഒ യൂണിയൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്കയിൽ അംഗത്വമില്ലാത്ത ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഡിനേറ്റേഴ്‌സ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇത് മുൻനിർത്തി ഫെഫ്കയിൽ അംഗത്വമുള്ള പി ആർ ഒമാർക്ക് പുറമേ ഇതി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ്ങ് ഏജൻസികളുടേയും പ്ലാറ്റ്‌ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. നിർമാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷൻ ഇവർക്ക് നിർബന്ധമാക്കും. മികവും അംഗീകാരവും പ്ലാറ്റ്‌ഫോമുകളുടെ റീച്ചും ഉൾപ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷൻ നൽകുക.

ആദ്യ പ്രദർശനം കഴിഞ്ഞുള്ള തിയറ്റർ റിവ്യൂകളിൽ ചിലതിൽ തട്ടിപ്പുകളുണ്ടെന്ന് ഡിജിറ്റൽ ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ നിർമാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. അത്തരം തിയറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ തിയറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്.

അതേസമയം സിനിമ റിവ്യൂകൾക്ക് വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ സംവാദവിരുദ്ധ നിലപാടിനോടും തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയും അംഗസംഘടനകളും യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ, റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക. തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ സാധിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

ഇത്തരം സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡുസേഴ്‌സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന കേസിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഫ്കയ്ക്കുള്ള നിലപാടും ഐക്യദാർഡ്യവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ യോഗത്തിൽ അറിയിക്കുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും