ENTERTAINMENT

ഐഎഫ്എഫ്കെ: ജീവിതം സിനിമയാകുമ്പോൾ

എം സി രാജനാരായണൻ

ജീവിതം പറയുന്നവയായിരുന്നു ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം കരസ്ഥമാക്കിയ 'ഇവിൾ ഡസ് നോട്ട് എക്സിസ്റ്' (ജപ്പാൻ), നല്ല സംവിധായകനുള്ള രജത ചകോരം ലഭിച്ച 'സൺഡേ' (ഉസ്ബെക്കിസ്ഥാൻ) എന്നീ ചിത്രങ്ങൾ. ജീവിതത്തിന്റെ സത്യസന്ധമായ, ആർജവമുള്ള, ഊർജസ്വലമായ അവതരണത്തിന്റെ സാഫല്യമാണ് ഇരു രചനകളും. ജീവിതം തന്നെയാണ് എല്ലാ കലകളുടെയും ആധാര വിഭവം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന ചിത്രങ്ങൾ.

റിയൂസൂകെ ഹമഗുച്ചിയുടെ 'ഇവിൾ ഡസ് നോട്ട് എക്സിസ്റ്റ്'

റിയൂസൂകെ ഹമഗുച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച 'ഇവിൾ ഡസ് നോട്ട് എക്സിസ്റ്റ്' പുരോഗതിയുടെയും വ്യവസായ വൽക്കരണത്തിന്റേയും പേരിൽ പ്രകൃതിയെ നശിപ്പിക്കുന്നത് ദുരന്തത്തിലേക്ക് നയിക്കുമെന്ന സന്ദേശമാണ് നൽകുന്നത്.

ഇവിൾ ഡസ് നോട്ട് എക്സിസ്റ്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ

പ്രധാന കഥാപാത്രങ്ങളായ തകുമിയും പുത്രി ഹനയും വസിക്കുന്നത് ടോക്കിയോയ്ക്കടുത്തുള്ള മിസു ബിക്കി എന്ന ഗ്രാമത്തിലാണ്. കാടും മലയും കാട്ടരുവിയുമുള്ള പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ സ്ഥലം. സ്വച്ഛവും സുരഭിലവുമായ അവരുടെ ജീവിതം അല്ലലും അലച്ചിലുമില്ലാതെ നീങ്ങുമ്പോഴാണ് മഹാനഗരത്തിൽനിന്ന് ഒരു യുവാവും യുവതിയും അവിടെ എത്തുന്നത്.

റിയൂസൂകെ ഹമഗുച്ചി ഓസ്കാർ വേദിയിൽ

ആ ഗ്രാമപ്രദേശത്ത് ഒരു റിസോർട്ട് നിർമിക്കുന്നതിനായി ഒരുങ്ങുന്ന കമ്പനിയ്ക്കുവേണ്ടി ഗ്രാമീണരെ സ്വാധീനിക്കാൻ എത്തിയവരാണ് അവർ. ഗ്രാമീണരുമായുള്ള കൂടിയാലോചനയിൽ അവർ പദ്ധതിയുടെ ഗുണഗണങ്ങൾ വിശദീകരിക്കുന്നു. ആ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് വാചാലരാകുന്നു. എന്നാൽ തകുമിയുടെയും മറ്റു ഗ്രാമീണരുടെയും ചോദ്യശരങ്ങൾക്ക് മുന്നിൽ കമ്പനിക്കായി അവിടെ എത്തിയവർക്ക് പിടിച്ചു നിൽക്കാനാവുന്നില്ല.

അവിടുത്തെ മലിനമാകാത്ത വായുവും ശുദ്ധജലവുമെല്ലാം റിസോർട്ട് വരുന്നതോടെ നശിപ്പിക്കപ്പെടുമെന്ന് ഗ്രാമീണർ ഭയന്നു. സുഖവാസ കേന്ദ്രത്തിലെ സെപ്റ്റിക് ടാങ്ക് വെള്ളം മലിനമാകുന്ന രീതിയിൽ വളരെ അടുത്താണെന്നും അവർ കണ്ടെത്തുന്നു. പദ്ധതിയുടെ രൂപരേഖയുമായി വന്നവർക്ക് മറുപടിയുണ്ടായിരുന്നില്ല.

സുഖവാസ കേന്ദ്രം സ്ഥാപിതമാകുന്നത് ഗ്രാമീണരുടെ ശുദ്ധജല സ്രോതസ്സിനെ ബാധിക്കുമെന്ന് കാര്യകാരണ സഹിതം തകുമി പറഞ്ഞപ്പോൾ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. കമ്പനിയോട് ചോദിച്ച് പറയാമെന്ന മുട്ടുന്യായമാണ് അവർ പറയുന്നത്. അരുവിയിൽനിന്ന് പാത്രങ്ങളിൽ വെള്ളം ശേഖരിച്ചുകൊണ്ടുപോകുന്നത് അതിമനോഹരമായാണ് സംവിധായകൻ പകർത്തിയിരിക്കുന്നത്. കാട്ടുപ്രദേശത്തെ ഉപയോഗശൂന്യമായ മരങ്ങൾ മുറിച്ച് ചെറിയ കഷണങ്ങളാക്കി വിറകിനായി വിൽക്കുകയാണ് കൃഷിപ്പണി കൂടാതെ തകുമി ചെയ്യുന്നത്. കാട്ടുവഴികളിലൂടെ നീങ്ങുന്ന തകുമിക്കൊപ്പം മകൾ ഹനയുമുണ്ടാകും. മാൻ വേട്ടക്കാർ വേട്ടയാടിയ മാനിന്റെ ജഡം അവർ ഒരിക്കൽ കാണുന്നു.

മഹാനഗരത്തിൽനിന്നെത്തിയ സ്ത്രീയും പുരുഷനും ഗ്രാമീണരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാനാകാതെ കമ്പനി അധികൃതരുമായി സംസാരിച്ച് വിശദീകരണം നൽകാമെന്ന് പറഞ്ഞ് അവിടെനിന്ന് മടങ്ങുന്നു. ടോക്കിയോലെത്തിയ അവർ കമ്പനി ഉടമയുമായി ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കുന്നതിനുപകരം ഗ്രാമീണരെയും പദ്ധതിയെ എതിർക്കുന്നവരെയും എന്ത് വിലകൊടുത്തും കൈയിലെടുക്കണമെന്നും റിസോർട്ടിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നുമുള്ള ഉപദേശമാണ് ലഭിക്കുന്നത്.

ഐഎഫ്എഫ്കെ 2023: 'ഈവിൾ ഡോസ് നോട്ട് എക്സിസ്റ്റ്' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ യോഷിയോ കിറ്റഗാവ മികച്ച ചിത്രത്തിനുള്ള 'സുവർണ ചകോരം' ഏറ്റുവാങ്ങുന്നു

കാറിൽ ടോക്കിയോവിൽനിന്ന് ദീർഘയാത്ര ചെയ്ത് അവർ വീണ്ടും ഗ്രാമത്തിലെത്തുന്നു. സഞ്ചാരത്തിനിടയിൽ അവർ പരസ്പരം ഹൃദയം തുറന്ന് സംസാരിക്കുന്നു. പുരുഷന് ജീവിതം വഴിമുട്ടിനിൽക്കുന്ന പ്രതീതിയാണെങ്കിൽ യുവതിക്ക് പ്രത്യേകിച്ച് പ്രതീക്ഷകളൊന്നുമില്ല, ഒരു ജോലി എന്നതിലുപരി. ഗ്രാമത്തിലെത്തുന്ന അവർ തകുമിക്ക് 'വിലപിടിച്ച മദ്യം' സമ്മാനവുമായാണ് വന്നത്. എന്നാൽ താൻ മദ്യപിക്കില്ലെന്ന് പറഞ്ഞ് തകുമി സമ്മാനം നിരസിക്കുന്നു. തകുമിയെ റിസോർട്ടിന്റെ ഭാഗമാക്കുവാനുള്ള ശ്രമവും വിജയിക്കുന്നില്ല. തകുമിക്കൊപ്പം അവരും അരുവിയിൽനിന്ന് വെള്ളമെടുത്ത് അവിടുത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുവാനായി പോകുന്നു. തകുമിയാണ് ബിൽ കൊടുക്കുന്നത്.

തകുമിയെപോലെ മഴുകൊണ്ട് വിറക് കീറാൻ ശ്രമിച്ച് പരാജയപ്പെടുന്ന നഗരവാസി വീണ്ടും വീണ്ടും ശ്രമിക്കുമ്പോഴാണ് വിജയിക്കുന്നത്. അയാൾ ഗ്രാമത്തിൽ തുടരുവാൻ തീരുമാനിക്കുന്നു. സന്ധ്യകഴിഞ്ഞ് ഇരുൾ പരക്കുവാൻ തുടങ്ങുമ്പോഴാണ് ഹനയെ കാണതാകുന്നത്. അവൾക്കായുള്ള തിരച്ചിലിനൊടുവിൽ വെടിയേറ്റ് കിടക്കുന്ന മാനിനെയും ഹനയെയും കണ്ടെത്തുന്നു. നഗരത്തിൽനിന്ന് എത്തിയ പുരുഷനും തകുമിക്കും ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലെ ആദാന പ്രദാനത്തിന്റെ, പ്രകൃതിയെ നശിപ്പിക്കാൻ തുനിയുന്നത് വിനാശത്തിന് ഹേതുവാകുന്നതിന്റെ സന്ദേശം നൽകുന്ന രചനയാണ് 'ഇവിൾ ഡസ് നോട്ട് എക്സിസ്റ്'.

ഷൊക്കാർ പൊലിക്കോവിന്റെ 'സൺഡേ'

ഒരേയൊരു ലൊക്കേഷൻ, വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ, ഏതാനും ദിവസങ്ങളിലെ സംഭവങ്ങൾ, നിത്യ ജീവിതത്തിന്റെ നേർകാഴ്ച, ഇവയെല്ലാമാണ് ഷൊക്കാർ പൊലിക്കോവ് സംവിധാനം ചെയ്ത ഉസ്ബെക്ക് ഫിലിം 'സൺഡേ'യുടെ സവിശേഷതകൾ. വൃദ്ധദമ്പതികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അവർ ശാന്ത സുന്ദരമായ ഉസ്ബെക്ക് ഗ്രാമത്തിൽ സംതൃപ്തരായി, പരസ്പര ധാരണയോടെ, സ്നേഹത്തോടെ, സൗഹൃദത്തോടെ ജീവിക്കുകയാണ്.

സൺഡേ

“പരസ്പരം ഊന്നുവടികളായി നിൽക്കാം... ആ സഫലമീയാത്ര...” എന്ന കവിതപോലെ. രണ്ട് ആൺമക്കളാണ് അവർക്ക്. പേരക്കുട്ടികളുമുണ്ട്. ഒരു മകൻ അധികം ദൂരെയല്ലാതെ താമസിക്കുന്നു. ഇളയവൻ വിദേശത്ത് ജോലിയും താമസവുമാണ്. കാഴ്ചയിലും പെരുമാറ്റത്തിലും വളരെ പരുക്കനായി തോന്നിക്കുന്ന വൃദ്ധനായ ഭർത്താവ് യഥാർഥത്തിൽ സ്നേഹം ഉള്ളിലൊളിപ്പിച്ച് പുറമേക്ക് ഗർവോടെ, അഹന്തയോടെ പെരുമാറുകയാണെന്ന് ഭാര്യക്കറിയാം. ഭാര്യ അസുഖം വന്ന് കിടപ്പിലാകുന്നതോടെയാണ് അയാളിലെ യഥാർഥ ദയാലു പുറത്തെത്തുന്നത്.

ഷൊക്കാർ പൊലിക്കോവ്

മൂത്ത മകൻ ഇടക്കിടെ അവരുടെ പഴയ വീട്ടിലെത്തുന്നുണ്ടെങ്കിലും പിതാവിനെ അഭിമുഖീകരിക്കാനോ സംസാരിക്കാനോ തയാറാകുന്നില്ല. അമ്മയുമായി മാത്രമാണ് ഇടപഴകുന്നത്. മക്കൾക്ക് പഴയ വസ്തുക്കൾ ഓരോന്നായി മാറ്റണം. വൃദ്ധന് അത് തീരെ രുചികരവുമല്ല. ഇടയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് ഭാര്യതന്നെ.

പഴയ ടിവിക്ക് പകരം മകൻ പുതിയ ടിവി കൊണ്ടുവരുമ്പോൾ ആദ്യം അത് കാണുവാൻ വിസമ്മതിക്കുന്ന പിതാവ് പതിയെ പൊരുത്തപ്പെടുന്നു. (അതുപോലെ പഴയ വീടിനുപകരം പുതിയ വീടു പണിയാനും മക്കൾ ആഗ്രഹിക്കുന്നു. പിതാവിന് അത് തീരെ ഇഷ്ടമല്ല) ഫ്രിഡ്ജിന് പകരം പുതിയത്, പഴയ മൊബൈലിന് പകരം പുതിയ സ്മാർട്ട് ഫോൺ. എല്ലാം ഉപയോഗിക്കുന്നത് ഭാര്യ മാത്രം. പാൽ വിൽക്കുന്നതാണ് അവരുടെ പ്രധാന വരുമാന മാർഗം. പണത്തിനുപകരം ക്രെഡിറ്റ് കാർഡുമായി സൊസൈറ്റി ഉദ്യോഗസ്ഥൻ വീട്ടിലെത്തുന്നു. എന്നാൽ പിൻകോഡ് കൊടുക്കാൻ മറക്കുന്നു. അത് ഉപയോഗശൂന്യമായി മാറുന്നു.

ഐഎഫ്എഫ്കെ 2023: മികച്ച സംവിധായകനുള്ള 'രജത ചകോരം' ഏറ്റുവാങ്ങുന്ന ഷൊക്കാർ പൊലിക്കോവ്

കന്നുകാലികളെ പോറ്റിയും പരവതാനി നെയ്തുമാണ് അവരുടെ ഉപജീവനം. കാർപ്പെറ്റിനുവേണ്ട വർണനൂലുകൾ അവർ തന്നെയാണ് തയാറാക്കുന്നത്. അതിന്റെ ഷോട്ടുകൾ ശ്രദ്ധേയമാണ്. ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുപോകുന്നു. ഭർത്താവ് അസുഖത്തെ അതിജീവിക്കുന്നുണ്ടെങ്കിലും ഭാര്യ അസുഖത്തിന് കീഴടങ്ങുന്നു. അവസാനം വിധിനിർണായകമായ 'സൺഡേയിൽ' വൃദ്ധൻ ഒറ്റപ്പെടുന്നു. വേദന താങ്ങാനാവാതെ അയാൾ നടന്നു നീങ്ങുകയാണ് - എങ്ങോട്ടെന്നില്ലാതെ. എന്തിനെന്നില്ലാതെ സ്ക്രീനിൽ കറുപ്പ് പടർന്നിട്ടും വൃദ്ധന്റെ കാലൊച്ച നാം കേട്ടുകൊണ്ടിരിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും