വ്യാജ കാസ്റ്റിംഗ് കോളുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സൽമാൻ ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. താരത്തിന്റെ പേരിലോ അല്ലെങ്കിൽ പ്രൊഡക്ഷൻ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസിന്റെ പേരിലോ കാസ്റ്റിംഗ് കോളുകൾ നൽകുന്നതിനെതിരെയാണ് സൽമാൻ രംഗത്ത് വന്നത്. കമ്പനി ഇനി വരാനുള്ള സിനിമകൾക്കൊന്നും തന്നെ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടില്ല എന്നും സൽമാൻ വ്യക്തമാക്കി.
സൽമാൻ ഖാൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :
സൽമാൻ ഖാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനും കാസ്റ്റിംഗ് ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ഭാവി സിനിമകളിലേക്കൊന്നും കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടില്ല. ഈ കാര്യത്തിൽ നിങ്ങൾക്ക് ഏതെങ്കിലും ഇമൈലുകളോ സന്ദേശങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ ദയവായി വിശ്വസിക്കരുത്. ഏതെങ്കിലും ആളുകൾ സൽമാൻ ഖാന്റേയോ എസ്‌എഫ്‌കെ ഫിലിംസിന്റെയോ പേര് ഏതെങ്കിലും അനധികൃതമായ രീതിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുന്നതാണ്." ഔദ്യോഗിക അറിയിപ്പ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
2011 ലാണ് സൽമാൻ ഖാൻ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ അമ്മ സൽമ ഖാനും കമ്പനിയുടെ ഭാഗമാണ്. സിനിമാ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്ന പണം ബീയിംഗ് ഹ്യൂമൻ സംഘടനയ്ക്ക് നൽകുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. നിതേഷ് തിവാരിയും വികാസ് ബഹലും ചേർന്ന് സംവിധാനം ചെയ്ത 'ചില്ലർ പാർട്ടി'യാണ് ബാനറിൽ നിർമ്മിച്ച ആദ്യ ചിത്രം. സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാൻ' ആയിരുന്നു അവസാന നിർമ്മാണം.
ഫർഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, വെങ്കിടേഷ്, ജഗപതി ബാബു, ഭൂമിക ചൗള, രാഘവ് ജുയൽ, ജാസി ഗിൽ, സിദ്ധാർത്ഥ് നിഗം, ഷെഹ്‌നാസ് ഗിൽ തുടങ്ങിയവർ അണിനിരക്കുന്നുണ്ട്. ഈദ് റിലീസ് ആയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് ചിത്രം ബോസ്‌ഓഫീസിൽ പരാജയപ്പെട്ടു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൈഗർ 3 യാണ് സൽമാന്റെ വരാനിരിക്കുന്ന ചിത്രം. കത്രീന കൈഫ് നായികയായെത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ അതിഥി വേഷവുമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബിഗ്‌ബോസ് ഒടിടി പതിപ്പിന്റെ അവതാരകനാണ് അദ്ദേഹം.