ENTERTAINMENT

'നിലപാട് വ്യക്തമാക്കാതെ മൗനം തുടർന്ന് ഭീരുവാകരുത്'; മോഹൻലാലിനെതിരെ എഴുത്തുകാരി ശോഭ ഡെ

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിനോടും മലയാള സിനിമയിലുയർന്ന മീ ടു ആരോപണങ്ങളിലും മോഹൻലാൽ പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശോഭ ഡെ. നിലപാട് വ്യക്തമാക്കാതെ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നൊഴിഞ്ഞ മോഹൻലാലിന്റെ തീരുമാനത്തെ ഭീരുത്വമെന്നാണ് ശോഭ ഡെ വിശേഷിപ്പിച്ചത്.

പ്രതികരിച്ച സ്ത്രീകൾക്ക് സിനിമ തന്നെ നഷ്ടപ്പെട്ടു, മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നിൽ പതിനഞ്ചോ ഇരുപതോ പുരുഷന്‍മാരുടെ സംഘം

ഉയർന്നുവന്ന വിഷയങ്ങളിൽ എന്താണ് നിലപാടെന്ന് ആദ്യം മോഹൻലാൽ വ്യക്തമാക്കണമായിരുന്നു. എവിടെയാണ് താൻ നിൽക്കുന്നത് പറയാനോ അതിജീവിതർക്ക് നീതി നേടി കൊടുക്കാനോ തയ്യാറാകാതെ 'അമ്മ' നേതൃത്വത്തിൽ നിന്നുള്ള രാജി അംഗീകരിക്കാനാകുന്നതല്ല. ''നിലപാടുകൾ വ്യക്തമാക്കൂ, മനുഷ്യനാകൂ, പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പം നിൽക്കാൻ നിങ്ങളുടെകൂടെയുള്ളവരോടും പറയൂ'' ശോഭ ഡെ എൻഡിടിവി ചർച്ചയിൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ച സർക്കാർ നടപടിയേയും അവർ വിമർശിച്ചു. സ്ഫോടനാത്മക വിവരങ്ങളും ക്രിയാത്മക നിർദേശങ്ങളുമുണ്ടായിട്ടും ഒന്നും ചെയ്തില്ല എന്നത് സങ്കടകരമാണ്. ഇതിനോടെല്ലാം പടവെട്ടിയ സ്ത്രീകൾക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ടു, അല്ലെങ്കിൽ മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നിൽ പതിനഞ്ചോ ഇരുപതോ പുരുഷന്‍മാരുടെ സംഘമാണെന്നും ശോഭ ഡെ കുറ്റപ്പെടുത്തി.

സിനിമാമേഖലയിലെ പുരുഷാധിപത്യമാണ് പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനം. സ്ത്രീകൾക്ക് ശബ്ദമോ അധികാരമോ ഇല്ലാത്ത സാഹചര്യമാണ്. ടോയ്‌ലെറ്റ് സൗകര്യം പോലും സെറ്റുകളിൽ നടിമാർക്ക് ഇല്ലെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങളിലെല്ലാമാണ് താരസംഘടനയുടെ ഇടപെടൽ വേണ്ടതെന്നും അവർ ഓർമിപ്പിച്ചു. സഹപ്രവർത്തകർക്കായി സംസാരിക്കാത്ത മലയാള സിനിമയിലെ പുരുഷലോകം തന്നെ ഞെട്ടിച്ചുവെന്നും ശോഭ ഡേ കുറ്റപ്പെടുത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ നിയമപരമായ നടപടി തന്നെ വേണം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയിലേക്ക് കടക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും അവർ ചൂണ്ടിക്കാട്ടി. മോളിവുഡിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഇപ്പോഴത്തെ വിപ്ലവകരമായ മാറ്റങ്ങളെന്ന് ശോഭ ഡെ പറയുന്നു. ബോളിവുഡിലേക്കും സാൻഡൽവുഡിലേക്കും ബംഗാളിലേക്കുമെല്ലാം അത് പടരുന്നതിലുള്ള ശുഭപ്രതീക്ഷയും അവർ പങ്കുവെച്ചു.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിലും പിന്നാലെയുണ്ടായ വിവാദങ്ങളിലും മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിക്കും. തിരുവനന്തപുരത്തായിരിക്കും മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്