ENTERTAINMENT

മലയാള സിനിമയുടെ കാരണവർ, അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി; ടിപി മാധവൻ വിടപറയുമ്പോൾ ചരിത്രമാവുന്നത് അറുന്നൂറോളം കഥാപാത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

1975 ലെ രാഗം എന്ന സിനിമ മുതൽ മലയാളിയുടെ സിനിമാ യാത്രയിൽ ഒപ്പമുണ്ടായിരുന്ന അഭിനേതാവ്. സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം തുടങ്ങി എൺപതുകളിലും തൊണ്ണൂറുകളിലുമായി ഒരു ശരാശരി മലയാളി കണ്ട ഒട്ടുമിക്ക സിനിമകളിലും ടി പി മാധവൻ്റെ സാന്നിധ്യമുണ്ടായിരുന്നു.

ആന്റിനക്കാലം മുതൽ ഡിജിറ്റൽ യു​ഗം വരെ പരമ്പരകളിലൂടെ മലയാളിയുടെ തീൻമേശയ്ക്കുമുന്നിലെ ടെലിവിഷൻ കാഴ്ചയായും കരഘോഷങ്ങൾ തീർത്ത താരചിത്രങ്ങളിലെ തീയറ്റർ കാഴ്ചയായും മിന്നിമാഞ്ഞ മുഖം. ഒരു തരത്തിൽ പറഞ്ഞാൽ മലയാളസിനിമയുടെ കാരണവരായിരുന്നു ടിപി മാധവൻ എന്നറിയപ്പെട്ടിരുന്ന തിരുക്കോട് പരമേശ്വരൻ മാധവൻ.

ഇന്നസെന്റിനും മാമുക്കോയയ്ക്കും കെപിഎസി ലളിതയ്ക്കും കവിയൂർ പൊന്നയ്മ്മക്കുമൊക്കെ പിന്നാലെ ടി പി മാധവനും വിടപറയുമ്പോൾ ബാക്കിയാവുന്നത് നീണ്ടകാലത്തെ മലയാളിസിനിമാ ചരിത്രമാണ്. 1935 നവംബർ ഏഴിന് എൻ പി പിള്ളയുടെയും സരസ്വതിയുടെയും മൂത്ത മകനായി തിരുവനന്തപുരത്തായിരുന്നു ടി പി മാധവന്റെ ജനനം. നാരായണൻ, രാധാമണി എന്നിവർ സഹോദരങ്ങൾ. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിലും അഭിനയത്തിനും ഒന്നാം സ്ഥാനം നേടിയ മാധവൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.

ആഗ്ര യൂണിവേഴ്സിറ്റിയിൽനിന്ന് നേടിയ എം എയാണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് കൽക്കട്ടയിൽ കുറച്ചുകാലം പത്രപ്രവർത്തകനായി ജോലി ചെയ്തു. കേരള കൗമുദിയുടെ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. പിന്നീട് പത്രപ്രവർത്തനം ഉപേക്ഷിച്ച് പരസ്യക്കമ്പനിയിൽ ജോലി ചെയ്തു. വിവാഹശേഷം ബാംഗ്ലൂരിൽ ഇംപാക്റ്റ് എന്നൊരു പരസ്യ കമ്പനി തുടങ്ങിയെങ്കിലും അത് സാമ്പത്തികമായി വിജയിച്ചില്ല.

നടൻ മധുവുമായുള്ള പരിചയമാണ് ടി പി മാധവനെ സിനിമയിലെത്തിച്ചത്. അക്കൽദാമ എന്ന സിനിമയുടെ സെറ്റിൽ വച്ച് മധുവിൻ്റെ പ്രേരണയിൽ ചെറിയ ഒരു വേഷം ചെയ്തു. അതിനു ശേഷം സിനിമാഭിനയത്തിനായി മദ്രാസിലേക്കു യാത്രയായി. മോഹം സിനിമയോടായയതോടെ വിവാഹബന്ധം താറുമാറായി. ഭാര്യ സുധ അദ്ദേഹത്തിൽനിന്ന് വിവാഹമോചനം നേടി.

1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് മാധവൻ സജീവസാന്നിധ്യമായി. രാഗം എന്ന സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അതിനുശേഷം കോമഡി റോളുകളും പിന്നീട് സ്വഭാവ നടനായും അരങ്ങിലെത്തി.

മലയാളത്തിൽ അറന്നൂറിലധികം സിനിമകളിൽ അഭിനയിച്ച മാധവൻ മലയാള ചലച്ചിത്ര, ടെലി സീരിയൽ രം​ഗത്ത് ഒരു ജീവിതകാലം മുഴുവൻ നിറഞ്ഞുനിന്നു. 1994-ൽ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകൃതമായപ്പോൾ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി പി മാധവൻ. അന്ന് എം ജി സോമനായിരുന്നു താരസംഘടനയുടെ പ്രഥമ പ്രസിഡന്റ്. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽ സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചു.

2015-ൽ ഹരിദ്വാർ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ആരോ​ഗ്യം മോശമായി. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം 2016-ൽ സിനിമാഭിനയത്തിൽനിന്ന് മാറി നിൽക്കുകയായിരുന്ന ഇദ്ദേഹം അന്നുമുതൽ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി