ENTERTAINMENT

''വേദനയുടെ നാല് വർഷങ്ങൾ ഇതോടെ അവസാനിക്കുന്നു'': തുറമുഖത്തിൻ്റെ നിർമാതാവ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തുറമുഖം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കും നാളുകളായി തുടരുന്ന സൈബർ ആക്രമണങ്ങൾക്കുമെല്ലാം മറുപടി പറയുകയാണ് നിർമാതാവ് സുകുമാർ തെക്കേപ്പാട്ട്. ചിത്രം തീയേറ്ററുകളിൽ റിലീസാകുമ്പോൾ സങ്കടങ്ങളുടെയും പരിഹാസത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനയുടെയും നീണ്ട നാലു വർഷമാണ് കടന്നുപോയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ സിനിമയിലെ തൻ്റെ ദുരിതജീവിതം അവസാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിലീസിനായി ചിത്രം പല തവണ തയ്യാറെടുത്തെങ്കിലും നടന്നില്ല. ഇതിനു പിന്നിൽ സ്ഥാപിത താല്പര്യക്കാരായ ചിലർ ഉണ്ടായിരുന്നുവെന്നും അവർ ബോധപൂർവ്വം ചിത്രത്തിൻ്റെ റിലീസിന് തടസം നിന്നുവെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ആരുടേയും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. രാജീവേട്ടൻ (രാജീവ് രവി) വളരെ മികച്ച രീതിയിലാണ് ചിത്രം ചെയ്തതെന്നും എല്ലാവരും തീയേറ്ററിൽ പോയി തന്നെ ചിത്രം കാണണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

എന്നാൽ ചിത്രത്തിൻ്റെ റിലീസ് വൈകിയതിനു പിന്നിൽ നിർമാതാവിന്റെ പ്രശ്നങ്ങളാണെന്ന് നിവിൻ പോളി തുറന്നുപറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിയിലായിരുന്നു കാരണങ്ങൾ നിരത്തി നിവിൻ രംഗത്തെത്തിയത്. തുറമുഖം ഇത്ര പ്രശ്നത്തിലേക്ക് പോകേണ്ട ഒരു സിനിമയല്ല, മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രമാണത്. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു. സിനിമയെ സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണെന്നും നിവിൻ പറഞ്ഞു. കോടികളുടെ സാമ്പത്തിക ബാധ്യത തൻ്റെ തലയിൽ കെട്ടിവയ്ക്കാൻ നിർമ്മാതാവ് ശ്രമിച്ചെന്ന നിവിൻ പോളി ആരോപിച്ചു.ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തീയറ്ററിൽ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എൻ്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസത്തിൻ്റെയും ഒറ്റപെടലിൻ്റെയും വേദന അങ്ങേയറ്റം ഞാൻ കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എൻ്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താല്പര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവ്വം തടസം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാൻ ആർജ്ജിച്ച ജീവിതത്തിൻ്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത്‌ പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രൈലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്കു സിനിമ നിർമ്മിക്കാനും അതു വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തും സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെണ്ടർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആവാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്. വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത്‌ പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.

തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി

സുകുമാർ തെക്കേപ്പാട്ട്

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്