ENTERTAINMENT

'ഇപ്പോള്‍ ഞാനാണ് മരണം, ലോകത്തിന്റെ വിനാശകന്‍'; ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമറും ഭഗവത് ഗീതയും തമ്മിലുള്ള ബന്ധമെന്ത്?

വെബ് ഡെസ്ക്

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപ്പൻഹൈമറിനെ സംബന്ധിക്കുന്ന പലവിധ ചർച്ചകൾ സിനിമ ആസ്വാദകർക്കിടയിൽ ചര്‍ച്ചയാകുന്നത് പതിവ്‌കാഴ്ചയാണ്. ചിത്രത്തിന്റെ മേക്കിങ്ങും മറ്റ് സാങ്കേതിക കാര്യങ്ങളുമായിരുന്നു അന്ന് ചർച്ചയെങ്കിൽ ഇത്തവണ വലിയൊരു മാറ്റമുണ്ട്. 'ഭഗവത് ഗീതയും' ചിത്രവുമായുള്ള ബന്ധത്തെ പറ്റിയാണ് ചൂടുപിടിച്ച ചർച്ചകൾ. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിലിയൻ മർഫി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ചിത്രത്തിനായി 'ഭഗവത് ഗീത' പഠിച്ചുവെന്ന് പറഞ്ഞതോടെയാണ് ചർച്ചകൾ സജീവമായത്.

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രമാണ് 'ഓപ്പൻഹൈമർ'. രണ്ടാം ലോകയുദ്ധത്തിന് അന്ത്യംകുറിച്ച അണുബോംബ് പ്രയോഗത്തിന് അമേരിക്കയെ പ്രാപ്തമാക്കിയ ജെ റോബർട്ട് ഓപ്പൻഹൈമറിന്റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിലുള്ള പലവിധ സംസ്കാരങ്ങൾ അറിയാൻ താത്പര്യം കാണിച്ചിരുന്ന അദ്ദേഹം ഭഗവത് ഗീതയും പഠിച്ചിരുന്നു. അതിനായി സംസ്കൃത ഭാഷയും അദ്ദേഹം പഠിച്ചു. അണുബോംബിന്റെ ആദ്യ പരീക്ഷണത്തിന് ശേഷം തന്റെ സൃഷ്ടിയുടെ ഗൗരവം തിരിച്ചറിഞ്ഞ ഓപ്പൻഹൈമറിന്റെ മനസ്സിലൂടെ കടന്ന് പോയ ആദ്യവാക്കുകളും 'ഭഗവത്ഗീത'യിലേതായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു.

'ആയിരം സൂര്യന്മാരുടെ തിളക്കം ആകാശത്തേക്ക് പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ, അത് ശക്തനായവന്റെ തേജസ്സ് പോലെയായിരിക്കും... ഞാൻ മരണമായി മാറുന്നു, ലോകങ്ങളുടെ വിനാശകനാകുന്നു' എന്ന ഭഗവത് ഗീതയിലെ വരികള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തിരുന്നു. റോബർട്ട് ഓപ്പൻഹൈമറും ഭഗവത്ഗീതയുമായുള്ള ഈ ബന്ധം ചിത്രത്തിലും പലയിടങ്ങളിലായി കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

1965ൽ എൻബിസി വാർത്താ ചാനൽ അവതരിപ്പിച്ച 'ദ ഡിസിഷൻ ടു ഡ്രോപ് ദ ബോംബ്' എന്ന ഡോക്യുമെന്ററിയിൽ പരീക്ഷണം വിജയകരമായി നടത്തിയതിനെ തുടർന്നുള്ള തന്റെ മാനസികാവസ്ഥയെ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. 'എനിക്ക് ഹിന്ദു മതഗ്രന്ഥമായ ഭഗവത് ഗീതയിലെ വരികളാണ് ഓർമയിൽ വന്നത്. തന്റെ കർമം നിർവഹിക്കണമെന്നാവശ്യപ്പെട്ട് ഭഗവാൻ കൃഷ്ണൻ അർജുനനെ സ്വാധീനിക്കാൻ ശ്രമിക്കുകയും, അർജുനനിൽ മതിപ്പുളവാക്കുന്നതിനായി തന്റെ വിശ്വരൂപം കാണിച്ച് കൊടുത്തുകൊണ്ട് 'ഇപ്പോൾ ഞാനാണ് മരണം, ലോകത്തിന്റെ വിനാശകൻ' എന്ന് പറയുകയും ചെയ്യുന്നു. ഡോക്യുമെന്ററിയിലെ ഒപ്പൻഹൈമറിന്റെ ഈ പരാമർശങ്ങള്‍ ഇപ്പോഴും ചർച്ചചെയ്യപെടുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രം ജൂലൈ 21ന് തീയേറ്ററുകളിൽ എത്തും. സിനിമയിൽ റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡേമൺ, എമിലി ബ്ലണ്ട്, ഫ്ളോറൻസ് പഗ്, റാമി മാലിക് എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും