ENTERTAINMENT

പൃഥ്വിരാജോ ജഗദീഷോ, അതോ ചരിത്രം കുറിക്കാന്‍ വനിതയോ; ആരാകും താരസംഘടനയുടെ പുതിയ സാരഥി?

റിബിൻ രാജു

തിലകന്‍ വിവാദത്തിലും നടി ആക്രമിക്കപ്പെട്ട കേസിലും കുലുങ്ങാതിരുന്ന താരസംഘടന അമ്മയുടെ അടിത്തറയ്ക്ക് ഇതാദ്യമായി ഇളക്കം തട്ടിയിരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെള്ളിത്തിര വിപ്ലവത്തിന് മുന്നില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടായത്.

ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ രാജിയോടെ തണുക്കുമെന്ന് കരുതിയ വിവാദം കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. ജോയിന്റ് സെക്രട്ടറി ബാബുരാജും കമ്മിറ്റിയംഗം സുരാജ് വെഞ്ഞാറമ്മൂടും ആരോപണശരമേറ്റു. മുന്‍ ഭാരവാഹികളായ ഇടവേള ബാബുവും ജയസൂര്യയുമടക്കം പിന്നെയും നീളുന്നു പട്ടിക. നിലവിലെ കമ്മിറ്റി രാജി വെച്ച് ഒഴിഞ്ഞതോടെ സുപ്രധാന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അമ്മയെ ഇനി ആരു നയിക്കും?

പൃഥ്വിരാജ്, ജഗദീഷ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ തന്റെ നിലപാട് ശക്തമായി പൊതു സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കിയ താരമാണ് പൃഥ്വി. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ഇതര ചലച്ചിത്ര സംഘടനകളുമായും നല്ല ബന്ധം. യുവതാരങ്ങളുടെ പിന്തുണയും പൃഥ്വിരാജിനുണ്ട്.

സീനിയര്‍ താരമെന്ന ഘടകം ജഗദീഷിന് അനുകൂലമാണ്. മുതിര്‍ന്ന താരങ്ങളുമായും ന്യൂ ജനറേഷനുമായും മികച്ച സൗഹൃദവുമുണ്ട്. സംഘടന വിട്ട നടിമാരെയടക്കം തിരികെയെത്തിക്കണമെന്ന വാദം ഉയര്‍ത്തിയതിലൂടെ ഡബ്ല്യുസിസിക്കും സമ്മതനാണ് ജഗദീഷ്.

ഇവര്‍ക്ക് പുറമേ കുഞ്ചാക്കോ ബോബന്റെ പേരും ചില താരങ്ങള്‍ മുന്നോട്ട് വെച്ചു കഴിഞ്ഞു. മൂവരും തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നവരായതിനാല്‍ ഔദ്യോഗിക പക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രസക്തം.

അമ്മയുടെ അധ്യക്ഷപദത്തിലേക്ക് ഒരു വനിത വരട്ടെ എന്ന ചര്‍ച്ചയും സജീവമാണ്. ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന വനിതകളില്‍ ഒരാളെ രംഗത്തിറക്കി സംഘടനയെ വരുതിയിലാക്കാനുള്ള ശ്രമവും നടന്നേക്കാം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്