AGRICULTURE

വര്‍ധന പതിവ് നടപടി മാത്രം, നാമമാത്രമെങ്കിലും ആനൂകൂല്യം ലഭിക്കാതെ കേരളത്തിലെ നെല്‍കര്‍ഷകര്‍; താങ്ങുവിലയിലെ കുരുക്കുകള്‍

ഡോ ജോസ് ജോസഫ്

രാജ്യത്തെ 2024-25 ഖാരിഫ് മാര്‍ക്കറ്റിങ് സീസണില്‍ കൃഷി ചെയ്യുന്ന 14 വിളകള്‍ക്കു നല്‍കുന്ന കുറഞ്ഞ താങ്ങു വില (എം എസ് പി - മിനിമം സപ്പോര്‍ട്ട് പ്രൈസ് ) കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു കഴിഞ്ഞ ഖാരിഫ് സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.4 ശതമാനം മുതല്‍ 12.7 ശതമാനം വരെ വരുത്തിയ ഈ വര്‍ധനവ്. എന്നാല്‍ ഈ വര്‍ധന ഒരു പതിവ് നടപടി ക്രമം മാത്രമാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതു പോലെ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം പുതിയ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി കൈകൊണ്ട പ്രത്യേക ഔദാര്യ നടപടിയൊന്നുമല്ലെതാണ് വസ്തുത. രാജ്യത്ത് 23 കാര്‍ഷിക വിളകളാണ് എം എസ് പി നല്‍കി കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി സംഭരിച്ചു വരുന്നത്. ഓരോ വര്‍ഷവും ഖാരിഫ്, റാബി സീസണുകള്‍കള്‍ക്ക് മുന്നോടിയായി രണ്ടു തവണയായി ആ സീസണുകളില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്കുള്ള എം എസ് പി വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം ആദ്യം 2023-24ലെ ഖാരിഫ് എം എസ് പി വര്‍ധനവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ വിലയിലുണ്ടായ വൻ വർധനവും ഉയർന്ന കൃഷിച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നെല്ലിന് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില വർധനവ് തികച്ചും അപര്യാപ്തമാണെന്നാണ് രാജ്യത്തെ നെൽകർഷകരുടെ ആക്ഷേപം

നെല്ല്, ചോളം, ബജ്റ, മക്കച്ചോളം, റാഗി, പയറു വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി എന്നിവ ഉൾപ്പെടെ 14 ഖാരിഫ് സീസൺ കാർഷിക വിളകളുടെ താങ്ങുവില വർധനവാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. പയറു വർഗ്ഗങ്ങൾക്കും എണ്ണക്കുരുക്കൾക്കുമാണ് ഏറ്റവും കൂടുതൽ വർധനവ്. എണ്ണക്കുരുവായ നൈജർ വിത്തിന് ക്വിൻ്റലിന് 983 രൂപ വർധിപ്പിച്ചു. തുവര പരിപ്പിന് 550 രൂപയും സൂര്യകാന്തി വിത്തിന് 520 രൂപയും റാഗിക്ക് 444 രൂപയുമാണ് ഒരു ക്വിൻറലിന് പ്രഖ്യാപിച്ച വർധനവ്.

നെല്ലിന് കഴിഞ്ഞ ഖാരിഫ് സീസണിൽ പ്രഖ്യാപിച്ചതിലും 5.4 ശതമാനമാണ് വർധനവ്. ക്വിൻ്റലിന് 117 രൂപ മാത്രം. കഴിഞ്ഞ വർഷം 2023-24 ഖാരിഫ് സീസണിൽ മോദി സർക്കാർ നെല്ല് ക്വിൻ്റലിന് 143 രൂപ വർധിപ്പിച്ച സ്ഥാനത്താണ് ഈ വർഷം എൻ ഡി എ സർക്കാർ പ്രഖ്യാപിച്ച 117 രൂപയുടെ വർധനവ്. സാധാരണ നെല്ലിനും എ ഗ്രേഡ് നെല്ലിനും ക്വിൻ്റലിന് 117 രൂപ വീതമാണ് വർധനവ്. കേന്ദ്ര സർക്കാരിൻ്റെ കരുതൽ ശേഖരത്തിൽ ഈ വർഷം 25 ദശലക്ഷം ടൺ അരി അധികമായി സംഭരിച്ചിട്ടുള്ളതാണ് നെല്ലിൻ്റെ താങ്ങു വില കാര്യമായി വർധിപ്പിക്കാതിരുന്നതിൻ്റെ ഒരു കാരണം. ഹാൻഡ്ലിംഗ് ചാർജായി കിലോഗ്രാമിന് 50 പൈസയും കേന്ദ്രം നൽകും.

സാധാരണ നെല്ലിൻ്റെ സംഭരണ വില ക്വിൻ്റലിന് 2183 രൂപയിൽ നിന്നും 2300 രൂപയായി വർധിപ്പിക്കും. എ ഗ്രേഡ് നെല്ലിൻ്റെ എം എസ് പി ക്വിൻ്റലിന് 2203 രൂപയിൽ നിന്നും 2320 രൂപയായി ഉയർത്തും. ഇന്ത്യയിൽ സംഭരിക്കുന്ന നെല്ലിൻ്റെ 85 ശതമാനവും എ ഗ്രേഡ് നെല്ലാണ്. കേരളത്തിൽ സംഭരിക്കുന്നത് സാധാരണ നെല്ലും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഖാരിഫ് സീസണിലേക്കുള്ള നെൽകൃഷി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ വിലയിലുണ്ടായ വൻ വർധനവും ഉയർന്ന കൃഷിച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നെല്ലിന് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില വർധനവ് തികച്ചും അപര്യാപ്തമാണെന്നാണ് രാജ്യത്തെ നെൽകർഷകരുടെ ആക്ഷേപം.

കേന്ദ്രം നെല്ലിൻ്റെ താങ്ങുവില നാമമാത്രമായി വർധിപ്പിച്ചുവെങ്കിലും അതു പോലും കേരളത്തിലെ നെൽകർഷകർക്ക് ലഭിക്കാനുള്ള സാധ്യത തീർത്തും കുറവാണ്. കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്ര വർധനവിന് ആനുപാതികമായി നെല്ലിൻ്റെ താങ്ങുവില കേരളം വർധിപ്പിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യം സംസ്ഥാനം കവർന്നെടുക്കുകയായിരുന്നു' 2022-23ൽ സംസ്ഥാനത്ത് നെല്ലിൻ്റെ താങ്ങു വില കിലോഗ്രാമിന് 28 രൂപ 20 പൈസ ആയിരുന്നു. ഇതിൽ 20 രൂപ 40 പൈസയായിരുന്നു കേന്ദ്ര വിഹിതം. ബാക്കി സംസ്ഥാന വിഹിതവും.

2023-24 ൽ കേന്ദ്രം താങ്ങുവില ഒരു കിലോഗ്രാമിന് ഒരു രൂപ 43 പൈസ കണ്ട് വർധിപ്പിച്ചു. എന്നാൽ കേരളം താങ്ങു വില 28.20 രൂപയിൽ തന്നെ നിലനിർത്തി സംസ്ഥാന വിഹിതത്തിൽ നിന്നും 1.43 രൂപ വെട്ടിക്കുറയ്ക്കുകയാണ് കേരളം ചെയ്തത്. ഈ വർഷം കേന്ദ്രം താങ്ങുവില കിലോഗ്രാമിന് ഒരു രൂപ 17 പൈസ വർധിപ്പിച്ചുവെങ്കിലും അതും സംസ്ഥാന വിഹിതത്തിൽ നിന്നും കിഴിക്കാനാണ് എല്ലാ സാധ്യതയും.

കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) എന്ന സമിതിയാണ് ഓരോ വർഷവും വരുത്തേണ്ട എംഎസ്പി വർധനവ് കൃഷിച്ചെലവിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യുന്നത്. മൂന്നു രീതികളിലാണ് സി എ സി പി കുറഞ്ഞ താങ്ങുവില കണക്കാക്കുന്നത്. ഇതിൽ ആദ്യത്തേത് എ2 രീതിയാണ്. ഇതിൽ വിത്ത്, വളം, കീടനാശിനി തുടങ്ങിയ നിവേശക വസ്തുക്കൾക്കും പാട്ടത്തുക, തൊഴിലാളികളുടെ കൂലി, യന്ത്രങ്ങൾ, ഇന്ധനം തുടങ്ങിയവയ്ക്കുമുള്ള  ചെലവ് കണക്കാക്കി എം എസ് പി നിശ്ചയിക്കുന്നു. രണ്ടാമത്തേത് എ2 + എഫ്എൽ രീതിയാണ്. എ 2 രീതിയിലെ ചെലവുകളുടെ കൂടെ കുടുംബാംഗങ്ങളെടുത്ത  തൊഴിലിൻ്റെ മൂല്യം കൂടി കൂട്ടുന്നു.

മൂന്നാമത്തേത് സമഗ്രമായ കൃഷിച്ചെലവ് കണക്കാക്കുന്ന സി 2 രീതിയാണ്. എ 2+ എഫ് എൽ ചെലവുകൾക്കു പുറമെ സ്വന്തമായുള്ള കൃഷിഭൂമിയുടെ വാടക, സ്ഥിര ആസ്ഥികളുടെ പലിശ  തുടങ്ങിയവയും കൂടി  ഉൾപ്പെടുന്നതാണ് സി 2. 2018-19 മുതൽ കൃഷിച്ചെലവും അതിൻ്റെ 50 ശതമാനവും കൂടിച്ചേർന്ന തുക താങ്ങുവിലയായി കർഷകർക്കു നൽകാൻ കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ എ2+ എഫ് എൽ രീതിയിൽ കൃഷിച്ചെലവ് കണക്കാക്കിയാണ് ഇത് നൽകുന്നത്.

ഇതനുസരിച്ച് 2024-25 ഖാരിഫ് സീസണിൽ ബജ്റയ്ക്ക് ഉല്പാദനച്ചെലവിനേക്കാൾ 77 ശതമാനവും തുവര പരിപ്പിന് 59 ശതമാനവും മക്കച്ചോളത്തിന് 54 ശതമാനവും ഉഴുന്ന് പരിപ്പിന് 52 ശതമാനവും അധികം താങ്ങു വിലയായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിൻ്റെ അവകാശവാദം. മറ്റ് വിളകൾക്ക് ഉല്പാദനച്ചെലവും അതിൻ്റെ 50 ശതമാനവും കൂടിച്ചേർന്ന തുകയാണ് കുറഞ്ഞ താങ്ങുവിലയായി ഈ ഖാരിഫ് സീസണിൽ നിശ്ചയിച്ചിരിക്കുന്നത്.

ഡോ. എം എസ് സ്വാമിനാഥൻ അധ്യക്ഷനായ ദേശീയ കർഷക കമ്മീഷൻ്റെ ശുപാർശ  കർഷകർക്ക് സമഗ്രമായ സി 2 ചെലവും അതിൻ്റെ 50 ശതമാനവും കുടിച്ചേർന്ന തുക എം എസ് പി യായി നിശ്ചയിക്കണമെന്നായിരുന്നു. എല്ലാ വിളകൾക്കും എം എസ് എപി നൽകാൻ നിയമപരമായ പരിരക്ഷ നൽകണമെന്നും എം എസ് പി ഡോ. സ്വാമിനാഥൻ കമ്മീഷൻ്റെ ശിപാർശ പ്രകാരം നൽകണമെന്നുമാണ് സമര രംഗത്തുള്ള കർഷക സംഘടനകളുടെ ആവശ്യം. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. 2024-25 ലെ ഖാരിഫ് സീസൺ എം എസ് പി വർധനവിലൂടെ 35000 കോടി രൂപ അധികമായി ഈ 14 വിളകൾ വിപണിയിൽ എത്തിക്കുന്ന കർഷകർക്ക് ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ ഗുരുതരമായ പ്രതിസന്ധിയിൽ നിന്നും കാർഷിക മേഖലയെ കരകയറ്റാൻ ഈ വർധനവ് തികച്ചും അപര്യാപ്തമാണെന്നാന്ന് കർഷക സംഘടനകളുടെ പക്ഷം. യഥാർത്ഥ ചെലവ് കണക്കാക്കിയല്ല സി എ സി പി താങ്ങുവില നിശ്ചയിക്കുന്നത്. കർഷകർക്കുണ്ടാകുന്ന യഥാർത്ഥ ചെലവ് ഇടിച്ചു കാട്ടിയാണ് ഇവർ നിഗമനങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷമുണ്ടായ രൂക്ഷമായ വിലക്കയറ്റവും പരിഗണിച്ചിട്ടില്ല. സ്വാമിനാഥൻ കമ്മീഷൻ ശിപാർശ ചെയ്തതിലും വളരെ താഴെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന എം എസ് പി വർധനവെന്നും കർഷകർ ആരോപിക്കുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ