CLIMATE CHANGE

ലോകത്തെമ്പാടും നദികൾ വരളുന്നു, 30 വർഷത്തെ ഏറ്റവും വേഗതയിൽ

വെബ് ഡെസ്ക്

ലോകത്തെ വരൾച്ചയിലേക്കു നയിക്കുന്ന തരത്തിൽ നദികൾ വറ്റിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ലോകത്തെമ്പാടുമുള്ള നദികൾ 30 വർഷത്തെ ഏറ്റവും വേഗതയിലാണ് വറ്റിക്കൊണ്ടിരിക്കുന്നതെന്നാണ് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യുഎംഒ) തയാറാക്കിയ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്സസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

അഞ്ച് വർഷമായി നദികളിലെ വെള്ളം ശരാശരിയിൽ താഴെ മാത്രമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2023ൽ ലോകത്താകമാനമുള്ള ജലസ്രോതസുകളിൽ 50 ശതമാനത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് അസാധാരണമായ പ്രതിഭാസമാണെന്നാണ് റിപ്പോർട്ട് പറയുന്നു. അതിൽ ഭൂരിഭാഗം നദികളിലും ആവശ്യത്തിന് വെള്ളമില്ലെന്നും കണ്ടെത്തൽ. 2022ലും 2021ലും സമാന സാഹചര്യമാണുണ്ടായിരുന്നതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

വടക്ക്, മധ്യ, കിഴക്ക് അമേരിക്കയും ആമസോൺ, മിസിസിപ്പി പ്രദേശങ്ങളുമുൾപ്പെടെയുള്ള ശക്തമായ വരൾച്ച നിലനിൽക്കുന്ന സ്ഥലങ്ങളിലെ നദികളുൾപ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പ് വളരെ കുറവാണെന്നാണ് കണ്ടെത്തൽ. ഏഷ്യയിലും ഓഷ്യാനിക് മേഖലയിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഗംഗ, ബ്രഹ്മപുത്ര മേഖലകളിലും ജലനിരപ്പിൽ അസാധാരണമായ കുറവുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

കാലാവസ്ഥയിലെ അസന്തുലിതാവസ്ഥയാണ് നദിവരൾച്ചയ്ക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥ വ്യതിയാനം കാരണമാണ് ഏറ്റവും തീവ്രമായ വരൾച്ചയും പ്രളയവും ഒരേസമയമുണ്ടാകുന്നതെന്നു റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ വർഷമായി കണക്കാക്കുന്നത് 2023 ആണ്. എന്നാൽ ആ വർഷം തന്നെയാണ് ലോകത്തെ പലയിടങ്ങളിലുമായി പ്രളയങ്ങളുയമുണ്ടായതും.

2023ന്റെ പകുതിയിൽ 'ലാ നിന'യി നിന്ന് 'എൽ നിനോ'യിലേക്ക് മാറിയതാണ് ഈ തീവ്രമായ കാലാവസ്ഥയ്ക്കു കാരണമായി കണക്കാക്കുന്നത്. ഇത് സാധാരണയായി കാലാവസ്ഥയിൽ വരുന്ന മാറ്റമാണ്. മധ്യകിഴക്കൻ ഇക്വറ്റോറിയൽ പസഫിക് മേഖലയിൽ ശരാശരി സമുദ്രനിരപ്പിനു മുകളിൽ താപനില വർധിക്കുന്ന സാഹചര്യത്തെയാണ് 'എൽ നിനോ' എന്ന് വിളിക്കുന്നത്. ഇതേ മേഖല തണുക്കുന്നതിനെയാണ് 'ലാ നീന' എന്നു വിശേഷിപ്പിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത വ്യതിയാനങ്ങൾ പ്രവചിക്കാൻ സാധിക്കുന്നതരത്തിൽ മാറിയിരിക്കുന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

അപ്രതീക്ഷിത പ്രളയം സംഭവിച്ച സ്ഥലങ്ങളിൽ ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളും ന്യൂസിലാൻഡിലെയും ഫിലിപ്പീൻസിലെയും വടക്കൻ ദ്വീപുകളും ഉൾപ്പെടും. യുകെയിലും അയർലൻഡിലും ഫിൻലൻഡിലും സ്വീഡനിലും നദികളിൽനിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ശരാശരിയേക്കാളും കൂടുതലായിരുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള ആദ്യത്തെ അപകടസൂചനയാണ് ജലലഭ്യതയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെന്നാണ് ആഗോള കാലാവസ്ഥ സംഘടന (ഡബ്ള്യുഎംഒ) സെക്രട്ടറി ജനറൽ സെലെസ്റ്റെ സൗലോ പറയുന്നത്. പെട്ടന്നുള്ള പ്രളയവും അതിതീവ്ര വരൾച്ചയും മനുഷ്യ ജീവനും പ്രകൃതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും മുകളിലുള്ള അപകടസൂചനയാണെന്നും ശീതപ്രദേശത്തുനിന്ന് മഞ്ഞുരുകുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ ജലസുരക്ഷയെ ദീർഘകാലത്തേക്കു ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. മഴയും വരൾച്ചയും വളരെ വേഗം ആവർത്തിച്ചുവരുന്നത് കാര്യങ്ങൾ പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിച്ചു.

നിലവിലെ സാഹചര്യത്തിൽ 360 കോടി ജനങ്ങൾ വർഷത്തിൽ ഒരു മാസമെങ്കിലും ആവശ്യത്തിനു വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ. ഇത് 2050 ആകുമ്പോഴേക്കും 500 കോടി ജനങ്ങളെയെങ്കിലും ബാധിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.

മഞ്ഞുപാളികൾ ഉരുകിയതിലൂടെ കഴിഞ്ഞ വർഷം 600 ജിഗാ ടൺ വെള്ളം നഷ്ടമായതായാണ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ 50 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കൂടിയ അളവാണെന്നാണ് വിലയിരുത്തൽ. വടക്കുപടിഞ്ഞാറൻ അമേരിക്കയിലെ പർവതനിരകളിലും യുറോപ്യൻ ആൽപ്സിലും ശക്തമായി മഞ്ഞുരുകിയിട്ടുണ്ടെന്നാണ് കണക്കുകൾ. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളിൽ രണ്ടു വർഷത്തിനിടയ്ക്കു 10 ശതമാനം മഞ്ഞുരുകിയതായാണ് കണക്കാക്കുന്നത്.

ജമ്മു കശ്മീർ ജനവിധി: തൂക്കുസഭയോ എൻസി-കോണ്‍ഗ്രസ് സർക്കാരോ? നിർണായകമാകാൻ പിഡിപി

കൊച്ചി ലഹരിമരുന്നുകേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്കും, ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യും

നിലപാട് മയപ്പെടുത്തി മാലദ്വീപ്; ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റകൃത്യം നടത്തിയത് സഞ്ജയ് റോയ് ഒറ്റയ്ക്ക്, കൂട്ടബലാത്സംഗ ആരോപണം തള്ളി സിബിഐ കുറ്റപത്രം

T20WC | ഇനി എതിരാളികള്‍ ഓസ്ട്രേലിയയും ശ്രിലങ്കയും; ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ