CLIMATE CHANGE

തുള്ളിക്കൊരുകുടം പെയ്ത്ത്, മണിക്കൂറിനുള്ളില്‍ മിന്നല്‍ പ്രളയം; എങ്ങനെ സംഭവിക്കുന്നു മേഘവിസ്‌ഫോടനം?

വെബ് ഡെസ്ക്

കൊച്ചിയിൽ അതിശക്തമായ മഴയും വെള്ളക്കെട്ടുമുണ്ടാകാൻ കാരണമായത് മേഘവിസ്ഫോടനമാണെന്നാണ് വിലയിരുത്തലുകൾ. 2022-ൽ അമർനാഥിൽ സംഭവിച്ച ശക്തമായ പ്രളയത്തിനും ഉരുൾപൊട്ടലിനും മേഘവിസ്ഫോടനമായിരുന്നു കാരണം. മഴയോടൊപ്പം ഇടിയും മിന്നലും കാറ്റും ചേർന്ന് വരുന്ന മേഘവിസ്ഫോടനം എന്താണ്?

വളരെ ചെറിയ സമയത്തിനുള്ളിൽ ഉണ്ടാകുന്ന അതിതീവ്ര മഴയാണ് മേഘവിസ്ഫോടനം. ചുരുങ്ങിയ സമയത്തിൽ പേമാരി തന്നെ പെയ്യുന്നത് ഏതു പ്രദേശത്തും പ്രളയമുണ്ടാക്കാൻ സാധ്യതയുണ്ട്. ശക്തമായ ഇടിയും മിന്നലും ഉരുൾപൊട്ടലും കൂടിയാകുന്നതോടെ നാശനഷ്ടങ്ങൾ വർധിക്കുകയും രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്യും.

എന്താണ് മേഘവിസ്ഫോടനത്തിനു കാരണം?

കുമുലോനിംബസ് എന്ന വലിയ മഴമേഘങ്ങളാണ് മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നത്. എല്ലാ കുമിലോനിംബസ് മേഘങ്ങളും പെരുമഴയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഇത്തരം മേഘങ്ങളുടെ വലിപ്പം ശക്തമായ മഴയുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. അത്തരത്തിൽ മേഘവിസ്ഫോടനം സംഭവിക്കാൻ സാധ്യതയുള്ള മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ഈർപ്പമുള്ള വായുകണങ്ങളേയും വഹിച്ചുകൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുന്നു. ഈ മഴ മേഘങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 15 കിലോമീറ്റർവരെ ഉയരത്തിൽ എത്തും.

ഇത്തരം കൂറ്റൻ കുമുലോനിംബസ് മേഘങ്ങളാലാണ് ശക്തമായ മേഘവിസ്ഫോടനം സംഭവിക്കുന്നത്. ഈ മേഘങ്ങൾക്കുള്ളിൽ ശക്തമായ വായൂചംക്രമണം നടക്കുന്നതിന്റെ ഭാഗമായി മേഘങ്ങളുടെ മുകളിൽ ഐസ് ക്രിസ്റ്റലുകളും താഴെ ഭാഗത്ത് ജലകണങ്ങളും രൂപപ്പെടുന്നു. അന്തരീക്ഷത്തിൽ പത്ത് കിലോമീറ്ററിന് മുകളിലെത്തുന്ന മേഘങ്ങൾ അവിടത്തെ താപനില -40 മുതൽ -60 ഡിഗ്രി സെൽഷ്യസ് ആയതിനാൽ ഉടൻ തന്നെ മഞ്ഞുകണങ്ങളായി മാറുകയും വായൂപ്രവാഹം ശമിക്കുമ്പോൾ ഗുരുത്വാകർഷണം കാരണം താഴേക്ക് പതിക്കുകയും ചെയ്യുന്നു.

ഭൂമിയുടെ പ്രതലത്തിലേക്കെത്തുന്ന മഞ്ഞുകണങ്ങൾ ഉയർന്ന താപനിലയിൽ ജലത്തുള്ളികളായി ഭൂമിയിലേക്ക് പതിക്കുന്നു. അതൊരു ശക്തമായ പേമാരിയായി മാറുന്നതിലൂടെയാണ് ഇപ്പോൾ സംഭവിച്ചതുപോലെയുള്ള അതിതീവ്രമായ പ്രളയമുണ്ടാകുന്നത്.

കൊച്ചിയിലേത് മേഘവിസ്ഫോടനം?

കൊച്ചിയിലും അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. 14 കിലോമീറ്റർ ഉയരത്തിലുള്ള മഴമേഘങ്ങളാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം കാണപ്പെട്ടത്. ഇത് മൺസൂൺ മഴമേഘങ്ങളല്ല എന്നും മൺസൂൺ എത്തുന്നതിനു മുമ്പുള്ള മേഘങ്ങളാണെന്നും കുസാറ്റിലെ ശാസ്ത്രജ്ഞനായ ഡോ അഭിലാഷ് ദ ഫോർത്തിനോട് പറഞ്ഞു. പശ്ചിമ തീരത്ത് കാറ്റ് വർധിച്ചതും മേഘങ്ങൾ കൂമ്പാരങ്ങളാകാൻ കാരണമായി എന്നും അദ്ദേഹം പറയുന്നു. ഒരു മണിക്കൂറിൽ പത്ത് സെന്റിമീറ്റർ മഴ ലഭിക്കുമ്പോഴാണ് മേഘവിസ്ഫോടനമായി കണക്കാക്കുന്നത്. കൊച്ചിയുടെ സമീപ പ്രദേശത്ത് ഒമ്പത്‌ സെന്റീമീറ്ററോളം മഴ പെയ്തതായാണ് കുസാറ്റിലെ എ ഡബ്ള്യു എച്ച്(AWH) സെന്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ മേഘവിസ്ഫോടനമായി കണക്കാക്കാൻ സാധിക്കുമെന്നും ഡോ അഭിലാഷ് പറയുന്നു.

ഈ മേഘവിസ്ഫോടനങ്ങളെ താങ്ങാൻ സാധിക്കുന്നതല്ല ഇപ്പോഴത്തെ നമ്മുടെ ഡ്രെയിനേജ് സംവിധാനം എന്നതുകൊണ്ടാണ് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് എന്നും അദ്ദേഹം പറയുന്നു. ഇത്തരം മേഘങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന അതിശക്തമായ കാറ്റ് ചിലപ്പോൾ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതകൈവരിക്കാൻ സാധ്യതയുണ്ടെന്നും അത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നും മരങ്ങൾ കടപുഴകാനുള്ള സാധ്യതയുണ്ടെന്നും ഡോ അഭിലാഷ് പറഞ്ഞു.

ദേശീയ പ്രളയ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 40 ദശലക്ഷം ഹെക്ടര്‍ ഭൂമി വെള്ളപ്പൊക്കം ബാധിക്കാനിടയുള്ളതാണ്, കൂടാതെ പ്രതിവര്‍ഷം ശരാശരി 18.6 ദശലക്ഷം ഹെക്ടര്‍ ഭൂമിയേയും പ്രളയം ബാധിക്കുന്നുണ്ട്. വേനല്‍ക്കാലത്തുണ്ടാകുന്ന കാട്ടുതീക്ക് സമാനമായി ഭാവിയില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുക മിന്നല്‍ പ്രളയമായിരിക്കും.

കാട്ടുതീ വനങ്ങളെയും സസ്യജാലങ്ങളെയും നിമിഷ നേരം കൊണ്ട് നശിപ്പിക്കുന്നു, മിന്നല്‍ പ്രളയം മണ്ണിനെ ദുര്‍ബലമാക്കുകയും വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. മുന്‍പുണ്ടായിരുന്നതുപോലെ ജലത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് മണ്ണിന് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. യു കെ നാഷണല്‍ വെതര്‍ സര്‍വീസിന്റെ പഠനമനുസരിച്ച് ഇടുങ്ങിയ നദികളിലും കുത്തനെയുള്ള പ്രദേശങ്ങളിലുമാണ് മിന്നല്‍ പ്രളയത്തിന് സാധ്യത കൂടുതല്‍. ഈ നദികള്‍ക്ക് സമീപമുളള ഗ്രാമീണ മേഖലകളെയാണ് കാര്യമായി പ്രളയം ബാധിക്കുന്നത്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും