ENVIRONMENT

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; അർബുദ ഗവേഷണങ്ങളിൽ നിർണായകം

വെബ് ഡെസ്ക്

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ.

ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ അർബുദ ഗവേഷണങ്ങളെ സഹായിക്കാനും കണ്ടെത്തൽ ഉപകരിക്കും. നേരത്തെ, മത്തിയുടെ ജനിതകഘടനയും സിഎംഎഫ്ആർഐ കണ്ടെത്തിയിരുന്നു.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ശ്രേണീകരണം നടത്തിയത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.

കല്ലുമ്മക്കായയുടെ വളർച്ച, പ്രത്യുല്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡേറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.

രോഗപ്രതിരോധ ശേഷിയുള്ളതും ഉല്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉല്പാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

കേരളത്തിലടക്കം ഏറെ വാണിജ്യ-പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷിക്ക്, വ്യാപകമായി കാണപ്പെടുന്ന പരാദ രോഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി. എന്നാൽ, ജീനും ജനിതകഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ, ഇവയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത്.

അർബുദ ഗവേഷണത്തിന് ഉപകരിക്കുന്ന പുതിയ മാതൃകാ ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകൾ തുറന്നിടുന്നതാണ് പഠനമെന്ന് ഡോ. സന്ധ്യ സുകുമാരൻ പറഞ്ഞു. അർബുദ ഗവേഷണങ്ങൾക്ക് വെളിച്ചം നൽകാനും പുതിയ സങ്കേതകങ്ങൾ വികസിപ്പിക്കാനും കല്ലുമ്മക്കായയുടെ ജനിതകവിവരങ്ങൾ പ്രയോജനപ്പെടും. അർബുദ പ്രതിരോധശേഷിയുള്ളത് ഉൾപ്പെടെ കല്ലുമ്മക്കായയിലെ മൊത്തം 49,654 പ്രോട്ടീൻ കോഡിങ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞു.

കായലുകളിലും കടലിലും ജൈവനിരീക്ഷണത്തിന് ശേഷിയുള്ളതാണ് കല്ലുമ്മക്കായ. വലിയ അളവിൽ ലോഹങ്ങളും മറ്റ് പാരിസ്ഥിതിക മലിനീകരണങ്ങളും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുന്നതിലൂടെ ജലാശയ പാരിസ്ഥിതിക നിരീക്ഷണം കൂടുതൽ കൃത്യവും ഫലപ്രദവുമാകും. ജനിതകവിവരങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുന്ന ജനിതക മാർക്കറുകൾ കൊണ്ട് ഇത്തരത്തിൽ മലിനീകരണങ്ങൾ മനസ്സിലാക്കാനാകുമെന്ന് സിഎംഎഫ്ആര്ഐയിലെ ഗവേഷകർ പറഞ്ഞു.

വെള്ളത്തിലെ പിഎച്ച്, താപനില, ലവണാംശം തുടങ്ങിയവയോട് വളരെവേഗം പൊരുത്തപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. ജീനോം ഡീകോഡിങ് വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന മനസ്സിലാക്കാനുള്ള അവസരം കൈവരും.

ഡോ എ ഗോപാലകൃഷ്ണൻ, വി ജി വൈശാഖ്, ഡോ വിൽസൺ സെബാസ്റ്റ്യൻ, ഡോ ലളിത ഹരി ധരണി, ഡോ അഖിലേഷ് പാണ്ഡെ, ഡോ അഭിഷേക് കുമാർ, ഡോ ജെ കെ ജെന എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി.

ഫാക്ട് ചെക് യൂണിറ്റ് നിയമനം ഭരണഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി 'ടൈബ്രേക്കര്‍' ജഡ്ജിയും; കേന്ദ്രത്തിന് വീണ്ടും തിരിച്ചടി

പത്തൊമ്പതാം വയസുമുതല്‍ 'നക്ഷത്രങ്ങളുടെ അമ്മ'; മക്കളായി സത്യന്‍ മുതല്‍ യുവതാരങ്ങള്‍ വരെ...

മലയാള സിനിമയുടെ അമ്മ മുഖം; കവിയൂർ പൊന്നമ്മ അന്തരിച്ചു

ശ്രീലങ്കയ്ക്ക് ഒരു 'മാർക്സിസ്റ്റ് ' പ്രസിഡന്റുണ്ടാവുമോ? നിർണായക തിരഞ്ഞെടുപ്പ് നാളെ

ചെപ്പോക്കില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ; ബംഗ്ലാദേശിനെതിരെ ലീഡ് 300 കടന്നു