ENVIRONMENT

വരാനിരിക്കുന്നതു ശുദ്ധോർജത്തിന്റെ യുഗം; ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതൽ സുലഭമാവും, വില കുറയും

വെബ് ഡെസ്ക്

പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ സമീപഭാവിയില്‍ വളരെ വിലകുറഞ്ഞതും കൂടുതല്‍ സുലഭവുമാവുമെന്നു രാജ്യാന്തര ഊര്‍ജ ഏജന്‍സി (ഐഇഎ). ദശാബ്ദത്തിന്റെ അവസാനത്തോടെ ശുദ്ധോര്‍ജത്തിലേക്കുള്ള മാറാനുള്ള നീക്കം ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ ഊര്‍ജിതപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഐഇഎയുടെ വിലയിരുത്തൽ.

രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ എണ്ണ, വാതകം, കല്‍ക്കരി എന്നിവ ലഭ്യമാകുന്ന പുതിയ ഊര്‍ജയുഗമാണു വരാനിരിക്കുന്നതെന്നാണ് ഐഇഎ പറയുന്നത്. ഇത് വീടുകള്‍ക്കും ബിസിനസുകള്‍ക്കും കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിക്കുന്നതിലേക്കു നയിക്കുമെന്നും പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഇഎയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുതിയ ഫോസില്‍ ഇന്ധന പദ്ധതികളിലെ നിക്ഷേപം ലോകത്തിന്റെ ആവശ്യത്തേക്കാള്‍ കൂടുതലായതിനാല്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷം മൂലം എണ്ണ, വാതക വിലയില്‍ സമീപകാലത്ത് ആഗോളതലത്തില്‍ ണ്ടായ വര്‍ധനയില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കുറച്ച് ആശ്വാസം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തുടനീളം ഫോസില്‍ ഇന്ധന ഉപഭോഗം 2030ന് മുന്‍പ് ഏറ്റവും ഉയർന്ന അവസ്ഥയിലെത്തുമെന്നും കാലാവസ്ഥാ നയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സ്ഥിരമായ ഇടിവിലേക്ക് വീഴുമെന്നുമുള്ള പ്രവചനം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതായി ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. ഫോസില്‍ ഇന്ധന പദ്ധതികളിലെ നിക്ഷേപം തുടരുന്നത് എണ്ണയുടെയും വാതകത്തിന്റെയും വിപണി വില കുറയുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം എണ്ണ, വാതക വിതരണത്തില്‍ സമീപകാല തടസത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഐഇഎ വ്യക്തമാക്കുന്നു. സംഘര്‍ഷം മേഖലയില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും വാതകത്തിന്റെയും കയറ്റുമതിയെ തടസ്സപ്പെടുത്തും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വില കുറയുമെന്നാണ് മനസിലാവുന്നതെന്നു റിപ്പോര്‍ട്ട് പറയുന്നു.

ദശാബ്ദത്തിന്റെ അവസാനത്തോടെ, ആഗോള എണ്ണവില ബാരലിന് 75-80 ഡോളര്‍ ആകാമെന്നാണ് ഐഇഎയുടെ പ്രവചനം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് 2022-ല്‍ എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലായിരുന്നു ശരാശരി. എന്നാൽ, ചൈനയില്‍നിന്നുള്ള ആവശ്യകത കുറഞ്ഞതിനെത്തുടര്‍ന്ന് 74 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ എണ്ണവില.

യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യുന്ന വാതകവില ദശാബ്ദത്തിന്റെ അവസാനത്തോടെ ദശലക്ഷം ബ്രിട്ടിഷ് തെര്‍മല്‍ യൂണിറ്റി(എംബിടിയു)നു 6.50 ഡോളര്‍ ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു എംബിടിയുവിനു 70 ഡോളറിലധികമായിരുന്നു 2022-ലെ ശരാശരി വില.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ മുഖേനെയുള്ള ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതിയില്‍ നിക്ഷേപം വലിയതോതില്‍ വര്‍ധിച്ചിരുന്നു. ഇത് യൂറോപ്പിലേക്കു പൈപ്പ്ലൈന്‍ വഴിയുള്ള റഷ്യന്‍ വാതകത്തിന്റെ ഇറക്കുമതി ഗണ്യമായി കുറയാന്‍ ഇടയാക്കി. 2030-ഓടെ ലോകത്തിലെ എല്‍എന്‍ജി ശേഷി ഏകദേശം 50 ശതമാനം വര്‍ധിക്കുമെന്നാണ് ഐഇഎ പ്രതീക്ഷിക്കുന്നത്.

യുഎസിലെയും കാനഡയിലെയും തെക്കേ അമേരിക്കയിലെയും പുതിയ എണ്ണപദ്ധതികളില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ലോകമെമ്പാടും ഉല്‍പ്പാദനം വര്‍ധിക്കുന്നത് ഭാവിയിലെ ആവശ്യകതയിലുള്ള വര്‍ധനവ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കാം. കാരണം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറകയാണ്. ''അടുത്ത ദശകങ്ങളില്‍ എണ്ണ വിപണിയിലെ വളര്‍ച്ചയുടെ എന്‍ജിനാണ് ചൈന. എന്നാല്‍ ആ എന്‍ജിന്‍ ഇപ്പോള്‍ വൈദ്യുതിയിലേക്കു മാറുകയാണ്,'' എന്നാണ് ഐഇഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവില്‍, ലോകത്ത് പുതിയ കാര്‍ വില്‍പ്പനയില്‍ 20 ശതനാനത്തോളം ഇലക്ട്രിക് വാഹനങ്ങളാണ്. 2030-ഓടെ ഇത് 50 ശതമാനമായി ഉയരും. ഈ നേട്ടം ഈ വര്‍ഷത്തോടെ ചൈന കൈവരിച്ചുകഴിഞ്ഞു. ഇത് പ്രതിദിനം ലോകത്തിന്റെ എണ്ണയുടെ ആവശ്യകതയില്‍ 60 ലക്ഷം ബാരലിനു കുറവ് വരുത്തുമെന്നാണ് ഐഇഎ ചൂണ്ടിക്കാട്ടുന്നത്. ശുദ്ധ വൈദ്യുതി സ്രോതസ്സുകളുടെ ആവശ്യകത വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ധിക്കുമെന്നും ഐഇഎ പ്രവചിക്കുന്നു.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്