ENVIRONMENT

ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നത് തുടരുന്നു : ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ ആശങ്കയേറിയതോടെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവരുമായി ചേർന്ന് അവലോകന യോഗം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജോഷിമഠിലെ ജില്ലാ ഉദ്യോഗസ്ഥരും ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ പങ്കെടുക്കും.

വിഷയം പഠിക്കാൻ പ്രദേശത്ത് ഇന്ന് കേന്ദ്ര സംഘമെത്തും

അതേസമയം, വിഷയം പഠിക്കാൻ പ്രദേശത്ത് ഇന്ന് കേന്ദ്ര സംഘമെത്തും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങള്‍ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. അതിശൈത്യവും റോഡുകള്‍ തകർന്നതും ഒഴിപ്പിക്കലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 600 ലധികം കുടുംബങ്ങളെ ഇതിനകം മാറ്റിപ്പാർപ്പിച്ചു. കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിങി ധാമി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജോഷിമഠിലെത്തിയിരുന്നു.

ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.

ജോഷിമഠിലെ പ്രതിസന്ധിയില്‍ ഭൗമശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന ഗുരുതരമായ പ്രശ്‌നത്തെ സൂചിപ്പിക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ട് വന്നത് 1976-ലാണ്. ആ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച മിശ്ര കമ്മീഷന്‍ നിര്‍ണായകമായ ഒരു വിവരത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ജോഷിമഠ് സ്ഥിതിചെയ്യുന്നത് പരമ്പരാഗതമായി മണ്ണിടിയുന്ന ഭൂമിയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവിടത്തെ ഭൂമിയെ കൂടുതല്‍ അസ്ഥിരമാക്കിയെന്നാണ് വിലയിരുത്തലുകള്‍.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും