EXPLAINER

ഇസ്രയേൽ ആക്രമണങ്ങളിൽനിന്ന് ഗാസയിലെ ആശുപത്രികളെ രക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കാകുമോ?

വെബ് ഡെസ്ക്

ഗാസയിലെ ആശുപത്രികളും ഇസ്രയേൽ വ്യാപകമായി ആക്രമിക്കുകയാണ്. മുന്നറിയിപ്പ് ഇല്ലാതെയും മുന്നറിയിപ്പ് നൽകിയുമുള്ള ആക്രമണങ്ങളാണ് പലപ്പോഴും നടത്തുന്നത്. ചില രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇസ്രയേലിനോട് പലതവണ ഇതിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനോടൊന്നും ഇസ്രയേൽ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഒടുവിലെ കണക്ക് പ്രകാരം 9000 പേരാണ് ഇതിനകം സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

ഇസ്രയേല്‍-ഹമാസ് സംഘർഷം രൂക്ഷമായ ആദ്യ വാരം മുതല്‍ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞ് തുടങ്ങിയിരുന്നു. പരുക്കേറ്റവർ മാത്രമല്ല, ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച ഗാസയിലെ ജനത അഭയം തേടിയതും ആശുപത്രികളിലായിരുന്നു. എന്നാല്‍ ആശുപത്രികളില്‍ പോലും ജീവന്‍ സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവില്‍. ഗാസ നഗരത്തിലെ ആശുപത്രികളായ അല്‍ ഷിഫയ്ക്കും അല്‍ ഖുദ്സിനു ചുറ്റും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ സമീപദിവസങ്ങളിലായി വട്ടമിട്ടുപറക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

രണ്ട് ആശുപത്രികള്‍ക്കും പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന നിർദേശം ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ ഒഴുപ്പിക്കല്‍ സാധ്യമല്ലെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിശദീകരണം. ആവശ്യത്തിന് മരുന്നും ഇന്ധനവും ഇല്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 19 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവൃത്തിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ഗാസയിലെ ആശുപത്രികളെ എത്രത്തോളം സംരക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഏതൊക്കെ ആശുപത്രികളാണ് ആക്രമണ ഭീഷണി നേരിടുന്നത്?

അടുത്തിടെ ഗാസ നഗരത്തിലെ അല്‍ ഖുദ്സ്, അല്‍ ഷിഫ, വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളുടെ സമീപപരിസരങ്ങളില്‍ ആക്രമണം നടന്നിരുന്നു. ആശുപത്രികളിലെ രോഗികളെ ഒഴുപ്പിക്കുക എന്നത് അവരെ കൊല്ലുന്നതിന് സമാനമായിരിക്കുമെന്നാണ് പലസ്തീന്‍ റെഡ് ക്രെസന്റ് വക്താവായ നെബല്‍ ഫർസാഖ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞത്.

നൂറുകണക്കിന് രോഗികളെ ചികിത്സിക്കുന്നതും പതിനാലായിരത്തോളം പലസ്തീനികള്‍ക്ക് അഭയവുമായിരിക്കുന്ന ആശുപത്രി ആക്രമിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം. ആശുപത്രികളിലെ രോഗികള്‍ക്ക് പോകുന്നതിനായി സുരക്ഷിതാമായുള്ള ഇടമില്ലെന്നും ഒഴിപ്പിക്കല്‍ വധശിക്ഷയ്ക്ക് തുല്യമായിരിക്കുമെന്നും യുഎന്‍ ഓഫീസ് ഫോർ ദി കോർഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫേഴ്സ് പറയുന്നു. കഴിഞ്ഞ വാരം ഇസ്രയേലി ആക്രമണത്തെ തുടർന്ന് ടർക്കിഷ് - പലസ്കീന്‍ ഫ്രണ്ട്ഷിപ് ഹോസ്പിറ്റല്‍ നിർബന്ധിതമായി അടച്ചുപൂട്ടേണ്ടതായി വന്നിരുന്നു.

ആശുപത്രികള്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ടോ?

കഴിഞ്ഞ ദിവസം ഇസ്രയേലി സൈന്യം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അല്‍ ഷിഫ ഹമാസിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നാണെന്നായിരുന്നു ആരോപണം. ആശുപത്രി ഹമാസിന്റെ സൈനിക വിഭാഗമായ ഖസാം ബ്രിഗേഡ്സിന്റെ ആസ്ഥാന കേന്ദ്രമാണെന്നും വീഡിയോയില്‍ പറയുന്നതായാണ് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ ആരോപണം തെറ്റാണെന്നും അവിടെയുള്ള ഡോക്ടർമാർ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വാരം ഇസ്രയേലി സൈനിക വക്താവയ ഡാനിയേല്‍ ഹഗരി ഇത് സംബന്ധിച്ച് ത്രീഡി മാപ് ഉപയോഗിച്ചുള്ള വിശദീകരണവും നടത്തിയിരുന്നു.

കഴിഞ്ഞ മാസം ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്.

ആശുപത്രികള്‍ക്ക് അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം എത്രത്തോളം പരിരക്ഷയുണ്ട്

രണ്ടാം ലോക യുദ്ധത്തിന് ശേഷം ഒപ്പുവച്ച 1949ലെ ജനീവ കണ്‍വന്‍ഷനെ അടിസ്ഥാനമാക്കിയുള്ളതാണ് അന്താരാഷ്ട്ര മാനുഷിക നിയമം (International humanitarian law). ഇതിന്‍ പ്രകാരം ആശുപത്രികള്‍ സൈനിക ആക്രമണ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. 'Civilian Objects' എന്ന പദമാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്നത്.

1977ലെ അഡീഷണല്‍ പ്രോട്ടോക്കോളുകളില്‍ ആശുപത്രികള്‍ക്ക് പരിരക്ഷ നല്‍കുന്ന കൂടുതല്‍ വ്യവസ്ഥകളുണ്ട്. ''ആശുപത്രി സംവിധാനങ്ങള്‍ എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. ആക്രമിക്കപ്പെടേണ്ട വസ്തുവായി കണക്കാക്കരുത്,'' ആർട്ടിക്കിള്‍ 12 വ്യക്തമാക്കുന്നു.

എന്നാല്‍ ആർട്ടിക്കിള്‍ 13ല്‍ മാനുഷിക പ്രവർത്തനങ്ങളുടെ പുറത്ത് ശത്രുവിന് ഹാനികരമായ കാര്യങ്ങള്‍ ചെയ്യുന്നതിനായി ഉപയോഗിക്കുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ സംരക്ഷണം ഒഴിവാക്കാമെന്നും പറയുന്നു. ഇത്തരം സന്ദർഭങ്ങളില്‍ കൃത്യമായ മുന്നറിയിപ്പും സമയവും അനുവദിക്കണമെന്നും നിർദേശമുണ്ട്.

നിയമം സംരക്ഷണം നല്‍കുകയും അത് പിന്‍വലിക്കുകയും ചെയ്യുകയാണ്. സൈനിക കേന്ദ്രങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന ആശുപത്രികള്‍ക്ക് പോലും സംരക്ഷണം നഷ്ടപ്പെടാമെന്നാണ് ഗോർഡന്‍ പറയുന്നത്. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ആശുപത്രികളുടെ സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് ന്യൂഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍‍ സർവകലാശാലയിലെ അന്താരാഷ്ട്ര മാനുഷിക നിയമവിഭാഗം പ്രൊഫസർ ശ്രീനിവാസ് ബുരയും വ്യക്തമാക്കി. എന്നിരുന്നാലും രോഗികളേയും ഗുരുതരമായി പരുക്കേറ്റവരേയും ചികിത്സിക്കുന്ന ആശുപത്രി ഒഴിയണമെന്ന് ആവശ്യപ്പെടാനുള്ള മതിയായ കാരണമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും