EXPLAINER

സംസ്ഥാനങ്ങളുടെ അഭിപ്രായം മാനിക്കാതെ ഭേദഗതിക്ക് നീക്കം? ഏക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമിതി പരിഗണിക്കുന്നതെന്തൊക്കെ?

വെബ് ഡെസ്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് തിരക്കിട്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഉന്നതതലസമിതി രൂപീകരിക്കുകയും ചെയ്തു. ഏക തിരഞ്ഞെടുപ്പ് നടത്തുന്നത്തുന്നത് പ്രായോഗികമാണോ, ഒറ്റ തിരഞ്ഞെടുപ്പ് സാധ്യമാണോ തുടങ്ങിയ കാര്യങ്ങൾ പഠിക്കാനാണ് സമിതിയെ രൂപീകരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഗുണദോഷങ്ങള്‍ പഠിക്കാനല്ലെന്നും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ പരിശോധിക്കുന്നതിനാണ് സമിതിയെ നിശ്ചയിച്ചതെന്നും പരിഗണനാ വിഷയങ്ങൾ തന്നെ വ്യക്തമാക്കുന്നു.

എട്ടംഗ സമിതിയില്‍ ഉൾപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഭാഗമാകില്ലെന്ന് അറിയിച്ചിരുന്നു.

സർക്കാർ സമിതിക്ക് മുന്നിൽ സമർപ്പിച്ച പരിഗണനാ വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഉദ്ദേശ്യ ശുദ്ധിയെ സംശയത്തിന്റെ നിഴലിലാക്കുന്നത്

അത്യധികം നിര്‍ണായകമായ ഈ ആശയത്തെ സംബന്ധിച്ച് ഇതിനകം തന്നെ രാജ്യത്തുടനീളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്താണ് ഇതിന്റെ പ്രാധാന്യം. ഈ നിയമം ഇന്ത്യയിലെ ജനാധിപത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉന്നയിക്കാനുള്ള കാരണങ്ങളെന്തൊക്കെയാണ്?

സർക്കാർ സമിതിക്ക് മുന്നിൽ സമർപ്പിച്ച പരിഗണനാ വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഉദ്ദേശ്യ ശുദ്ധിയെ സംശയത്തിന്റെ നിഴലിലാക്കുന്നത്.

1950 ലെ ജനപ്രാതിനിധ്യനിയമം, 1951 ലെ ജനപ്രാതിനിധ്യനിയമം എന്നീ ഭരണഘടനാ നിയമങ്ങളുടെ ഭേദഗതിയാണ് , എല്ലാ തിരഞ്ഞെടുപ്പുകളും ഒരേ സമയത്താക്കുന്നതിന് വേണ്ടി ചെയ്യേണ്ടിവരിക.

1950-ലെയും 1951-ലെയും ജനപ്രാതിനിധ്യ നിയമങ്ങള്‍ പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും എങ്ങനെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നവയാണ്. മാത്രമല്ല , 2018 ല്‍ നിലവിലെ ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ നിയമ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് ഈ വ്യവസ്ഥയില്‍ ഭേദഗതി സർക്കാർ ഒരുങ്ങുന്നത്.

ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഉയര്‍വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും കമ്മിറ്റി ശുപാര്‍ശ ചെയ്യും

ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഉയര്‍വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും കമ്മിറ്റി ശുപാര്‍ശ ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് സമിതി പ്രശ്‌നമായി കാണുന്നത്. ഒന്നാമതായി ഒരു പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭയുണ്ടാകുന്നത്. രണ്ടാമതായി, നിയമസഭയില്‍ അവിശ്വാസ പ്രമേയം പാസായി സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുന്നത്. മൂന്നാമതായി കൂറുമാറ്റം മൂലം സര്‍ക്കാരിന് ഭൂരിപക്ഷവും അധികാരവും നഷ്ടപ്പെടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇത്തരം സങ്കീര്‍ണമായ സംഭവങ്ങളുണ്ടായാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ ഈ പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം എന്ന ബദല്‍ മാര്‍ഗ്ഗങ്ങളാണ് സമിതി മുന്നോട്ട് വയ്ക്കേണ്ടത്. ഒരു തിരഞ്ഞെടുപ്പ് ആശയം രാജ്യത്തിന് നല്ലതാണോ എന്ന ചര്‍ച്ചയ്ക്ക് പകരം ഇത് നടപ്പാക്കാന്‍ തന്നെയാണ് കേന്ദ്രം ഉദ്ദ്യേശിക്കുന്നതെന്ന് ഈ ശുപാര്‍ശയില്‍ നിന്നെല്ലാം വ്യക്തമാണ്.

വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി ഒരൊറ്റ വോട്ടര്‍പട്ടികയും, തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാവുന്ന വഴികളും സമിതി നിര്‍ദേശിക്കും

ഒന്നിലധികം തിരഞ്ഞെടുപ്പുകളെ എങ്ങനെ ഒരുമിച്ച് സമന്വയിപ്പിക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്യും. അവ ഒറ്റയടിക്ക് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ നടത്താവുന്ന സമയപരിധിയും ഘട്ടങ്ങളും നിര്‍ദേശിക്കും. ഇത് സുഗമമാക്കാന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതികളും സമിതി ശുപാര്‍ശ ചെയ്യും. തദ്ദേശ, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി ഒരൊറ്റ വോട്ടര്‍പട്ടികയും, തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാവുന്ന വഴികളും സമിതി നിര്‍ദേശിക്കും. നിലവില്‍ ഒരോ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ വോട്ടര്‍ പട്ടിക പരിശോധിച്ച് തയാറാക്കുകയാണ് പതിവ്.

ഭരണഘടനാ ഭേദഗതിക്ക് രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെയും അംഗീകാരം വേണമെന്ന് അനുച്ഛേദം 368 വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളോട് പോലും കൂടിയാലോചനകള്‍ നടത്താതെ ഏകപക്ഷീയമായി ഇതും നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. 2018ല്‍ ലോ കമ്മീഷന്‍ പോലും ഇത്തരം ഭരണഘടനാ ഭേദഗതികള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

ചെലവ് ചുരുക്കല്‍ തന്നെയാണ് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം

അതായത്, ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഏതൊരു നീക്കവും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന അസംബ്ലികളുടെയും സര്‍ക്കാരിന്റെയും കാലാവധിയെ ബാധിക്കും.

രാജ്യത്ത് മൂന്നുതരം ഭരണഘടന ഭേദഗതികളാണ് നടപ്പിലാക്കാന്‍ കഴിയുക. ചിലതിന് പാര്‍ലമെന്റിന്റെ സാധാരണ ഭൂരിപക്ഷമാണ് ആവശ്യം. അതായത് ഇരുസഭകളിലും ഹാജരായിട്ടുളള അംഗങ്ങളില്‍ ഭൂരിപക്ഷം പേരുടെ പിന്തുണ. ഭരണഘടനയുടെ 368(2) പ്രകാരം ചില ഭേദഗതികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതിന് പുറമെ ഇരുസഭകളിലേയും ആകെ അംഗങ്ങളുടെ പകുതിയിലേറെ പേരുടെ പിന്തുണയും വേണം.

ഇരുസഭകളിലേയും ആകെ അംഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷത്തിന് പുറമെ പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ ഭൂരിപക്ഷവും വേണ്ടതാണ് മറ്റൊരു വിഭാഗം നിയമങ്ങൾ.

അവസാന വിഭാഗത്തില്‍പ്പെട്ടതാണ് ജനപ്രാതിനിധ്യ നിയമ ഭേദഗതിയെന്നാണ് ഇതുവരെ കരുതപ്പെട്ടത്. കാരണം ഇത് ഫെഡറല്‍ ഘടന ബാധിക്കുന്നതാണ്. നിയമിക്കപ്പെട്ട സമിതി ഏത് തരത്തിലാണ് പുതിയ ഭരണഘടന ഭേദഗതി കൊണ്ടുവരേണ്ടതെന്ന് നിര്‍ദ്ദേശിക്കും. അതായത് നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലാതെ ഭരണഘടന ഭേദഗതി നടപ്പിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തം.

ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ദേശീയ താല്‍പര്യത്തിന് അഭികാമ്യമായിരിക്കുമെന്നും സമിതി രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഏകതിരഞ്ഞെടുപ്പിലെ എല്ലാ വ്യവസ്ഥകളും രാജ്യത്തിന്റെ ഫെഡറിലിസത്തിനും ജനാധിപത്യത്തിനും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

ചെലവ് ചുരുക്കല്‍ തന്നെയാണ് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി ചെലവ് കുറച്ച് പൊതു പണം ലാഭിക്കാം. രണ്ടാമതായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം. ഇത് വികസനോന്മുകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമെന്നാണ് അവകാശവാദം.രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഈ നയം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും