EXPLAINER

അമേരിക്കൻ ക്യാമ്പസുകളിൽ കലാപം പടരുന്നതെന്തിന് ?

സനു ഹദീബ

രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിഭിന്നമായി പൗരസമൂഹം സംഘടിക്കുകയും ഭരണകൂടത്തെ വിറപ്പിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന വലിയ ചരിത്രമുള്ള രാജ്യമാണ് അമേരിക്ക. പലപ്പോഴും ഇത്തരം പ്രക്ഷോഭങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളത് ക്യാമ്പസുകളും വിദ്യാർത്ഥികളുമാണ്. 1968 ൽ നടന്ന വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധം ഒരു ഉദാഹരണമാണ്. 2011 ൽ അമേരിക്കയിൽ നടന്ന ജനകീയ മുന്നേറ്റമാണ് ഒക്യു്പേയ് വാൾ സ്ട്രീറ്റ് സമരം മറ്റൊരു ഉദാഹരണം. അത്തരത്തിൽ പല സമരങ്ങളുടെ ചരിത്രം തുന്നിച്ചേർത്ത അമേരിക്കൻ ക്യാമ്പസുകൾ മറ്റൊരു വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇളകി മറിയുകയാണ്.

ഇസ്രയേൽ ക്രൂരതകളിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗാസക്ക് വേണ്ടിയാണ് അമേരിക്കയിലെ വിദ്യാർഥികൾ സംഘടിക്കുന്നത്. പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾക്ക് സമാനമായ ടെന്റുകൾ നിർമ്മിച്ച് കൊണ്ട് ഇസ്രയേലിനും അമേരിക്കക്കും എതിരെ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ തടിച്ച് കൂടുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ചൂടേറ്റ് വൈറ്റ് ഹൗസും അമേരിക്കയിലെ ഉന്നതരും വിയർത്തൊലിക്കുന്നുണ്ട്.

ഗാസയിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആണ് അവർ ആവശ്യപ്പെടുന്നത്. ക്രൂരതകൾ നടപ്പിലാക്കാൻ അമേരിക്ക നൽകുന്ന പിന്തുണയും സാമ്പത്തിക സഹായവും പിൻവലിക്കുക എന്നതും അവരുടെ ആവശ്യമാണ്. അമേരിക്കയിലെ പ്രബലമായ ഇസ്രയേൽ ലോബിയുടെ സ്വാധീനങ്ങൾക്കപ്പുറത്തേക്കാണ് ഈ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ വളർച്ച. ബൈഡൻ ഭരണകൂടം ഈ പ്രതിഷേധ തീയെ ഭയപ്പെടുന്നുണ്ട് എന്നർത്ഥം.

യുഎസിലുടനീളമുള്ള ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ മാസമാദ്യം ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലാണ് ആദ്യം ഇസ്രയേലിനും അമേരിക്കക്കും എതിരെയുള്ള ശബ്ദങ്ങൾ ഉയർന്നുവരുന്നത്. വിദ്യാർത്ഥി മുന്നേറ്റങ്ങൾക്ക് മുൻപേ തന്നെ പേര് കേട്ട സർവകലാശാലയാണ് കൊളംബിയ. ഹാർവാർഡും യേലും പോലുള്ള പ്രമുഖ സർവ്വകലാശാലകൾ അടക്കമുള്ള ക്യാമ്പസുകളിലേക്ക് കാട്ടുതീ പോലെയാണ് പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ പടർന്ന് പിടിച്ചത്.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഡെൻവർ കാമ്പസുകൾ, എമോറി യൂണിവേഴ്‌സിറ്റി, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി,ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി തുടങ്ങിയവയാണ് പ്രതിഷേധങ്ങൾ അലയടിക്കുന്ന മറ്റ് പ്രധാന ക്യാമ്പസുകൾ.

ടെന്റുകൾക്കൊപ്പം കഫിയ ധരിച്ചും വിദ്യാർഥികൾ പ്രതിഷേധത്തിനായി പ്രത്യക്ഷപ്പെടുന്നുണ്ട്. 'നദി മുതൽ സമുദ്രം വരെ' എന്ന ലോകത്തെമ്പാടും ആഞ്ഞടിച്ച പലസ്തീൻ അനുകൂല മുദ്രാവാക്യമാണ് അവരുടെ ടെന്റുകളിൽ എഴുതിയിരിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സർവകലാശാല സാമ്പത്തികമായി ഇസ്രയേലുമായി ഉള്ള ബന്ധം വിച്ഛേദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രശസ്തമായ സെൻട്രൽ കാമ്പസിൻ്റെ മധ്യഭാഗത്ത് ടെൻ്റുകളിട്ട് ക്യാമ്പ് ചെയ്യാൻ തുടങ്ങിയിരുന്നു.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളോടുള്ള അധികൃതരുടെ പ്രതികരണമാണ് വിഷത്തിന് ആഗോള ശ്രദ്ധ നേടി കൊടുത്തത്. പോലീസ് ടെന്റുകൾ തകർക്കുകയും സമരം അടിച്ചമർത്തുകയും ചെയ്തു. നൂറോളം വിദ്യാർത്ഥികളെ ഒറ്റ ദിവസം കൊണ്ട് അറസ്റ്റ് ചെയ്തു.വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് നീക്കം ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും സസ്‌പെൻഡ് ചെയ്യുകയും ക്യാമ്പസിലെ താമസസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്തിയാണ് പലരെയും പ്രതിഷേധങ്ങളിൽ നിന്ന് പോലീസ് മാറ്റുന്നത്. പിന്നാലെ ലോക ശ്രദ്ധ അമേരിക്കൻ ക്യാമ്പസുകളിലേക്ക് തിരിഞ്ഞു.

പക്ഷെ ഓരോ ദിനവും വിദ്യാർഥികൾ കൂടുതൽ ഉച്ചത്തിൽ ഗാസക്ക് വേണ്ടി സംസാരിക്കുകയാണെന്ന് പറയാം. ഇസ്രയേലും ലോകരാജ്യങ്ങളും കേൾക്കും വിധം ഗാസക്കെതിരായ കൊടും ക്രൂരതകൾ അവസാനിപ്പിക്കാൻ അവർ ആവശ്യപ്പെടുകയാണ്.

സതേൺ കാലിഫോർണിയ സർവകലാശാലയിൽ അസ്‌ന തബസും എന്ന വിദ്യാർത്ഥിയെ ഗ്രാജുവേഷൻ ചടങ്ങിൽ പ്രസംഗിക്കാൻ അനുവദിക്കാത്തതിനെതിരെ നിരവധി വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പലസ്തീൻ അനുകൂല പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന അസ്‌നയെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അധികൃതർ മാറ്റി നിർത്തിയത്. എന്നാൽ അസ്‌നയെ സംസാരിക്കാൻ അനുവദിക്കൂ എന്ന് മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ട് വിദ്യാർഥികൾ പ്രദേശത്ത് സംഘടിച്ചു.

ഗാസയിലെ നടുക്കുന്ന കാഴ്ചകളും ഇസ്രായേലിനുള്ള യുഎസ് ഗവൺമെൻ്റിൻ്റെ ദീർഘകാല പിന്തുണയുമാണ് പല വിദ്യാർത്ഥികളെയും തെരുവിലിറക്കുന്നത്. ഗാസക്ക് വേണ്ടിയാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നതെന്ന് ന്യൂയോർക്ക് സിറ്റിയിലെ ന്യൂ സ്‌കൂളിലെ വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറയുന്നു. വംശഹത്യ അവസാനിപ്പിക്കുന്നതിൽ തങ്ങൾ കഴിയുന്ന തരത്തിൽ ഭാഗമാക്കണമെന്ന് അവർ കരുതുന്നു. ലോകത്ത് നടക്കുന്ന അപ്രധാനമായ മറ്റ് കാര്യങ്ങൾക്കിടയിൽ ഗാസയുടെ ശബ്ദം മുങ്ങിപ്പോകരുതെന്നാണ് ഈ വിദ്യാർത്ഥിളുടെ ആവശ്യം. 34000 ആളുകൾ ഇതിനോടകം കൊല്ലപ്പെട്ട ഗാസക്ക് രക്ഷ നൽകാൻ മാത്രം ഉച്ചത്തിൽ അമേരിക്കൻ വിദ്യാർത്ഥികളുടെ ശബ്ദം ഉയരുമോയെന്ന് വരും ദിവസങ്ങളിൽ കാണാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും