EXPLAINER

സൗഹൃദം ദൃഢമാക്കുന്ന റഷ്യയും ഉത്തര കൊറിയയും; ലോകരാജ്യങ്ങളുടെ ആശങ്കയുടെ അടിസ്ഥാനമെന്ത്?

വെബ് ഡെസ്ക്

ലോകത്തെ ഏറ്റവും ദുരൂഹതയുള്ള രാജ്യമേതാണ്? അതുപോലെ ദുരൂഹമായി അധികാരം കൈയാളുന്ന രാഷ്ട്ര തലവനോ? ഏറ്റവും ദുരൂഹത വടക്കന്‍ കൊറിയയെ കുറിച്ചാണെന്ന് പറയാം. ഏറ്റവും ശക്തനും ദുരൂഹമായി തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് ആരായിരിക്കും. അത് കിം ജോങ് യുന്നാണോ, അതോ പുടിനോ. ആരായാലും പുടിന്റെ വടക്കന്‍ കൊറിയയിലേക്കുള്ള സന്ദര്‍ശനവും ഇരു രാഷട്രങ്ങളും ഏര്‍പ്പെട്ട കരാറുകളെയും കുറിച്ച് ലോകം ആശങ്കപ്പെടുന്നു. പുടിന്‍ വടക്കന്‍ കൊറിയയില്‍ പോയതിന് ശേഷം വിയറ്റ്‌നാമിലെത്തി. പുടിന് എന്താണ് വടക്കന്‍ കൊറിയയില്‍നിന്ന് കിട്ടാനുള്ളത്. പലതുണ്ട്. അതുകൊണ്ട് തന്നെ പുടിനും കിം ജോങ്ങും എന്ത് പറഞ്ഞു, എന്ത് ലക്ഷ്യമിടുന്നുവെന്നത് പ്രധാനമാണ്.

റഷ്യയും ഉത്തരകൊറിയയും

വലിയ സാമ്പത്തിക ഉപരോധം നേരിടുന്ന രാജ്യങ്ങളാണ് റഷ്യയും വടക്കന്‍ കൊറിയയും. പ്രത്യേകിച്ചും കൊറിയ. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമാണ് റഷ്യക്കെതിരായ ഉപരോധം വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും ശക്തിപ്പെടുത്തിയത്. പക്ഷെ വടക്കന്‍ കൊറിയയെ സഹായിക്കുന്ന രാജ്യങ്ങളുണ്ട്. പ്രത്യേകിച്ചും ചൈന. വടക്കന്‍ കൊറിയയുടെ വ്യാപാരത്തിന്റെ 90 ശതമാനത്തിലേറെയും ചൈനയുടെ സംഭാവനയാണ്. ഒപ്പം ഈ രാജ്യത്തിന്റെ ഏറ്റവും അടുത്ത നയതന്ത്ര സഖ്യവും സഹായദാതാവുമാണ് ചൈന. യുഎന്‍ ഉപരോധം ഒഴിവാക്കാനും രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുന്നത് ഒരു പരിധി വരെയെങ്കിലും തടയാനും കൊറിയയെ സഹായിച്ച രാജ്യങ്ങളില്‍ ചൈനക്കൊപ്പം റഷ്യയുമുണ്ട്. കഴിഞ്ഞ മാസം, യുഎന്‍ രക്ഷാ കൗണ്‍സില്‍ നിശ്ചയിച്ച പരിധിക്കപ്പുറമുള്ള അളവില്‍ റഷ്യ കൊറിയയിലേക്ക് ശുദ്ധീകരിച്ച പെട്രോളിയം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

കോവിഡ് -19 ആഗോള തലത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരകൊറിയയുടെ വ്യാപാരങ്ങളില്‍ വന്‍ ഇടിവ് വരികയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. അന്നും റഷ്യയും ചൈനയുമായിരുന്നു സഹായം. എന്താണ് ഇപ്പോഴത്തെ പുടിന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ?

പരസ്പരം എങ്ങനെയാണ് ഇരുരാജ്യങ്ങള്‍ക്കും സഹായിക്കാനാവുക

യുക്രെയ്ന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ ലോകരാജ്യങ്ങളുടെ ഉപരോധവുമാണ് റഷ്യയെ സംബന്ധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഭൂമിയിലെ ഏറ്റവും ദരിദ്രമായ സമൂഹങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവര്‍ക്കെന്താവും പുടിന് നല്‍കാനുള്ളത് എന്നാണ് ചോദ്യം. ദാരിദ്ര്യത്തിനും പട്ടിണിയ്ക്കുമിടയിലും ഇവര്‍ക്ക് മിലിട്ടറി ഹാര്‍വേയറുകളാണ് പുടിന് നല്‍കാനുള്ളത്.

ഒന്‍പത് മാസം മുമ്പ് ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ യുക്രെയ്‌നില്‍ ഉപയോഗിക്കുന്നതിനുള്ള യുദ്ധസാമഗ്രികള്‍ക്കും ആയുധങ്ങള്‍ക്കും പകരമായി വടക്കന്‍ കൊറിയയുടെ ബഹിരാകാശ പദ്ധതിയെ സഹായിക്കുന്നതിനുള്ള സാങ്കേതിക അറിവ് റഷ്യ കൈമാറാമെന്ന കരാറില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റഷ്യ ഈ റിപ്പോര്‍ട്ട് അസംബന്ധം എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്തത്. എന്നാല്‍ യുക്രെയ്‌നില്‍ കൊറിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചതിന് തെളിവുകളുണ്ട്. പീരങ്കി വെടിയുണ്ടകളും മറ്റ് ആയുധങ്ങളും അടങ്ങുന്ന 10,000 ഷിപ്പിങ് കണ്ടെയ്നറുകളെങ്കിലും വടക്കന്‍ കൊറിയയില്‍ നിന്ന് റഷ്യയിലേക്ക് എത്തിയതായി ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആയുധങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യവിഭവശേഷിയാണ് വടക്കന്‍ കൊറിയയ്ക്ക് ലാഭകരമായ ഒരു കയറ്റുമതി. ഭരണകൂടത്തിന് ആവശ്യമായ വിദേശ കറന്‍സി സമ്പാദിക്കാന്‍ തൊഴിലാളികളെ വിദേശത്തേക്ക് അയക്കുന്നതാണ് അത്. റഷ്യയിലേക്കും ഇത്തരത്തില്‍ വന്‍ തോതില്‍ തൊഴിലാളികളെ അയക്കുന്നുണ്ട്. 2019 അവസാനത്തോടെ എല്ലാ കാെറിയന്‍ തൊഴിലാളികളെയും തിരിച്ചയക്കണമെന്ന യുഎന്‍ ഉത്തരവുണ്ടായിട്ടു പോലും അതിന് റഷ്യ തയ്യാറായിട്ടില്ല. കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ് താനും.

2022 ല്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് മറുപടിയായി വടക്കന്‍ കൊറിയക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിനെ എതിര്‍ത്ത് ചൈനയ്ക്കൊപ്പം റഷ്യ യുഎന്നില്‍ വോട്ട് ചെയ്തിരുന്നു. രക്ഷാ കൗണ്‍സില്‍ ഉപരോധം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ യുഎന്‍ വിദഗ്ധ സമിതി പുതുക്കുന്നതിനെ റഷ്യ വീറ്റോ ചെയ്യുകയും ചെയ്തു. യുഎന്‍ രക്ഷാ കൗണ്‍സിലിലെ സ്ഥിരം അംഗമെന്ന നിലയില്‍ റഷ്യയും ചൈനയുമാണ് വടക്കന്‍ കൊറിയയുടെ ആശ്രയം. ഇപ്പോള്‍ ശക്തമായ ഉപരോധം സ്വയം നേരിടുന്നതിനിടയിലാണ് റഷ്യ വടക്കന്‍ കൊറിയയുമായി വിവിധ കരാറുകളില്‍ ഏര്‍പ്പെടുന്നത്. നിസ്സാഹയരായി നോക്കി നില്‍ക്കുന്നതിന് അപ്പുറം ലോക സംഘടനകള്‍ക്ക് ഇതിനോടൊന്നും പ്രതികരിക്കാനും കഴിയില്ല.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്